04/06/2026
#ഗൗരി_25
"ദീപു...
നീ എന്നെ ഒരു നോക്ക് കാണുവാനായി എന്റെ വീട്ടിലേക്ക് പ്രതീക്ഷയോടെ വന്ന്, കാണാൻ കഴിയാതെ ഉദാസീനനായി മടങ്ങിപ്പോകുമ്പോൾ പ്രകൃതി പോലും എത്രമേൽ മൂകമായിരുന്നു എന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞിരുന്നു.
നീ എന്റെ ചേച്ചിയെ കാണാനും പുസ്തകം കൈമാറ്റം ചെയ്യാനും എന്ന ന്യായീകരണത്തോടെ എന്നാൽ അതിയായ ഉത്സാഹത്തോടെ വരികയും, മടങ്ങി പോകുന്നത് വരെ എന്നെ തിരയുകയും അവസാനം നിരാശനായി
തലയും താഴ്ത്തി തിരികെ നടന്നുപോയ എത്രയോ സന്ദർഭങ്ങളിൽ ഞാൻ അടുക്കളയുടെ ചെറിയ ജനലഴികൾക്കുള്ളിൽ നിന്നുകൊണ്ട് നിന്നെ നിസ്സംഗതയോടെ നോക്കിയിരുന്നു...
അന്ന് നീ അനുഭവിച്ച ആ മനോവ്യഥയുടെ ആഴം, സമാനമായ സാഹചര്യത്തിൽ അല്ലെങ്കിലും എനിക്കിന്ന് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
നിന്റെ ഓരോ വരവും, എന്നെ കാണാനുള്ള നിന്റെ ആ വ്യഗ്രതയും വെറുമൊരു തമാശയ്ക്കപ്പുറം മറ്റൊന്നുമായി എനിക്ക് അന്ന് തോന്നിയിരുന്നില്ല.
പ്രണയം എന്താണെന്നോ, സത്യസന്ധമായ പ്രണയം ജീവിതകാലം മുഴുവൻ ഒരു മനുഷ്യനെ എത്രകണ്ട് തളച്ചിടുമെന്നോ ഉള്ള യാതൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല.
അത് ഇന്ന് നിന്നിലൂടെ ഞാൻ തിരിച്ചറിയുന്നു ദീപു...
നീ എന്നേക്കുറിച്ച് എഴുതുന്ന ഓരോ വരികളും ഇന്ന് എന്റെ ഹൃദയത്തിൽ മുള്ളുകൾ പോലെയാണ് തറച്ചുകയറുന്നത്.
നിന്റെ പ്രണയം സത്യമായിരുന്നു എന്ന് ഞാൻ നൂറുവട്ടം സമ്മതിക്കുമ്പോഴും മറ്റൊന്ന് കൂടി നീ മനസ്സിലാക്കണം...
ഞാൻ മറ്റാർക്ക് വേണ്ടിയും നിന്നെ മനഃപൂർവ്വം മാറ്റി നിർത്തിയതല്ല.
പ്രേമവും പ്രണയവുമൊന്നും എന്റെ ചിന്താശകലങ്ങളിൽ എപ്പോഴും ഉണ്ടായിരുന്നതുമില്ല.
വീടും കുടുംബവും ഉത്തരവാദിത്തങ്ങളും കഴിഞ്ഞേ ഞാൻ മറ്റെന്തിനും മുൻഗണന നൽകിയിട്ടുള്ളൂ.
സ്വന്തം സന്തോഷത്തിനോ സ്നേഹത്തിനോ ഞാൻ ഇപ്പോഴും പ്രാധാന്യം കല്പിച്ചിട്ടില്ല എന്നുള്ളതാണ് ശരി...
അത് ഞാൻ ജനിച്ചുവളർന്ന വീട്ടിലും, ഇപ്പോൾ ഈ ഭർതൃവീട്ടിലും അങ്ങനെ തന്നെയാണ് ദീപു.
എങ്കിലും... കുടുംബത്തിന് വേണ്ടി സർവ്വതും അറിഞ്ഞു ചെയ്യുമ്പോൾ, ഒരിത്തിരി സ്നേഹം, അൽപ്പം കരുണ, എന്റെ വിദ്യാഭ്യാസത്തിനും വ്യക്തിത്വത്തിനും ലേശം പരിഗണന...
അത് ഇന്നല്ലെങ്കിൽ ഇനി എന്നാണ് എനിക്ക് ലഭിക്കുക?
ഞാനും വയസ്സാവുകയാണ് ദീപൂ...
എനിക്കും എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം...
അതിന് മുൻപ് അല്പം സ്നേഹവും ഒരല്പം സമാധാനവും ഞാനും അർഹിക്കുന്നില്ലേ?
നിന്റെ ആ നിഷ്കളങ്കമായ സ്നേഹം ഇന്ന് എന്റെ ഉള്ളലിയിച്ചിരിക്കുന്നു ദീപു. നിന്റെ മനസ്സിനെ അറിയാതെയാണെങ്കിൽ പോലും നോവിച്ചതിനുള്ള ശിക്ഷ ഞാനിന്ന് എന്റെ ജീവിതം കൊണ്ട് അനുഭവിച്ചു തീർക്കുകയാണ്.
നന്ദിയുണ്ട് ദീപു...
സ്വന്തമെന്ന് കരുതിയവർ ലോകം വിട്ടുപോയപ്പോഴും, സ്വന്തമാണെന്ന് അഭിനയിച്ചവർ മൂടുപടം മാറ്റി മുന്നിൽ വന്നപ്പോഴും, ആ നാല്പത്തിയാറ് വർഷങ്ങൾക്ക് മുൻപ്, അന്ന് നീ പറഞ്ഞ അതേ വാക്ക്, അതേ വികാരം... ഇന്നും നീ എഴുതുന്ന കഥകളിലൂടെ ഞാൻ അനുഭവിച്ചറിയുന്നുണ്ട്.
