20/02/2026
കുന്നംകുളം മണ്ഡലത്തിലെ മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു
കുന്നംകുളം മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്നു പദ്ധതികളായ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയുടെ പൂർത്തീകരണ ഉദ്ഘാടനം, കുന്നംകുളം നഗരസഭയെയും കാട്ടാകാമ്പൽ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുവള്ളി കടവ് പാലത്തിൻറെ നിർമ്മാണോദ്ഘാടനം, കലശമല ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ ഭൂമി ഏറ്റെടുത്തതിന്റെ രേഖ കൈമാറൽ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
തൃശ്ശൂർ മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ജില്ലയിലെ തിരക്കേറിയ സംസ്ഥാനപാതയാണ് തൃശൂർ കുറ്റിപ്പുറം റോഡ്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ടി.പി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് തൃശ്ശൂർ പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള സംസ്ഥാനപാത നവീകരിച്ചത്. നവീകരണത്തിൻ്റെ ഭാഗമായി മൊത്തം 33.243 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഡി.ബി.എം ആൻഡ് ബി.സി പ്രതല നിർമാണവും കോൺക്രീറ്റ് പ്രതല നിർമാണവും ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കൂടാതെ 28 കലുങ്കുകളുടെ പുനർനിർമാണവും മൂന്ന് ചെറു പാലങ്ങളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി. ഇതോടൊപ്പം തന്നെ 19 ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും, തെരുവ് വിളക്കുകൾ സ്ഥാപിക്കലും, ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും, ദിശാ ബോർഡുകളും, സൂചനാ ബോർഡുകളും, അപകട സൂചനാ ബോർഡുകളും പ്രവൃത്തിയിൽ ഉൾപ്പെടുത്തി നടത്തിയിട്ടുണ്ട്. റോഡിൽ സുരക്ഷാക്രമീകരണങ്ങളും, റോഡ് മാർക്കിങ്ങും, റോഡ് സ്റ്റഡ് സ്ഥാപിക്കലും നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചു.
കുന്നംകുളം നിയോജകമണ്ഡലത്തിലെ പെങ്ങാമുക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കടവ് പാലം 9.33 കോടി രൂപ വിനിയോഗിച്ചാണ് പുനർ നിർമിക്കുന്നത്. നിലവിലുള്ള ചെറുവള്ളിക്കടവ് പാലത്തിന് 30മീറ്റർ നീളവും ആകെ 4.65 മീറ്റർ വീതിയുമാണുള്ളത്. പുതിയ പാലം 20 മീറ്റർ നീളമുള്ള മൂന്ന് സ്പാനോടുകൂടി ആകെ 60 മീറ്റർ നീളത്തിലും, ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും 7.5 മീറ്റർ വീതിയുള്ള ക്യാരേജ് വേയും അടക്കം ആകെ 11 മീറ്റർ വീതിയിലാണ് നിർമിക്കുക. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ ടൈൽ വിരിച്ച് മനോഹരമാക്കുകയും പാലത്തിന്റെ ഇരുഭാഗത്തും സിമെന്റ് കോൺക്രീറ്റുകൊണ്ടുള്ള സംരക്ഷണഭിത്തി കെട്ടി ഉയർത്തി അപ്രോച്ച് റോഡ് നിർമ്മിച്ച് ഉപരിതലം ഇൻ്റർലോക്കിംഗ് ടൈൽ പാകുകയും
പാലം നിർമ്മിക്കുന്ന സ്ഥലത്ത് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യും.
ജില്ലയിൽ വളർന്നുവരുന്ന പ്രധാനപ്പെട്ട ടൂറിസം ടെസ്റ്റിനേഷനുകളിൽ ഒന്നാണ് കലശമല ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ. നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷന് ചുറ്റുമുള്ള സ്വകാര്യ വ്യക്തിയുടെ 12 ഏക്കർ സ്ഥലം 13 കോടി രൂപ ചിലവിലാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്.
കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ്, സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ അംഗം ടി.കെ വാസു, നഗരസഭ കൗൺസിലർ എൻ.എ ഷനോഫ്, കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തംഗം സദാനന്ദൻ മാസ്റ്റർ, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയർ ഐസക് വർഗ്ഗീസ്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. സ്വപ്ന, എൽ.എ സ്പെഷ്യൽ തഹസിൽദാർ ടി.ജി ബിന്ദു, ടൂറിസം ജോയിന്റ് ഡയറക്ടർ സുബൈർകുട്ടി, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ റിജോ റിന്ന, കുന്നംകുളം പ്ലസ് ക്ലബ്ബ് അംഗം ജിജോ തരകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കൊച്ചനിയൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെബാസ്റ്റ്യൻ ചൂണ്ടൽ, ഇ. എ ദിനമണി എന്നിവർ സംസാരിച്ചു.
#കുന്നംകുളംതുടരും
#എസിമൊയ്തീൻ