09/12/2025
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് ഏഴു ജില്ലകളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. മറ്റ് ഏഴു ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. 11നാണ് ഇവിടെ വോട്ടെടുപ്പ്. 13ന് ഫലപ്രഖ്യാപനവും ഉണ്ടാകും.
നവംബർ 10ന് തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചതുമുതൽ പ്രചാരണരംഗത്ത് മുൻതൂക്കം എൽഡിഎഫിനായിരുന്നു. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടത്താനും സ്ഥാനാർഥികളെ യഥാസമയം നിശ്ചയിക്കാനും പ്രകടനപത്രിക പുറത്തിറക്കാനും ചിട്ടയായ തെരഞ്ഞെടുപ്പുപ്രവർത്തനം നടത്താനും എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. നാമനിർദേശപ്രക്രിയ പൂർത്തിയായപ്പോൾത്തന്നെ 15 പഞ്ചായത്ത് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത് തദ്ദേശ തെരഞ്ഞെടുപ്പുഫലം എന്താകുമെന്നതിന്റെ വ്യക്തമായ സൂചനയായി. എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അത്തരമൊരു പ്രവർത്തനം കാഴ്ചവയ്‌ക്കാൻ യുഡിഎഫിനോ എൻഡിഎയ്‌ക്കോ ഒരുഘട്ടത്തിലും കഴിഞ്ഞില്ല.
പത്തുവർഷത്തോളമായി തുടരുന്ന പിണറായി സർക്കാർ നടത്തിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് എൽഡിഎഫ് ജനങ്ങളെ സമീപിച്ചത്. കഴിഞ്ഞ ദശാബ്ദത്തിനിടയിൽ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ എത്താത്ത ഒരു വാർഡുപോലും സംസ്ഥാനത്തുണ്ടാകില്ല. ക്ഷേമാശ്വാസം ലഭിക്കാത്ത ഒരു വീടുപോലും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. സ്ത്രീസുരക്ഷാ പെൻഷൻകൂടി വിതരണം ചെയ്യപ്പെടുന്നതോടെ ഒന്നേകാൽ കോടി കുടുംബങ്ങളിലാണ് സർക്കാരിന്റെ ക്ഷേമാനുകൂല്യങ്ങൾ എത്തുക.
അതോടൊപ്പം അടുത്ത അഞ്ചുവർഷത്തിനകം കേവലദാരിദ്ര്യം നിർമാർജനം ചെയ്യുന്നതുൾപ്പെടെ, നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ ജനങ്ങൾക്കുമുമ്പിൽ വച്ചാണ് എൽഡിഎഫ് വോട്ട് തേടുന്നത്. സർക്കാരിന് ഈ രീതിയിൽ വികസനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് തുടർഭരണം ലഭിച്ചതുകൊണ്ടാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. തുടർഭരണം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്ന എൽഡിഎഫിന്റെ വാദം പൊതുവേ ജനങ്ങളും അംഗീകരിക്കുന്നതായി പ്രചാരണവേളയിൽ അവരുമായി നടത്തിയ ഇടപെടലുകളും സംഭാഷണങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനം പരാജയമാണെന്ന് ചിത്രീകരിച്ച് സർക്കാർവിരുദ്ധ വികാരം ഊതിപ്പെരുപ്പിച്ച് വോട്ടുകൾ കീശയിലാക്കാമെന്ന പ്രതിപക്ഷത്തിന്റെ മോഹം പൊലിയുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. മാധ്യമങ്ങൾ ആവർത്തിച്ച് എഴുതുന്നതുപോലെ തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലാണ്. ഫൈനൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്. സെമി ഫൈനലിലും ഫൈനലിലും ജയിക്കുമെന്നതിലും തുടർച്ചയായ മൂന്നാംഭരണം ലഭിക്കുമെന്നതിലും സംശയമില്ല.
