11/01/2018
മുഖ്യമന്ത്രി സ്‌കൂൾ കലോത്സവ വേദിയിൽ എത്തിയില്ല എന്ന് ചിലർ വിമർശനം ഉയർത്തി. അദ്ദേഹം ആ സമയത്ത് സി പി ഐ എം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. സി പി ഐ എമ്മിന്റെ പോളിറ് ബ്യുറോ അംഗമാണ് സഖാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടി അംഗങ്ങളും പാർട്ടിയുമാണ് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുന്നത്. പാർട്ടി നേതാവ് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തേ മതിയാവൂ. ഇടയ്ക്കു തൃശൂരിൽ എത്തി കലോത്സവം ഉദ്ഘാടനം ചെയ്യണമെങ്കിൽ പറന്നു ചെല്ലണമായിരുന്നു. അതിനു തക്ക സൗകര്യങ്ങൾ കേരളത്തിന് ഇന്ന് ഇല്ല. ഇതര സംസ്ഥാനങ്ങൾക്ക് സ്വന്തമായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉണ്ട്. എന്തായാലും കലോത്സവത്തിന് പോകാത്തതിന്റെ പേരിൽ വിമർശനം കേട്ടതല്ലാതെ, സർക്കാർ ഖജനാവിൽ നിന്ന് തുക മുടക്കി പറന്നു ചെല്ലാൻ സഖാവ് പിണറായി തയാറായില്ല.
ഓഖി ദുരന്തത്തെ കുറിച്ചു പഠിക്കാൻ കേന്ദ്ര സംഘം എത്തിയത് സി പി ഐ എം തൃശൂർ ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ്. ആ സന്ദർശന വേളയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണ്. ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്തു കേന്ദ്ര സംഘവുമായി ചർച്ച നടത്താൻ അദ്ദേഹം തിരുവനന്തപുരത്തെത്തി; തിരിച്ചു പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്ര സർക്കാരിന്റെ പൊതു കാര്യമാണ്. എ ഐ സി സി യോഗത്തിൽ പങ്കെടുക്കാനും ഹൈക്കമാൻഡിനെ കാണാനും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി പലവട്ടം പോയത് സ്വന്തം ചെലവിലായിരുന്നില്ല. രാഷ്ട്രീയ പാർട്ടികളിൽ അധിഷ്ഠിതമായ പാർലമെന്ററി ജനാധിപത്യം നില നിൽക്കുന്ന ഇന്ത്യാ രാജ്യത്ത് അതൊന്നും അനൗചിത്യവുമല്ല. കേരളം അക്രമത്തിന്റെ വിള ഭൂമിയാണെന്ന് വ്യാജ പ്രചാരണം നടത്താൻ ബി ജെ പി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പറന്നു വന്നത് ചാർട്ടർ ചെയ്ത ഫ്‌ളൈറ്റുകളിലാണ്. അതൊന്നും പാർട്ടി കണക്കിൽ നിന്നുള്ള കാശല്ല-സർക്കാരിന്റെ പണമാണ്. ഇവിടെ അത്തരം ഒരു കാര്യത്തിനല്ല, ഓഖി ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്കു പരാമാവധി സഹായം ലഭ്യമാക്കാൻ കേന്ദ്ര സംഘവുമായി നേരിട്ട് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഹെലിക്കോപ്റ്റർ ഉപയോഗിച്ചത്.
ചർച്ച സൃഷ്ടിച്ചത്, ഏതു ഫണ്ടിൽ നിന്നാണ് ഹെലിക്കോപ്റ്റർ വാടകയ്ക്ക് തുക മുടക്കിയത് എന്ന വിവാദമാണ്. (രഹസ്യമായല്ല, സർക്കാർ ഉത്തരവിലൂടെയാണ് റവന്യൂ സെക്രട്ടറി തുക അനുവദിച്ചത്). വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വന്നപ്പോൾ ആ ഉത്തരവ് റദ്ദു ചെയ്തു.
മുഖ്യമന്ത്രി ഹെലിക്കോപ്റ്ററിൽ പോയത് അപരാധവും വിവാദ വിഷയവും ആക്കുന്നവർക്ക് ഇക്കാര്യങ്ങളൊന്നും പറയാനോ ചിന്തിക്കാനോ സന്നദ്ധത കാണില്ല.
എത്തേണ്ടിടത്ത് കൃത്യ സമയത്ത് എത്താനുള്ളതാണ് യാത്രാ സൗകര്യം. അത് മുഖ്യമന്ത്രിക്ക് നിഷിദ്ധമല്ല. യാത്രയുടെ ചെലവ് യുക്തമായ മാർഗത്തിലൂടെ കണ്ടെത്താൻ സർക്കാരിനാണ് ബാധ്യത. അതല്ലാതെ മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ നിന്നാണ് പറന്നത് എന്ന കാരണം ചൂണ്ടി അത് തെറ്റ് എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ പറയാൻ ജനാധിപത്യ സംവിധാനത്തിൽ അവകാശമുണ്ടെങ്കിലും ആ പറച്ചിലിന് യാഥാർഥ്യവുമായി ബന്ധമില്ല.