21/05/2020
" എനിക്ക് ദേഷ്യമായിരുന്നു...എൻ്റെ അച്ഛനെ കൊന്നവരോട് മാത്രമല്ല, മുഴുവൻ ലോകത്തോടും "
രാജീവ് ഗാന്ധി വധത്തിൻ്റെ ഓർമ പുതുക്കുന്ന കൊല്ലപ്പെട്ടതിൻ്റെ ഓർമ വർഷാവർഷം ഊതി മിനുക്കി ആളിക്കത്തിക്കുന്നതിനെക്കാൾ ലോകത്തോട് മുഴുവനുള്ള ദേഷ്യത്തിൽ നിന്ന് ക്ഷമയിലേക്കുള്ള വളർച്ചയുടെ കഥയായിക്കാണാനാണ് എനിക്കിഷ്ടം..
ഒരു അഭിമുഖത്തിൽ പ്രിയങ്ക തന്നെ പറഞ്ഞ വാക്കുകളാണ് ആദ്യം കുറിച്ചിരിക്കുന്നത്. സ്വന്തം അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടതിൻ്റെ വാർത്ത കേട്ട ഒരു പത്തൊൻപതുകാരിയുടെ ആദ്യ പ്രതികരണമായിരുന്നു അത്.
വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് വിജയിച്ച ലോക് സഭാ ഇലക്ഷൻ കഴിഞ്ഞ് സ്വന്തം അമ്മയോട് പാർട്ടിയുടെ നേതാക്കൾ പ്രധാനമന്ത്രിയാവാൻ നിർബന്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ട് അമ്മയും മരിക്കാൻ പോവുന്നെന്ന് കരുതി സ്വന്തം സഹോദരൻ്റെ അടുത്തേക്ക് ഓടിയ പ്രിയങ്കയുടെ ചിത്രം കൂടി വാക്കുകളിലൂടെ അറിയുമ്പൊ ആ മുറിവിൻ്റെ ആഴമെത്രയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ..
അവിടെനിന്ന് തിരിച്ചറിവിൻ്റെയും ക്ഷമയുടെയും വഴിയിലേക്ക് അവരെത്തിയതിൻ്റെ കഥയും അതിൻ്റെ പരിസമാപ്തിയും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്.
രാജീവ് ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനയിലെ കുറ്റാരോപിത നളിനി അവരുടെ ആത്മകഥയിൽ രാജീവിൻ്റെ മകൾ തന്നെ കാണാനെത്തിയ സംഭവം വിവരിച്ചിട്ടുണ്ട്. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവർ പ്രിയങ്കയെ ശ്രദ്ധിച്ചത് മുതൽ...
" എന്തിനാണ് നിങ്ങളത് ചെയ്തത്? എൻ്റെ അച്ഛൻ ഒരു നല്ലയാളായിരുന്നില്ലേ, എന്തുണ്ടെങ്കിലും സംസാരിച്ച് തീർക്കാമായിരുന്നല്ലോ " എന്ന് പറഞ്ഞ് അവരുടെ മുന്നിലിരുന്ന് കരഞ്ഞത് വരെ..
അതെക്കുറിച്ച് പിന്നീട് പ്രിയങ്കയും പറഞ്ഞിട്ടുണ്ട്...താൻ സഹിച്ചതിനെക്കാൾ കൂടുതൽ സഹിച്ച ഒരാളായാണ് തൻ്റെ മുന്നിലിരുന്ന നളിനിയെ തിരിച്ചറിയാൻ കഴിഞ്ഞതെന്ന്.
ലോകത്തോട് മുഴുവനുള്ള വെറുപ്പിൽ നിന്ന് ക്ഷമയിലേക്കും അതിനപ്പുറത്ത് അപ്പുറത്ത് നിൽക്കുന്ന, ഒരിക്കൽ താൻ വെറുത്തിരുന്നവരിൽ ഒരാളുടെ സഹനത്തെയും തിരിച്ചറിയുന്നതിലേക്കുമുള്ള വളർച്ച..
രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണനുമായി ഒരിക്കൽ സംസാരിച്ച സോണിയ ഗാന്ധിയും നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാൻ ആവശ്യപ്പെട്ടതും ബി.ബി.സി അടക്കം റിപ്പോർട്ട് ചെയ്തിരുന്നതാണ്.
നളിനിയുടെ കുഞ്ഞ് അനാഥമായി വളരരുത് എന്നതായിരുന്നു ആ അപേക്ഷയുടെ പിന്നിലെ വികാരമെന്നു പിന്നീട് പറഞ്ഞിരുന്നതുമാണ്. നളിനിയെ സന്ദർശിക്കുമോയെന്ന ചോദ്യത്തിന് അതിന് തനിക്കും വിരോധമൊന്നുമില്ല എന്ന് പറഞ്ഞ രാഹുലിൻ്റെ കാര്യവും വായിച്ചിരുന്നു..
ഒരു കുടുംബം ക്ഷമിച്ച കഥയായി ഈ ദിവസത്തെ ഓർമിക്കാനാണ് എനിക്കിഷ്ടം..
ക്ഷമ കുറഞ്ഞ് വരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും...പ്രിയങ്കയുടെ വാക്കുകളോടെ ഉപസംഹരിക്കാം.
To be kind to those who are unkind to you; to know that life is fair, no matter how unfair you imagine it to be; to keep walking, no matter how dark the skies or fearsome the storm, To nurture a strong heart, and fill it with love no matter how great it’s sorrows; these are the gifts of my father’s life.
" നിങ്ങളോട് ക്രൂരതകാണിച്ചവരോട് ദയാലുവായിരിക്കാനും ജീവിതം എത്ര അന്യായമാണെന്ന് നിങ്ങൾ സങ്കല്പിച്ച്ചാലും അങ്ങനെയല്ലെന്ന് അറിയാനും, ആകാശം എത്ര ഇരുണ്ടതായാലും,
കൊടുങ്കാറ്റ് എത്ര ഭീതിജനകമായാലും മുന്നോട്ട് നടക്കാനും ഒരു കരുത്തുറ്റ ഹൃദയമുണ്ടാവാനും അതിൻ്റെ സങ്കടങ്ങൾ എത്രകണ്ട് വലുതായിരുന്നാലും സ്നേഹം കൊണ്ട് നിറയ്ക്കാനും....ഇവയാണ് എൻ്റെ അച്ഛൻ്റെ ജീവിതത്തിൽ നിന്നുള്ള സമ്മാനങ്ങൾ....."
(പ്രിയങ്കയും അച്ഛനുമൊത്തുളള അവസാന ചിത്രമാണ്)
കടപ്പാട്