എൽഡിഎഫ് ഭരണത്തിനെതിരെ ക്രിയാത്മകമായ ഒരു വിമർശംപോലും ഉയർത്താൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാരിനെതിരെ ഒരു വസ്തുതയുമില്ലാത്ത പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുകമാത്രമാണ് അവർ ചെയ്യുന്നത്. ഉദാഹരണത്തിന് ചൊവ്വാഴ്ചത്തെ പത്രങ്ങളിൽ വന്ന പ്രതിപക്ഷനേതാവിന്റെ ലേഖനത്തിൽ പറയുന്നത് "കേരളം ഇന്നനുഭവിക്കുന്നത് സർക്കാരില്ലായ്മയാണ്. ഭരണകൂടത്തിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമ്പോഴൊന്നും അതുണ്ടാകാറില്ല’ എന്നാണ്. എത്രമാത്രം അവാസ്തവവും ബാലിശവുമാണ് ഈ പ്രസ്താവന. പ്രളയം, കോവിഡ്, നിപാ, ഓഖി, ഉരുൾപൊട്ടൽ തുടങ്ങി ദുരന്തങ്ങളുണ്ടായ വേളയിൽ സർക്കാരിന്റെ ജനപക്ഷമുഖം നാട് അനുഭവിച്ചറിഞ്ഞതാണ്. ദുരന്തബാധിതരെ ചേർത്തുപിടിച്ച് സംരക്ഷിച്ച സർക്കാർ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഈ സത്യം മൂടിവച്ച് കള്ളങ്ങളെ കൂട്ടുപിടിക്കുന്ന പ്രതിപക്ഷനേതാവിനെയും യുഡിഎഫിനെയും ജനങ്ങൾ ഭരണമേൽപ്പിക്കാൻ ഭയക്കുന്നുവെന്നതാണ് സത്യം. തദ്ദേശഭരണം ഏൽപ്പിക്കാൻ കൊള്ളുന്നത് എൽഡിഎഫിനെയാണ്, യുഡിഎഫിനെ അല്ല എന്നത് കേരളത്തിന്റെ പൊതുബോധമായി മാറിയിരിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന ക്രിമിനൽ രാഷ്ട്രീയക്കാരനെ അവസാനംവരെ സംരക്ഷിക്കുകയും എംഎൽഎയായി തുടരാൻ അനുവദിക്കുകയും ചെയ്തതോടെ യുഡിഎഫ്‌വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ബിജെപിയെപ്പോലെ ശബരിമല വിഷയം ഉയർത്തി ധ്രുവീകരണം സൃഷ്ടിക്കാൻ യുഡിഎഫും ശ്രമിച്ചെങ്കിലും അതും പാളി. ഗത്യന്തരമില്ലാതെ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതും അവർക്ക് തിരിച്ചടിയായി. പരമ്പരാഗത മുസ്ലിം വിശ്വാസികളും സംഘടനകളും വർഗീയസംഘടനയുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ടിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. കേരളത്തിൽ എൽഡിഎഫ് പൊരുതുന്നത് രണ്ട് വർഗീയസഖ്യങ്ങൾക്കെതിരെയാണ്. ജമാഅത്തെ ഇസ്ലാമി ഉൾപ്പെട്ട യുഡിഎഫിനെതിരെയും ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപി ഉൾപ്പെട്ട എൻഡിഎയ്‌ക്കെതിരെയും. മതനിരപേക്ഷകേരളം ഈ വർഗീയസഖ്യങ്ങൾക്കെതിരെ വിധിയെഴുതും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടും. ബിജെപിക്ക് നിലവിലുള്ള സ്ഥിതി നിലനിർത്തുകപോലും വിഷമമായിരിക്കും. തുടർഭരണത്തിലേക്ക് കുതിക്കുന്ന എൽഡിഎഫിനെയും തെരഞ്ഞെടുപ്പുഗോദയിൽ കിതച്ചുവീഴുന്ന യുഡിഎഫിനെയുമാണ് കാണാനാകുന്നത്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
കടപ്പാട്
CPIM Kerala