Poems,Kavithakal

Poems,Kavithakal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poems,Kavithakal, PUTHUR Road, Palghat.

ഗൗരി -മഞ്ഞുപോലെ നനുത്ത പ്രണയകാവ്യം.'ചുവടുകൾ ' വായിച്ച് അഭിപ്രായം പറയൂ

'കാത്തിരുന്നിട്ടും' - നിഷ്കളങ്കമായ പാലക്കാടൻ ഗ്രാമീണത നിറഞ്ഞ നോവൽ

'മഴയും വെയിലും' -1986-90 കാലഘട്ടത്തിലെ കഥ. മനസ്സില്‍ കവിത ശകലങ്ങള്‍ സൂക്ഷിക്കുന്ന ആര്‍ക്കും ഇതില്‍ കവിത എഴുതാം ഒരുപക്ഷേ നിങ്ങളുടെ മനസ്സില്‍ ഉള്ള ചെറിയ ആശയങ്ങള്‍ , ഇതുവരെ ലോകം ചിന്തിച്ചിട്ടുണ്ടാവില്ല നമുക്കതിനെ ഉയിര്തെഴുന്നെല്‍പ്പിക്കാം ....

18/08/2026

#ഗൗരി_67
​മുന്നിൽ ഗൗരിയും, നടുവിൽ ദീപുവും, തൊട്ടുപിന്നിൽ രജനിയുമായി അവർ കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു. മനസ്സിൽ അപ്പോഴും കുട്ടിക്കാലത്തെ ആ വലിയ നെൽപ്പാടവും വരമ്പും ഒക്കെ ആയിരുന്നെങ്കിലും, ഇപ്പോൾ തങ്ങൾ നടക്കുന്നത് മൂന്നു മീറ്റർ വീതിയുള്ള ഒരു ടാറിട്ട റോഡിലൂടെയാണ്!
​താൻ ഇന്ത്യയുടെ പല കോണുകളിലും പല എക്സ്പ്രസ്സ്‌ വേകളിലൂടെയും യാത്ര ചെയ്തിട്ടുണ്ടെങ്കിലും, സായംസന്ധ്യയിൽ അസ്തമനസൂര്യന്റെ ചെങ്കിരണങ്ങളേറ്റ് സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ആ കൊയ്തുകഴിഞ്ഞ നെൽപ്പാടവും, അതിനു നടുവിലൂടെ നീണ്ടുപോകുന്ന ആ വരമ്പുമായിരുന്നു എന്നും ദീപുവിന്റെ മനസ്സിൽ. ആ ഭംഗി എന്നും അങ്ങനെതന്നെ കാണണമെന്നായിരുന്നു അവന്റെ ആഗ്രഹം.
​പണ്ട് താൻ റിജോയോടൊപ്പം ക്രിക്കറ്റ് കളിക്കാനെത്തിയ ആ ക്രീസിന് മുകളിലിപ്പോൾ ഗൾഫ് രാജ്യങ്ങളുടെ പണത്തിന്റെ സകല പ്രൗഢിയോടെയും ഒരു വലിയ ആഡംബര വീട് നിലകൊള്ളുന്നു! പുഴയ്ക്ക് ഇരുപുറവും വീടുകളുടെ നീണ്ട നിരയാണ്. പുഴയരികിലെ പഴയ വരമ്പ് ഇന്ന് റോഡായി മാറിയിരിക്കുന്നു. പുഴയിൽ നിന്നും ചളിയും മണ്ണും വാരി കരയാക്കിയതിന്റെ ദേഷ്യം, ദീപുവിനെ കണ്ടപ്പോൾ ആ പുഴ പരിഭവം പറയുന്നത് പോലെ അവന് തോന്നി.
​പണ്ട് കൂട്ടുകാരോടൊപ്പം എത്രയോ തവണ ഇവിടെ അവൻ നീന്തിത്തുടിച്ചതാണ്! ഇപ്പോഴും വെള്ളമുണ്ട്, കൂടുതൽ ശക്തിയായി ഒഴുകുന്നുമുണ്ട്... എങ്കിലും എന്തോ, ആ പഴയ ഭംഗി തോന്നുന്നില്ല. സാഹിത്യ സൃഷ്ടികൾ ഉറവപൊട്ടിയൊഴുകാൻ മനസ്സിനെ ആവാഹിക്കുന്ന ആ പഴയ ആത്മാവ് അതിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.
​അന്ന് ഗൗരിയെ ഒരുനോക്ക് കാണാൻ ചങ്കിടിപ്പോടെ താൻ നടന്നുനീങ്ങിയ വഴിയും പുഴയുമാണിത്! ഏറ്റവും കൗതുകത്തോടെ വരികയും, പലപ്പോഴും അവളെ കാണാൻ കഴിയാതെ ഉദാസീനനായി തിരിച്ചുപോവുകയും ചെയ്ത ആ വഴി... അന്ന് സങ്കടത്തോടെ മടങ്ങുമ്പോൾ തന്റെ മനസ്സിന്റെ ഭാരം മുഴുവനും ഇറക്കി വയ്ക്കാൻ ശ്രമിച്ചത് ഈ പുഴയോടും അതിലെ മീനുകളോടുമാണ്. ഇപ്പോൾ ആ വികാരങ്ങളേറ്റ് വാങ്ങുവാനുള്ള സഹിഷ്ണുത പുഴയ്ക്കും ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ശക്തമായി ഒഴുകുകയാണ്... അന്ന് കാലത്തെപ്പോലെ പുഴയോരത്തെ കുളിർകാറ്റുമേറ്റ്, മനസ്സിന്റെ വിങ്ങലും വേദനയും പങ്ക് വച്ച് പുഴക്കരയിലെ പൂഴിമണലിൽ ഇരുന്ന് ചിത്രം വരച്ച്, പ്രണയവും പരിഭവവും പറയാൻ ആരും വരാതെ അവൾക്കും ഇപ്പോൾ അതൊരു ശീലമായിട്ടുണ്ടാവാം. എങ്കിലും, നീ ഇപ്പോഴും എന്റെ ആ പഴയ പുഴതന്നെയാണ്...

