07/12/2021
ബാബരി അനുസ്മരണം :
സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണത്തിന് പിണറായി പോലീസ് കുടപിടിക്കുന്നു
പത്തനംതിട്ട: ബാബരി അനുസ്മരണത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ ബാഡ്ജ് വിതരണത്തിനെതിരെ കേസെടുത്ത് പിണറായി സർക്കാർ സംഘപരിവാർ കുപ്രചരണങ്ങൾക്ക് കുട പിടിക്കുകയാണെന്ന് കാംപസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻ പറഞ്ഞു. ജനാധിപത്യപരമായി കാംപസ് ഫ്രണ്ട് നടത്തിയ പരിപാടി വിദ്യാർഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിടലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. ഇത് സംഘപരിവാരത്തെ വലിയ രീതിയിൽ അലോസരപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവർക്ക് ബാഡ്ജ് ധരിക്കാൻ സഹായിക്കുകയുമാണ് ചെയ്തത്. ബാഡ്ജ് സ്വീകരിച്ച് നിൽക്കുന്ന വിദ്യാർഥികളുടെ ഫോട്ടോകളിൽ നിന്നും അത് വ്യക്തമാണ്. ബാഡ്ജ് വിതരണം ചെയ്ത പത്തനംതിട്ട ജില്ലാ സെക്രട്ടറി മുനീറിനെതിരെയും മറ്റു പ്രവർത്തകർക്കെതിരെയും സംഘപരിവാർ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി പോലീസ് കേസെടുക്കുകയും വീടുകളടക്കം റെയ്ഡ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്.
സംഘപരിവാർ സംഘടനകൾ മാത്രമാണ് വിഷയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബാബരിയുടെ ഓർമ്മകളെപ്പോലും ഭയക്കുന്ന സംഘപരിവാർ വിദ്യാർഥികൾക്കിടൽ നടത്തിയ ബാഡ്ജ് വിതരണത്തെപ്പോലും വർഗീയവത്കരിക്കുകയാണ്. സ്കൂൾ പരിസരത്തടക്കമുള്ള സിസിടിവികളും ഫോട്ടോകളും പരിശോധിച്ചാൽ തന്നെ വിദ്യാർഥികൾ സ്വമേധയാണ് പരിപാടിയിൽ പങ്കാളികളായതെന്ന് വ്യക്തമാവും. വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച പരിപാടിക്കെതിരെ സംഘപരിവാറിൻ്റെ നട്ടാൽ മുളക്കാത്ത നുണകളേറ്റെടുത്ത് പിണറായി പോലീസ് കാണിക്കുന്ന സംഘപരിവാർ വിധേയത്വം അവസാനിപ്പിക്കണമെന്നും ജനാധിപത്യ പ്രക്ഷോഭങ്ങളെ അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും ഭയപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും മുഹമ്മദ് ഷാൻ കൂട്ടിച്ചേർത്തു.