18/05/2026
പ്രിയപ്പെട്ടവരെ,
ഇന്നെന്റെ ജീവിതത്തിലെ മറ്റൊരു നിർണ്ണായകമായ പുലരിയാണ്. ശ്രീ വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിയായി ഞാൻ സത്യപ്രതിജ്ഞ ചെയ്യുകയാണ്.
വീണ്ടും ഒരിക്കൽകൂടി മന്ത്രിപ്പദവിയിലേക്ക് നടന്നുകയറുമ്പോൾ, സ. ബേബി ജോണിന്റെ മകനെന്ന നിലയിലും ഒരു സാധാരണ പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ മനസ്സ് നിറയെ എന്റെ നാടാണ്. ചവറ നൽകിയ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന് നന്ദിയോടെ ഓർക്കുന്നു.
രാഷ്ട്രീയമായ വേലിയേറ്റങ്ങളിലും ഇറക്കങ്ങളിലും കാലിടറി ഞാൻ വീണുപോയപ്പോഴൊക്കെ എന്നെ താങ്ങിനിറുത്തിയത്, കരുതലിന്റെ കരങ്ങൾ തന്ന് എന്നെ കൈപിടിച്ചുയർത്തിയത് എന്റെ ചവറയാണ്. ഇപ്പോൾ രണ്ടാം തവണയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, എനിക്ക് കൂട്ടായി നിങ്ങളെല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.
തിരിഞ്ഞുനോക്കുമ്പോൾ നടന്ന രാഷ്ട്രീയ വഴികൾ അത്ര സുഗമമായിരുന്നില്ല. 2001-ൽ ഞാൻ ആദ്യമായി തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങുമ്പോൾ എല്ലാ വെല്ലുവിളികളെയും മറികടന്ന് ഞാൻ ചവറയുടെ എം.എൽ.എ ആയതിന് പിന്നിൽ ബേബി സാറിന്റെ മകനോട് ചവറയിലെ ജനങ്ങൾക്കുള്ള സ്നേഹമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.
എന്റെ രാഷ്ട്രീയ ജീവിതം ജയപരാജയങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും 2016 മുതൽ നീണ്ട പത്തു വർഷം എന്നെ സംബന്ധിച്ച് പരാജയങ്ങളുടേതായിരുന്നു. ക്രൂരമായി പരിഹസിക്കപ്പെടുകയും, രാഷ്ട്രീയമായി വേട്ടയാടപ്പെടുകയും ചെയ്ത കഠിനമായ കാലം.
വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ, താങ്ങാനാകാത്ത പ്രതിസന്ധികൾ... 'ഇനി ഒരിക്കൽ കൂടി ഒരു മത്സരരംഗത്തേക്ക് ഇറങ്ങേണ്ടതുണ്ടോ' എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയിരുന്നു. എന്നാൽ, "പരാജയപ്പെട്ട് പിൻമാറരുത്" എന്ന് എന്നെ നിർബന്ധിച്ചത് എന്റെ പ്രിയപ്പെട്ടവരും പാർട്ടിയിലെയും മുന്നണിയിലെയും സഹപ്രവർത്തകരുമാണ്. അങ്ങനെയൊരു ഘട്ടത്തിൽ, കൂടുതൽ വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തിൽ മത്സരിച്ചുകൂടെ എന്ന് ചില അഭ്യുദയകാംക്ഷികൾ എന്നെ സ്നേഹപൂർവ്വം നിർബന്ധിക്കുകയുണ്ടായി.
പക്ഷേ, ജയിക്കാനായാലും തോൽക്കാനായാലും, ചവറ വിട്ട് മറ്റൊരു രാഷ്ട്രീയ ജീവിതം എനിക്കില്ലെന്ന് ഞാൻ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചവരാണ് ചവറയിലെ ജനങ്ങൾ. രാഷ്ട്രീയമായി എനിക്ക് ഉദകക്രിയ ചെയ്യാനാണെങ്കിൽ, അത് ഈ മണ്ണിൽ വെച്ചാകട്ടെ എന്നായിരുന്നു എന്റെ മനസ്സ്. എന്നാൽ, ഉദകക്രിയ ചെയ്യാനല്ല, ഉയിര് തന്ന് കൂടെ നിർത്താനായിരുന്നു ചവറയുടെ തീരുമാനം!
ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട ദൈവപുത്രൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതുപോലെ, രണ്ടു പരാജയങ്ങൾക്ക് ശേഷം മൂന്നാം മത്സരത്തിൽ ഒരു പുതിയ ഉയിർത്തെഴുന്നേൽപ്പായിരുന്നു എന്റെ വിധി. ആ രാഷ്ട്രീയ മരണത്തിൽ നിന്നും എനിക്ക് പുനർജന്മം നൽകിയ എന്റെ നാട്ടുകാരോട്... ആർ.എസ്.പിയുടെ ഈ സ്വപ്നതുല്യമായ തിരിച്ചുവരവിന് കളമൊരുക്കിയ യു.ഡി.എഫിനോടും ജനങ്ങളോടും ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്! വാക്കുകൾക്കപ്പുറമാണ് ഈ കടപ്പാട്.
എന്റെ വിജയത്തിനൊപ്പം, 'ആർ.എസ്.പിയുടെ കാലം കഴിഞ്ഞു' എന്ന് പരിഹസിച്ചവരോട്, ചരിത്രത്തിന്റെ ഏടുകളിൽ അങ്ങനെ അത്രയെളുപ്പം തീർന്നുപോകുന്ന പ്രസ്ഥാനമല്ല ആർ.എസ്.പി എന്ന് തെളിയിക്കുന്ന എം.എൽ.എമാർ കൂടി എന്നോടൊപ്പം 18-ആം നിയമസഭയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചതുപോലെ നടക്കുകയാണ്.
ഒരിക്കൽ കൂടി, ഒരു പുതിയ ഉത്തരവാദിത്തത്തിലേക്ക് കടക്കുമ്പോൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്... ഇന്ന് അധികാരത്തിലേറുന്ന എനിക്കും യു.ഡി.എഫ് സർക്കാരിലെ ഓരോ മന്ത്രിമാർക്കും നിയമസഭാ സാമാജികർക്കും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകണം.
സ്നേഹത്തോടെ,
ഷിബു ബേബി ജോൺ