​ദീപു ഗൗരിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് വലിയ വികാരങ്ങളൊന്നുമില്ലായിരുന്നു. ഈ വയൽ നികന്ന് റോഡും വീടുകളും വന്നതിനു ശേഷവും അവൾ പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്. അമ്മയുടെ വിയോഗവും ഏട്ടന്റെ അകാലമരണവുമെല്ലാം അറിഞ്ഞ് അവൾക്ക് ഓടിയെത്തേണ്ടി വന്നതും ഈ വഴിയിലൂടെത്തന്നെയായിരുന്നു.

​"അന്ന് നിനക്ക് ഞാൻ ആദ്യമായി പ്രേമലേഖനം തരുമ്പോൾ നീ ഈ കടവിൽ തുണി കഴുകുകയായിരുന്നു... ഓർമ്മയുണ്ടോ?" ദീപു ചോദിച്ചു.
ഗൗരി നാണത്തോടെ ചിരിച്ചു.

"അപ്പോൾ നിന്റെ ചിറ്റ വീട്ടിൽ നിന്നും പുറത്തേക്ക് വന്നു. നീ പേടിച്ച് എന്റെ കത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു! അതിനു ശേഷം എന്തുണ്ടായി...? പിന്നീട് ഇതുവരെ ചോദിക്കാൻ അവസരം കിട്ടിയില്ല...
വീട്ടിൽ ചെന്നപ്പോൾ തല്ലു കിട്ടിയോ?"

​ഗൗരി അത് കേട്ട് മനസ്സുതുറന്ന് പൊട്ടിച്ചിരിച്ചു...
​ഇപ്പോഴും അവളുടെ ആ ചിരി തനിക്കെത്ര ഇഷ്ടമാണ്! ദീപു സ്വയം ചോദിച്ചുപോയി.
​ഗൗരിയുടെ ചിരി കണ്ടപ്പോൾ രജനിയും അതിൽ പങ്കുചേർന്നു: "പറ ചേച്ചീ... തല്ലു കൊണ്ടോ?"

​"ഏയ്‌ ഇല്ല... തല്ലൊന്നും കൊണ്ടില്ല പക്ഷേ, ആ കത്ത് അന്ന് അപ്പോൾത്തന്നെ എറിഞ്ഞില്ലായിരുന്നെങ്കിൽ ഉറപ്പായും തല്ലുകൊണ്ട് എന്റെ എല്ലൊടിഞ്ഞേനേ പക്ഷേ ഞാൻ ഒരുപാട് പേടിച്ചുപോയി!" ഗൗരി വീണ്ടും ചിരിച്ചു.

