21/01/2023
'മീനടം കരയിൽ'
പ്രഥമ ദേവാലയത്തിന് സ്ഥലം കണ്ടെത്തിയ കഥ
(റജി മാത്യു, ഇലവുക്കടുപ്പിൽ)
മീനടം എന്ന മൂന്നക്ഷരം കേവലം ജന്മനാട് എന്നതിന് ഉപരി ഓരോ മീനടംകാരന്റെയും അഭിമാനം കൂടിയാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്ന മീനടംകാരനും അവന്റെ മുൻപിൽ വരുന്ന മനുഷ്യന്മാരോട് രാജ്യവും ഭാഷയും സംസ്കാരവും ജാതിയും മതവും വർണവും നോക്കാതെ നന്നായി ഇടപെടാനും ചേർത്തുനിർത്താനും സാധിക്കുന്നത് നമ്മുടെ നാട്ടിൽ നിന്ന് സ്വായത്തമാക്കിയ മത:സൗഹാർദമാണ് എന്ന് കരുതുന്നു. നമ്മുടെ പൂർവികർ നൂറ്റാണ്ടുകൾക്ക് മുന്നേ പാലിച്ചുപോന്ന മത:സൗഹാർദം ഇപ്പോഴും തുടരുന്നു എന്നതിൽ നമുക്കും അഭിമാനിക്കാം. മീനടത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചരിത്രം മീനടത്തിന്റെ മത:സൗഹാർദത്തിന്റെ കൂടി ചരിത്രമാണ്. "വലിയ പള്ളി" യെന്നും "കുരിക്കകുന്നേൽ പള്ളി" എന്നുമൊക്കെ അറിയപ്പെടുന്ന പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴമക്കാരിൽ നിന്ന് പറഞ്ഞുകേട്ടൊരു കഥയുണ്ട്! കഥയല്ല ചരിത്രമാണ്. പാമ്പാടി പള്ളിയിലും പുതുപ്പള്ളി പള്ളിയിലും ഇടവകക്കാരായിരുന്നവർ ചേർന്ന് സ്വന്തം നാട്ടിൽ പള്ളി പണിയാൻ തീരുമാനിച്ചു. പഞ്ചായത്ത് ആകുന്നതിനും വളരെ മുന്നേ തന്നെ മീനടംദേശം സ്വന്തമായ അസ്തിത്വം ഉള്ള ഒരു പ്രദേശമായിരുന്നു. പഴയ പ്രമാണങ്ങളിലും മറ്റും 'മീനടം കരയിൽ' എന്ന് എഴുതിയിരിക്കുന്നത് അതിന്റെ സൂചനയാണ്. പള്ളി എവിടെപണിയണം എന്നായി അടുത്ത ആലോചന. നമ്മുടെ നാട്ടിൽ പൊതുവായി ഒരു പ്രസ്ഥാനം വരുമ്പോൾ എവിടെവേണം എന്നൊരു തർക്കം ഇപ്പോഴും ഉണ്ടല്ലോ!. പ്രായോഗിക ബുദ്ധിയിൽ കേമന്മാരായ നമ്മുടെ പൂർവ്വികർ ഒരു തീരുമാനത്തിൽ എത്തി. "മീനടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്നും കിഴക്കേ അതിർത്തിയിൽ നിന്നും ഒരേ സമയത്ത് മധ്യഭാഗത്തേക്ക് നടന്ന് പരസ്പരം കണ്ടുമുട്ടുന്നിടത്ത് പള്ളി പണിയാം". അങ്ങനെ നടന്ന് കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോഴത്തെ പള്ളിയത്രേ. ഏകദേശം ആ കഥ വിശ്വസിക്കാതെ തരമില്ല. കാരണം മീനടത്തിന്റെ ഒത്ത നടുക്കാണ് 'വലിയ പള്ളി' സ്ഥിതി ചെയ്യുന്നത്. അന്ന് അവർ കണ്ടുമുട്ടിയിടത്ത് പള്ളി പണിയാൻ തീരുമാനമായി. പള്ളി പണിയാനുള്ള സ്ഥലം ( വസ്തു ) ചിറക്കൽ നായർ കുടുംബം സൗജന്യമായി നൽകുകയും ചെയ്തു. ചിറക്കൽ കുടുംബത്തിന്റെ പിൻതലമുറയിൽപ്പെട്ടവരാണ് "ളാകത്ത്" കുടുംബക്കാർ. മീനടം