24/05/2026
മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പരിമിതികളെയും പ്രതിസന്തികളെയും കുറിച്ചുള്ള സജീവ ചർച്ചകൾ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ഈ കാലയളവിൽ ഈ വിഷയം ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിലടക്കം നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. എന്നാൽ, ഓരോ വർഷം കഴിയുമ്പോഴും സീറ്റ് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാവുക മാത്രമാണ് ചെയ്യുന്നത്.
കഴിഞ്ഞ കാലങ്ങളിൽ തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ബാക്കിവരുന്ന ബാച്ചുകൾ മലബാറിലേക്ക് ട്രാൻസ്ഫർ ചെയ്തും, 'മാർജിനൽ ഇൻക്രീസ്' എന്ന പേരിൽ 50 കുട്ടികളിലിരിക്കേണ്ട ക്ലാസ് റൂമുകളിൽ 65-ലധികം പേരെ കുത്തിനിറച്ചും താൽക്കാലികമായ ഓട്ടയടക്കൽ പ്രഹസനങ്ങളാണ് അധികാരികൾ നടത്തിപ്പോന്നത്. ഇതിനുപകരം ശാശ്വതവും ശാസ്ത്രീയവുമായ ഒരു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല. മലബാർ സ്പെഷ്യൽ പാക്കേജ് എന്ന വാഗ്ദാനമടക്കം നൽകി അധികാരത്തിലേറുകയും, കഴിഞ്ഞ 10 വർഷമായി വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലടക്കം മലബാറിനോട് കനത്ത അവഗണന കാണിക്കുകയും ചെയ്ത ഇടതുപക്ഷത്തിന് ജനം നൽകിയ മറുപടി കൂടിയാണ് മലബാർ ജില്ലകളിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം. പുതിയ യുഡിഎഫ് ഭരണകൂടത്തിന് ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.
ഈ വർഷം മലപ്പുറം ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ചത് 78,887 വിദ്യാർഥികളാണ്. അതിൽ 31,378 കുട്ടികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റുണ്ടാവില്ല എന്ന അവസ്ഥയാണുള്ളത്. കാലങ്ങളായി മാറിവന്ന സർക്കാരുകൾ ഒരു പ്രദേശത്തോട് തുടർന്ന വിവേചനത്തിന്റെയും അവഗണനയുടെയും ബാക്കിപത്രമാണിത്. ഈ അവസ്ഥയ്ക്ക് നിലവിലെ ഭരണമുന്നണിക്കും ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ പത്തു വർഷക്കാലം പ്രതിപക്ഷത്തിരുന്ന് ഈ വിഷയം ഉന്നയിച്ച് സമരങ്ങളും പ്രതിഷേധങ്ങളും നയിച്ചവർ ഭരണപക്ഷത്ത് എത്തുമ്പോൾ ഇതെല്ലാം മറന്നുപോകരുത്.
ഈ അധ്യയനവർഷത്തെ പരിഹാരശ്രമങ്ങൾക്ക് ഇപ്പോൾതന്നെ ഏറെ വൈകിയിട്ടുണ്ട്; പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ആദ്യ അലോട്ട്മെന്റിന് മുമ്പ് തന്നെ ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരം കണ്ടേ തീരു. പ്ലസ് വണ്ണിന് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കും വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ തന്നെ കാണും. 628 പെർമനെന്റ് ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള ശാശ്വത പരിഹാരം മാത്രമാണ് നീതി.