28/07/2026
ഏറനാട്ടിലെ കർഷക-തൊഴിലാളി ജനതയുടെ പോരാട്ടചരിത്രത്തിൽ അനശ്വര സാന്നിധ്യമാണ് സ. കെ കുഞ്ഞാലി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂർ എംഎൽഎയുമായിരുന്ന അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് 57 വർഷം തികയുന്നു.
1969 ജൂലൈ 26-ന് രാത്രി ചുള്ളിയോട്ടുവച്ച് കോൺഗ്രസ് അക്രമികൾ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സ. കുഞ്ഞാലി, ജൂലൈ 28-ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു. വെറും 42-ാം വയസ്സിലായിരുന്നു ആ വേർപാട്. മരിക്കുമ്പോൾ അദ്ദേഹം നിലമ്പൂർ എംഎൽഎയും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂർ ബിഡിസി ചെയർമാനുമായിരുന്നു.
കിഴക്കൻ ഏറനാട്ടിലെ തോട്ടം തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുടെ മുൻനിര നായകനായിരുന്നു സ. കുഞ്ഞാലി. വൻകിട ഭൂവുടമകളുടെ കൈവശമുണ്ടായിരുന്ന തരിശുഭൂമികൾ ഭൂമിയില്ലാത്ത കർഷകർക്ക് ലഭ്യമാക്കാനുള്ള സമരത്തിന് അദ്ദേഹം നേതൃത്വം നൽകി. അതിന്റെ പേരിൽ നിരവധി സമരസഖാക്കൾക്കൊപ്പം ജയിലിലടയ്ക്കപ്പെട്ടെങ്കിലും സമരവീര്യം തളർന്നില്ല. ജന്മിമാരുടെയും പൊലീസിന്റെയും അടിച്ചമർത്തലുകളെ അതിജീവിച്ച ആ പോരാട്ടം അനേകം കുടുംബങ്ങളെ മണ്ണിന്റെ അവകാശികളാക്കി.
നിലമ്പൂർ കോവിലകത്തിന്റെ കൈവശമുണ്ടായിരുന്ന വിശാലമായ ഭൂമി ഭൂമിയില്ലാത്ത മുന്നൂറിലധികം കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന ചരിത്രസമരത്തിനും അദ്ദേഹം നേതൃത്വം നൽകി. 1965-ൽ അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയവെയാണ് നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1967-ൽ വീണ്ടും ജനവിധി നേടി അദ്ദേഹം ജനപ്രതിനിധിയായി.
കൊണ്ടോട്ടിയിൽ ജനിച്ച സ. കുഞ്ഞാലി മലപ്പുറം ഗവ. ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കുറച്ചുകാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചു. എന്നാൽ ജീവിതം മുഴുവൻ അദ്ദേഹം സമർപ്പിച്ചത് സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കായിരുന്നു.
വർഗീയതയും വിദ്വേഷരാഷ്ട്രീയവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ആർഎസ്എസിനും ബിജെപിക്കുമെതിരെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വിശാലമായ ജനകീയ ഐക്യം അനിവാര്യമാണ്. അത്തരം പോരാട്ടങ്ങൾക്ക് എന്നും പ്രചോദനവും കരുത്തുമാണ് സ. കെ കുഞ്ഞാലിയുടെ സ്മരണ. ജനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.