11/02/2026
സർക്കാർ നടപ്പാക്കിയത് നാടിൻ്റെ ഭാവി വികസനം : മുഖ്യമന്ത്രി
നാടിൻ്റെ ഭാവി വികസനത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർക്കുന്നവരെ ബോധ്യപ്പെടുത്തി വികസനം സാധ്യമാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ആധുനിക രീതിയിൽ നവീകരിച്ച മുണ്ടൂർ- തൂത നാലുവരി സംസ്ഥാന പാതയുൾപ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടും ജനങ്ങളും ഐക്യത്തോടെ കൂടെ നിന്നതിന്റെ ഭാഗമായി വലിയ തോതിലുള്ള വികസനം കേരളത്തിൽ സാധ്യമാക്കി. അതിൻ്റെ ഭാഗമായി സംസ്ഥാനം ലോകത്തിനുമുന്നിൽ അതിശയിപ്പിക്കുന്ന അതിജീവനമാണ് നടത്തിയത്.നവകേരളം എന്നത് വെറും സങ്കല്പമല്ലെന്നും, കേരളത്തിൻ്റെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.കടമ്പഴിപ്പുറം ആശുപത്രി ജങ്ങ്ഷന് സമീപം നടന്ന പരിപാടിയിൽ
എംഎൽഎമാരായ കെ പ്രേംകുമാർ, പി മമ്മിക്കുട്ടി എന്നിവർ ശിലാഫലകം അനാച്ഛാദനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കെഎസ്ടിപി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടൂരിൽ നിന്ന് ജില്ലാ അതിർത്തിയായ തൂത പാലം വരെ 364 കോടി രൂപ ചെലവിലാണ് 36.8 കിലോമിറ്റർ റോഡ് നാലുവരി പാതയായി നവീകരിച്ചത്.മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ കോങ്ങാട്, കടമ്പ ഴിപ്പുറം, തിരുവാഴിയോട്, അടയ്ക്കാപുത്തൂർ, മാങ്ങോട് തുടങ്ങിയ പ്രധാന ജങ്ഷനുകൾ നാല് വരിയാക്കി.
നവീകരണത്തോടെ ജില്ലയിലെ മികച്ച റോഡുകളിൽ ഒന്നായി മുണ്ടൂർ-പെരിന്തൽ മണ്ണ സംസ്ഥാന പാത (എസ്‌എച്ച് 53) മാറി. പാലക്കാട് നിന്ന് പെരിന്തൽമണ്ണ യിലേക്ക് മണ്ണാർക്കാട് വഴിയുള്ള ദേശീയപാതയേക്കാൾ ഇതുവഴി 10 കിലോമീറ്റർ ദൂരം കുറവാണ്.
കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ അശോക് കുമാർ, ചെർപ്പുളശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ ടി ജംഷിയ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം കെ ബീന, എൻ രാജേഷ്,പി അരവിന്ദാക്ഷൻ, ടി കെ രാംദാസ്, എസ് സൂര്യ, കെഎസ്ടിപി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം മനോജ്,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.