​തങ്ങളുടെ വീടിന്റെ പരിസരത്ത് അപരിചിതരായ ആളുകളെ കണ്ട്, മതിലിന് ഇരുപുറവും നിന്ന് അയൽവാസികൾ കുശുകുശുക്കാൻ തുടങ്ങിയപ്പോഴാണ് യാഥാർത്ഥ്യബോധം അവരിൽ വീണ്ടും ഉണർന്നത്!
​തങ്ങളുടെ മനസ്സിനുള്ളിൽ നഷ്ടപ്പെട്ടുപോയ ആ ബാല്യവും പ്രണയവും, അതിന്റെ വേരുകൾ തേടിയുള്ള ഈ യാത്രയുമൊക്കെ അനുഭവിക്കുന്നത് തങ്ങളുടെ മനസ്സുകൾ മാത്രമാണ്. സ്വന്തം മനസ്സിന്റെ നാലുചുവരുകൾക്കപ്പുറത്ത്, തങ്ങളിന്ന് വെറും അപരിചിതരാണ്! പണ്ട് താൻ കണ്ടതും പരിചയിച്ചതുമായ ഒരാളെപ്പോലും അവിടെ കണ്ടെത്താൻ കഴിയില്ലെന്ന് ഗൗരിയും മനസ്സിൽ വിങ്ങലോടെ ഓർത്തു.
​കർക്കിടകമഴ കഴിഞ്ഞാൽ, വരമ്പിന് മുകളിൽ വെള്ളം നിറഞ്ഞ് ഒരു അനന്തമായ സാഗരം കണക്കെ കിടക്കുന്ന പാടശേഖരം. അപ്പോൾ തന്റെ നീളൻ പാവാട കണങ്കാൽ വരെ ഉയർത്തിപ്പിടിച്ച്, നാളിതുവരെ നെഞ്ചിലേറ്റിയ ആ വലിയ വരമ്പിന്റെ വീതിയും വളവും ഒക്കെ ലക്ഷ്യം മനസ്സിൽ വച്ച് എത്രയോ കാലവർഷങ്ങൾ കടന്നുപോയിരിക്കുന്നു. എത്രയോ നാളുകൾ അവൾ സ്കൂളിലേക്ക് നടന്ന വഴിയാണിത്!

​"അന്ന് ഈ വഴികളെയും പാടങ്ങളെയും ഇത്രമേൽ സുന്ദരമാക്കിയത് നിന്റെ ആ സാന്നിധ്യമായിരുന്നു ഗൗരീ... അതിന് സംഗീതം പകർന്നത് നിന്റെ കാലിലെ പാദസരത്തിന്റെ മധുരമുള്ള കിലുക്കവും, അതിന് സുഗന്ധം പകർന്നത് നിന്റെ മുടിയിലെ മുല്ലപ്പൂവുമായിരുന്നു..." ദീപു മനസ്സിൽ പതുക്കെ വിതുമ്പി.

​ആ നാട്ടുകാരിലൂടെ അവർ വീണ്ടും 'വർത്തമാനകാലത്തിലേക്ക്' വന്നിരിക്കുകയാണ്.

​"വീട്ടിലേക്ക് പോകണ്ടേ?" പത്തു ചുവടുകൾക്കപ്പുറമുള്ള ഗൗരിയുടെ പഴയ വീട് മനസ്സിൽ ഓർത്തുകൊണ്ട് ദീപു ചോദിച്ചു.
​"വേണ്ട... അമ്മയും ചേട്ടനും പോയതിൽപ്പിന്നെ അവിടെ താമസിക്കുന്ന അനുജനും നാത്തൂനും ഞാൻ വെറുമൊരു അധികപ്പറ്റാണ്. പോരാത്തതിന് നമ്മൾ രണ്ടുപേരെയും നമ്മുടെ പഴയ ബന്ധവും നേരിട്ടറിയുന്ന അനുജന്റെ കണ്ണിൽ നമ്മൾ ഇപ്പോഴും പഴയ ആ കാമുകീ-കാമുകന്മാരായിത്തന്നെ മാറും! അത് ആ വീട്ടിൽ പുതിയ സംസാരങ്ങൾക്ക് ഇടവരുത്തും. ഒരുപക്ഷേ, ഏതെങ്കിലും വിധേന അത് എന്റെ ഭർത്താവിന്റെ ചെവിയിലുമെത്തും... വേണ്ട ദീപു, നിന്റെ മനസ്സിന്റെ സന്തോഷത്തിനുവേണ്ടി മാത്രമാണ് ഞാൻ ഈ യാത്രയ്ക്ക് സമ്മതിച്ചത്."

