27/08/2026
വഖഫ് ബോർഡ് പുന:സംഘടനാ വിഷയത്തിൽ പ്രതിപക്ഷ നേതാവും വഖഫ് ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളും കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
രണ്ട് അമുസ്‌ലിം അംഗങ്ങളെ നിയമിച്ച് കൊള്ളാമെന്ന് സുപ്രീംകോടതിയിൽ സത്യവാംഗ് മൂലം കൊടുത്തവരാണ് ഇടതുസർക്കാർ രൂപീകരിച്ച വഖഫ് ബോർഡ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നത്. മാത്രവുമല്ല ഈ തീരുമാനത്തിന്റെ അടിയിൽ ഒപ്പ് വെച്ച അംഗമാണ് ഉമർ ഫൈസി. വസ്തുത ഇതായിരിക്കെ യു ഡി എഫ് സർക്കാർ ആർ.എസ്.എസ്സുകാരെ വഖഫ് ബോർഡിലേക്ക് നിയമിക്കാൻ ശ്രമിക്കുന്നു എന്ന വാസ്‌തവ വിരുദ്ധമായ കാര്യം പ്രചരിപ്പിക്കുകയാണ് ഉമ്മർ ഫൈസി. കേരളീയ മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്‌തയുടെ മുശാവറ അംഗപദവി സ്വാർത്ഥ താൽപ്പര്യത്തിനും സ്ഥാനം നേടാനും ദുരുപയോഗം ചെയ്യുന്ന ഉമർഫൈസിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സമസ്‌ത തയ്യാറാവണം.
പിണറായി സർക്കാർ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചപ്പോൾ അതിന് കൂട്ടു നിൽക്കുകയും മുസ്‌ലിം ലീഗ് നേതൃത്വം നൽകിയ സമരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത വ്യക്തിയാണ് ഉമർ ഫൈസി. കേരളിയ പൊതുസമൂഹത്തിൽ പണ്ഡിതർക്കുള്ള ആദരവിനും വിശ്വാസ്യതക്കും കളങ്കമേൽപ്പിക്കുന്ന ഇത്തരക്കാരെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായീൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ ചർച്ചയിൽ പങ്കെടുത്തു.