വലിയപള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് നേർച്ചയപ്പം ചെണ്ടമേളക്കാരുടെ അകമ്പടിയോടെ മുത്തുക്കുടയും കൊടിയുമായി ചിറക്കൽ തറവാട്ടിലെ കാരണവർക്ക് കാണിക്കയായി നൽകുന്ന ചടങ്ങ് ഉണ്ടായിരുന്നത്രേ!. ഇടയ്ക്ക് എപ്പോഴോ നിന്നുപോയ ആ ചടങ്ങുകൾ കഴിഞ്ഞ വർഷങ്ങളിൽ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. നമ്മുടെനാട്ടിൽ ഒരു പള്ളി വേണം എന്നത് അക്കാലത്തെ നാട്ടുകാരുടെ മുഴുവൻ ആഗ്രഹമായിരിന്നിരിക്കാം. അതുകൊണ്ടുകൂടിയായിരിന്നിരിക്കണം ചിറക്കൽ വീട്ടുകാരെ പള്ളി പണിയുവാനുള്ള സ്ഥലം ദാനം നൽകുവാൻ പ്രേരിപ്പിച്ചത്. പള്ളിക്ക് സ്ഥലം ദാനമായി നൽകിയ തറവാട്ടിലെ ഇളമുളക്കാരായ സുഹൃത്തുക്കൾ പലരും "നമ്മുടെ പള്ളി" എന്ന് വിളിക്കുന്നതും അങ്ങനെയൊരു ചിന്തയ്ക്ക് ശക്തി കൂട്ടുന്നു. നാട്ടിൽ പണ്ടുമുതലേ തുടർന്നുവന്ന സൗഹൃദവും കരുതലുമായിരിക്കും ഇങ്ങനെ ഒരു അന്തരീക്ഷം അന്ന് രൂപപ്പെടുവാൻ കാരണം.
കൊട്ടിഘോഷിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കാഴ്‌ചയല്ല മീനടത്തെ മത:സൗഹാർദം. മത:സൗഹാർദം എന്നതിന് പകരം സൗഹാർദം എന്നുമാത്രം പറയുന്നതായിരിക്കും നമുക്ക് കൂടുതൽ ചേരുന്നത്. മനുഷ്യന്മാർ തമ്മിലുള്ള സൗഹാർദത്തിനും കരുതലിനും മതമോ ജാതിയോ തടസ്സമാവുന്നില്ല എന്നതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. പള്ളിപെരുന്നാളോ ഉത്സവമോ വന്നാൽ എല്ലാരും കൂടി നടത്തും. അടുത്ത കരകളിലേക്ക് വിവാഹം ചെയ്തുവിട്ട സ്ത്രീകൾ കുടുംബസമേതം നാട്ടിലെ പെരുന്നാളിനും ഉത്സവത്തിനും ജാതിമത ഭേദമന്യേ വരുന്ന ഒരു പതിവും നമുക്കുണ്ട്. മീനടംകാർ അവർക്ക് മനസ്സിനിഷ്ടപ്പെടുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ സഹോദര തുല്യരായി കരുതുകയും ചെയ്യും. ഇങ്ങനെയൊക്കെ ശീലിച്ച മീനടംകാർക്ക് ലോകത്ത് എവിടെ ചെന്നാലും ആളുകളുമായി സഹകരിച്ച് ജീവിക്കുവാൻ എളുപ്പമാണ്. വിദേശ രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ച് നിൽക്കാനുള്ള മീനടംകാരുടെ പ്രാപ്തിക്ക് പിന്നിൽ നമ്മുടെ നാടിന്റെ ഈ ശീലവും കൂടിയുണ്ട്. വ്യത്യസ്‍ത മതത്തിലും ജാതിയിലും വിശ്വസിക്കുന്നവർ പരസ്പരം കരുതലോടെ ജീവിക്കുന്ന നമ്മുടെനാട് ലോകത്തിന് മാതൃകയാവട്ടെ. പൂർവികർ പകർന്ന് നൽകിയശീലം കാത്ത് സൂക്ഷിക്കാൻ ഓരോ മീനടംകാരനും ബാധ്യസ്ഥനാണ്.
ഈ സൗഹാർദ്ദം എന്നെന്നും നാട്ടിൽ പുലരട്ടെ!
അഭിമാനത്തോടെ നമുക്ക് തലയുയർത്തി പറയാം "ഞാൻ മീനടംകാരൻ"
(FB കടപ്പാട്: വഴിയോരക്കാറ്റ് മീനടം)