​"ചേച്ചിക്ക് പോകാൻ താല്പര്യമില്ലെങ്കിൽ നമുക്ക് തിരികെ പോകാം ദീപുവേട്ടാ... നിർബന്ധിക്കണ്ട," രജനി പറഞ്ഞു.
​ദീപുവും രജനിയും തിരികെ നടക്കാൻ തുടങ്ങി. ഗൗരി അവരോടൊപ്പം നടന്നുകൊണ്ട് തുടർന്നു:
​"ഇപ്പോൾ നിനക്കൊരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും ദീപു... നമ്മൾ മനസ്സിൽ ഏതൊരു വികാരവും ആത്മീയ വിശുദ്ധിയോടെ സൂക്ഷിച്ചു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, യാഥാർത്ഥ്യം നമ്മിൽ നിന്നും ഒരുപാട് അകലെയായിരുന്നു! ഞാൻ നിന്നെ പ്രണയിക്കേണ്ട സമയത്ത് വീട്ടുകാരെയും നാട്ടുകാരെയും ഭയന്നു. പ്രണയം മനസ്സിൽ തോന്നിത്തുടങ്ങിയപ്പോഴേക്കും നീ പുറംനാട്ടിലേക്ക് പോയി. പിന്നെ കേൾക്കുന്നത് നിന്നെക്കുറിച്ചുള്ള മോശം വാർത്തകളായിരുന്നു. അതിനുശേഷം നിന്നെക്കുറിച്ച് വീട്ടിൽ പറയാനോ, നമ്മുടെ ഒരു ആലോചനയെക്കുറിച്ച് ചിന്തിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല. ഒടുവിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആലോചന വന്നു. വീട്ടുകാർക്ക് അത് ഇഷ്ടപ്പെട്ടു, അവർ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു... ഇന്നും അതിന്റെ ദുരന്തം അനുഭവിക്കുന്നു!"
​കണ്ണിൽ നിന്നും പുറത്തേക്ക് വന്ന രണ്ടുതുള്ളി കണ്ണുനീർ തുടച്ചുകൊണ്ട്, രജനിയെ ചേർത്തുപിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു...
​"ഇവളായിരുന്നു നിനക്ക് വേണ്ടിയിരുന്നത് ദീപു! ഇവളെ നിനക്ക് കിട്ടി... ഇവൾക്കുവേണ്ടിയാണ് നീ ആ മോശമായ അവസ്ഥയിൽ ജീവിക്കേണ്ടി വന്നതും അതിൽ നിന്നും നീ കരകയറിയതും, എന്നിൽ നിന്നും അകന്നതും. കാലം നിനക്ക് വേണ്ടി കരുതിവച്ച ഇവളെ മാറ്റിനിർത്തി നീ എന്നെക്കുറിച്ച് ചിന്തിച്ചു എന്ന് പറയുമ്പോൾ എനിക്ക് വലിയ വിഷമം തോന്നുന്നു. ഈ മുത്ത് നിനക്ക് കിട്ടിയ നിധിയാണ്!"
​ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ രജനിയെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു.

​"നിന്നെ ഒരിക്കൽപ്പോലും ഞാൻ കുറ്റപ്പെടുത്തുകയോ മനസ്സിൽ നിന്നും അകറ്റിനിർത്തുകയോ ചെയ്തിട്ടില്ല രജനീ... കഥ എഴുതി വന്നപ്പോൾ ഗൗരി എന്നിലേക്ക് ഒരു തിരമാല പോലെ അലയടിച്ചുയരുകയായിരുന്നു! അത് പിന്നീട് ഒരു ഭ്രാന്ത് പോലെ ആയിപ്പോയി. പേടിക്കണ്ട ഇപ്പോൾ എല്ലാം നിയന്ത്രണത്തിലാണ്..."
​"യാഥാർത്ഥ്യങ്ങളെല്ലാം ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. എനിക്ക് മുന്നോട്ട് ജീവിക്കാൻ അതിയായ ആഗ്രഹമുണ്ട്... നിന്നോടൊപ്പം ഇരുന്നും നിന്നും സംസാരിച്ചും കൊതി തീരുന്നില്ല മോളേ..." ഗൗരി രജനിയെ വാത്സല്യത്തോടെ ചേർത്തുനിർത്തി അവളുടെ കവിളിൽ ഉമ്മവെച്ചു.
​"നമുക്ക് പോകാം... വീട്ടിൽ അയാൾ കാര്യങ്ങൾ എന്തൊക്കെ അവസ്ഥയിലാക്കി വെച്ചിട്ടുണ്ടാവുമോ എന്തോ?"
​അത് പറയുമ്പോൾ ഗൗരിയുടെ മുഖം വല്ലാതെ വികൃതമാകുന്നത് രജനിയും ദീപുവും നേരിട്ടു കണ്ടു. ഒട്ടും ആഗ്രഹമില്ലാത്ത ഒരിടത്തേക്ക്, ഒരു കശാപ്പുശാലയിലേക്ക് സ്വയം നടന്നുചെല്ലേണ്ടിവരുന്ന നിസ്സഹായയായ ഒരു പശുക്കുട്ടിയുടെ ഭാവമായിരുന്നു ആ നിമിഷം ഗൗരിയുടെ മുഖത്ത്!

അകലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഡ്രൈവറെ ദീപു കൈവീശി വിളിച്ചെങ്കിലും കണ്ടില്ല. തുടർന്ന് അവൻ ഫോണിൽ വിളിച്ചു. ദീപുവിന്റെ കോൾ കണ്ട ഡ്രൈവർ കൈ ഉയർത്തിക്കാട്ടി. വണ്ടി തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാൻ ദീപു ആവശ്യപ്പെട്ടു.
​കാറിൽ കയറിയ ഉടൻ ദീപു പറഞ്ഞു: "ഗൗരീ... നിന്നെ നിന്റെ വീട്ടിൽ ഇറക്കിയതിനു ശേഷം ഞങ്ങൾ ഈ വണ്ടിയിൽത്തന്നെ തിരികെ പോകുകയാണ്."
​മരുഭൂമിയിൽ വീണ ഏതാനും മഴത്തുള്ളികൾ... അത് ഉണങ്ങിപ്പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന ആ നിസ്സഹായത ഗൗരിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു! മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞുപോയി. മലപോലെ കിട്ടിയ ഈ സ്നേഹം ഉപേക്ഷിച്ച്, ഒരു ദുരന്തം പോലെ മുന്നിൽ നിൽക്കുന്ന ആ വീട്ടിലേക്ക്, ഒഴിവാക്കാനാകാത്ത ആ യാത്ര...
​ദീപുവും രജനിയും ചേർന്ന് ഗൗരിയെ തങ്ങളോട് ചേർത്തുപിടിച്ചു.
​"അയ്യോ... ഞങ്ങൾ എവിടെയും പോകുന്നില്ല ഗൗരീ! ഞങ്ങൾ എപ്പോഴും നിന്നോടൊപ്പം, നിന്റെ മനസ്സിൽത്തന്നെയുണ്ട്... നിനക്ക് എപ്പോൾ ഞങ്ങളുടെ ആവശ്യം വന്നാലും ഈ രണ്ടുപേരും നിന്നോടൊപ്പമുണ്ടാകും. ഇനി അത് പണത്തിന്റെ കാര്യമാണെങ്കിലും മറ്റെന്ത് സഹായമാണെങ്കിലും ഒട്ടും മടിക്കരുത്..." ദീപു അവളുടെ കണ്ണുകൾ തുടച്ചു നൽകി.
​വഴിയിൽ കണ്ട ഒരു പൂക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്താൻ ദീപു ആവശ്യപ്പെട്ടു. അവന് ഏറെ പ്രിയപ്പെട്ട, രണ്ട് മുല്ലപ്പൂമാലകൾ വാങ്ങിക്കൊണ്ടുവന്ന് അവൻ രണ്ടുപേർക്കുമായി നൽകി. ഗൗരിയും രജനിയും അത് പരസ്പരം മുടിയിൽ അണിയിച്ചു.
​"പാദസരം അണിയാനുള്ള പ്രായമൊക്കെ കഴിഞ്ഞു ദീപു... ഇനി നീ പാദസരം കൂടി വാങ്ങിക്കൊണ്ട് വരണ്ട!" ഗൗരി കണ്ണീരിനിടയിലും പുഞ്ചിരിച്ചു. രജനിയും ദീപുവും ഡ്രൈവറും അത് കേട്ട് ചിരിച്ചുപോയി.
​"ഗൗരീ, നീ പണ്ട് എനിക്ക് വാട്സ്ആപ്പ് ചെയ്തിരുന്ന ആ നമ്പർ തരുമോ?" ദീപു ചോദിച്ചു.
​"നമ്പർ അതുതന്നെയാണ്... പക്ഷേ ഫോൺ ഇതാണെന്ന് മാത്രം!" അവൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ കീപാഡ് ഫോൺ പുറത്തെടുത്തു കാട്ടി. "അത് ഷീനച്ചേച്ചി വാങ്ങിത്തന്ന സ്മാർട്ട്‌ ഫോണായിരുന്നു. ഒരുദിവസം അയാൾ കുടിച്ചിട്ടുവന്ന് എന്റെ ഫോൺ എടുത്ത് വെള്ളം നിറഞ്ഞ കുടത്തിലിട്ടു..."
​അത് പറഞ്ഞ് ഫോൺ നോക്കുമ്പോഴാണ് അതിൽ വന്നുകിടക്കുന്ന ഒരു സന്ദേശം അവളുടെ ശ്രദ്ധയിൽപ്പെട്ടത്!
​‘ഞാൻ പോവുകയാണ്... ഇനിയും നിനക്കൊരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല...’
​തുടർച്ചയായി വന്ന ചെറിയ ചെറിയ അനേകം സന്ദേശങ്ങൾ! ഓരോന്നായി വായിക്കുംതോറും അവളുടെ ശിരസ്സിന് ഭാരം ഏറിവന്നു. ഗൗരി വിറയ്ക്കുന്ന കൈകളോടെ ഫോൺ ദീപുവിന് കൈമാറി.
​‘എന്നെ അന്വേഷിക്കരുത്...’
‘ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം പ്രായശ്ചിത്തം ചെയ്യണം...’
‘പോലീസിൽ പരാതി കൊടുക്കരുത്, ഞാൻ പോകുന്നു...’
‘എല്ലാത്തിനും മാപ്പ്...’
​ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത ആ മലയാള വാക്കുകൾ കൂട്ടിവായിക്കാൻ ദീപു പാടുപെട്ടു! ആ സന്ദേശങ്ങളുടെ ഗൗരവം മനസ്സിലായതും ദീപു പെട്ടെന്ന് ഉറക്കെ പറഞ്ഞു:
​"ഡ്രൈവറേ... വണ്ടി ഒന്നു നിർത്ത്!"