ജീവിതം ദുസ്സഹമായപ്പോൾ മാത്രമാണ് എനിക്ക് നിന്റെ പ്രണയം ഓർമ്മ വന്നതെന്ന് നീ കരുതരുത്.
നിന്റെ സത്യസന്ധതയെയും സ്നേഹത്തെയും ഞാൻ അത്രമേൽ മാനിക്കുന്നു എന്ന് മാത്രമേ ഇപ്പോഴും ഞാൻ ഉദ്ദേശിക്കുന്നുള്ളു...
നീ എന്നെ ജീവനായി സ്നേഹിച്ചിരുന്നു എന്നത് ഹൃദയപൂർവ്വം ഞാൻ സ്വീകരിക്കുന്നു.
ഇന്ന് ഞാൻ രണ്ട് മക്കളുടെ അമ്മയാണ്. പേരിനെങ്കിലും ഒരു ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും കൂടെയുണ്ട്. ഈ അഞ്ച് പേരിൽ എന്റെ കുടുംബജീവിതം സമ്പന്നമാണ്.
പക്ഷേ, എന്റെ വ്യക്തിപരമായ ജീവിതം... അതിൽ നീ എന്നുമുണ്ടാകും ദീപു, ഒരു ആത്മാർത്ഥ സുഹൃത്തിനെപ്പോലെ!
കാലങ്ങളായി ഞാൻ കുഴിച്ചുമൂടിയ മോഹങ്ങളെല്ലാം നീ ഇപ്പോൾ വലിച്ചുവാരി എന്റെ മുന്നിലേക്കിട്ടിരിക്കുകയാണ്. അവയെല്ലാം അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്നു...
സത്യത്തിൽ അതൊക്കെത്തന്നെ നിന്നെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ എന്നെ വിവശയാക്കുന്നു.
വേനലിൽ വറ്റാറായ നീരുറവ പോലെ, തട്ടിയും തടഞ്ഞും കല്ലിലും ചളിയിലൂടെയുമൊക്കെ ഒഴുകി, ഒരിക്കലും ഒരു സ്നേഹസാഗരത്തിലേക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് എനിക്കറിയാം. വഴിയിലെവിടെയെങ്കിലും വെച്ച് ശൂന്യമായി, വെറും ബാഷ്പകണങ്ങളായി അനന്തവിഹായസ്സിൽ ലയിച്ചുചേരും എന്ന് സങ്കൽപ്പിച്ച് മുന്നോട്ട് പോയ എന്നെ...
നീ എന്തിനാണ് ദീപൂ പ്രണയത്തിന്റെ മാനസസരസ്സും പുഷ്പവാടിയും കാട്ടി വീണ്ടും പ്രലോഭിപ്പിക്കുന്നത്?
എനിക്ക് അവിടെ എത്തിച്ചേരാനാവില്ല ദീപൂ... സ്വപ്നങ്ങളുടെ ചില്ലുകൾ ഉടഞ്ഞുവീണ കൂർത്ത പാതയാണെങ്കിലും, ഞാൻ എന്നിൽ ശൂന്യമാകും വരെ ഇതേ പാതയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു...
ജീവിത സായന്തനത്തിലെങ്കിലും നിന്നേ ഒരുനോക്ക് കാണാനും നിന്നോടൊപ്പം അല്പം സമയം ചിലവഴിക്കാനും അതിയായ മോഹമുണ്ട് ദീപു, പക്ഷേ ഞാൻ നേരത്തേ പറഞ്ഞില്ലേ, ഭയം, അതെന്റെ സിരകളിലെല്ലാം വിഷംപോലെ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു... എവിടെയും ഭയമാണ് വെറുതേയെങ്കിലും നിന്നേ ഒരുനോക്ക് കാണാൻ ശ്രമിച്ചാൽ ആരെങ്കിലും എന്റെ കുഞ്ഞു കിളിക്കൂടു തകർത്തെറിഞ്ഞാലോ?
അന്തിക്ക് ചേക്കേറാൻ വരുന്ന കുഞ്ഞു കിളികൾക്ക് അവരുടെ കൂട് നഷ്ടപ്പെടുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും ഇല്ലേ ദീപൂ..?"
പല നാളുകളായി മനസ്സിൽ എഴുതി തയ്യാറാക്കുന്നതൊന്നും ദീപുവിന് ഒരിക്കലും സെൻഡ് ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മുന്നിലുണ്ടായിരുന്നു. എങ്കിലും, വളരെ ചുരുക്കം വീണുകിട്ടുന്ന നിമിഷങ്ങളിൽ അവൻ ഓൺലൈനിലുണ്ടോ എന്ന് നോക്കാനും, അവന് വേണ്ടിയുള്ള ഈ മെസ്സേജുകൾ ടൈപ്പ് ചെയ്യാനും തന്റെ മനസ്സ് ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം ഗൗരി ആശ്ചര്യത്തോടെയാണ് തിരിച്ചറിഞ്ഞത്.
പക്ഷേ, പെട്ടെന്ന് ആരോ പുറത്ത് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ വല്ലാത്തൊരു ഭീതിയോടെ ആ ഡ്രാഫ്റ്റ് മുഴുവനായി ഡിലീറ്റ് ചെയ്തു കളഞ്ഞു!
തുടരും...
ജെപി പാലക്കാട്.
ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന
ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻
© Jp-Palakkad — TalentsofIndia. All rights reserved.
#കാത്തിരുന്നിട്ടും
#ജെപിപാലക്കാട്
#കേരളസ്റ്റോറി
#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