26/05/2026
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ജന ജീവിതം അതീവ ദുസ്സഹമാക്കി മോദി സർക്കാർ. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില 2.71 രൂപയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ നാലു തവണയായി പെട്രോളിന് ആകെ 7.38 രൂപയും ഡീസലിന് 7.52 രൂപയും കേന്ദ്രം കൂട്ടി.
സിഎൻജി വില മൂന്ന് തവണ കൂട്ടി. വരുംദിവസങ്ങളിലും പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ കൂട്ടിയേക്കും. അന്താരാഷ്‌ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡോയിൽ വില 91.58 ഡോളറിലേക്കും താഴ്‌ന്ന ഘട്ടത്തിലാണ് എണ്ണ കന്പനികൾക്ക് ലാഭം കൊയ്യാനുള്ള കൊള്ള.
പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നുവെന്ന കാരണത്താലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപാടെ ഇന്ധനവില കൂട്ടിത്തുടങ്ങിയത്. സംഘർഷത്തിന് മുന്പ്, ക്രൂഡ് ഓയിൽ വില 60 ഡോളറിലും താഴെയായിരുന്നപ്പോൾ പെട്രോളിനും ഡീസലിനും ഒരു രൂപപോലും കുറച്ചിരുന്നില്ല.
തിങ്കളാഴ്‌ചത്തെ വില കൂട്ടലോടെ ഡൽഹി ഉൾപ്പെടെ എല്ലാ സംസ്ഥാനത്തും പെട്രോൾ വില 100 രൂപ കടന്നു. കേരളം, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിൽ ഡീസൽ വിലയും നൂറ് കടന്നു. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലുമാണ് നിലവിൽ ഏറ്റവും ഉയർന്ന ഇന്ധനവില. സംസ്ഥാന തലസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പെട്രോൾ വില ഹൈദരാബാദിലും ഡീസൽ വില തിരുവനന്തപുരത്തും. ഹൈദരാബാദിൽ 115.73 രൂപയും തിരുവനന്തപുരത്ത് 115.49 രൂപയുമാണ് പെട്രോൾ വില. ഡീസൽ വില തിരുവനന്തപുരത്ത് 104.41 രൂപയും ഹൈദരാബാദിൽ 103.82 രൂപയുമാണ്.