രജനി ദീപുവിന്റെ മുഖത്തേക്ക് നോക്കി. 'ഇങ്ങനെ ഒരു സന്ദർഭം നമ്മളായിട്ട് ഉണ്ടാക്കിയതാണോ?' എന്നൊരു ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു. ഗൗരിയോട് ഇനി എന്ത് പറയണമെന്നോ എങ്ങനെ കാര്യങ്ങൾ തുടങ്ങണമെന്നോ അറിയാതെ ദീപു നിശബ്ദനായി നിന്നു.
​പാതയോരത്തെ ആ ചെറിയ കടയിലെ തടിമേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന്, അപ്രതീക്ഷിതമായി മുന്നിൽ വന്ന ആ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ ദീപുവും രജനിയും തലപ്പുകഞ്ഞാലോചിച്ചു. രജനി കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി കാറിലിരിക്കുന്ന ഗൗരിക്ക് കൊടുത്തിട്ട് ചായ വേണോ എന്ന് ചോദിച്ചു. ഗൗരി വേണ്ടെന്ന് തലയാട്ടി. അവൾ കാറിൽ നിന്നിറങ്ങി, പുറത്തുനിന്നും മുഖം കഴുകി, മനസ്സിൽ എന്തോ ദൃഢമായ തീരുമാനമെടുത്ത മട്ടിൽ ദീപു ഇരുന്ന ടേബിളിന്റെ എതിർവശത്തുള്ള കസേരയിൽ വന്നിരുന്നു.
​"നിങ്ങൾ രണ്ടുപേരും ഈ വിഷയം ഓർത്ത്‌ ടെൻഷനാവേണ്ട... എന്തായാലും ഞാൻ ഇനി അയാളെ തേടിപ്പോകാനൊന്നും പോകുന്നില്ല! ഇപ്പോൾ നിങ്ങൾ എന്നെ എന്റെ വീട്ടിൽ വിട്ടേക്ക്..."

​ഗൗരിയെ അത്രയും പറയാൻ പ്രേരിപ്പിച്ച ആ നിർവികാരത, ഇതുവരെ അവൾ അനുഭവിച്ചുതീർത്ത യാതനകളുടെയും സഹനത്തിന്റെയും നേർസാക്ഷ്യമായിരുന്നു!
​ഗൗരിയെ ആ വീട്ടിൽ തനിച്ചാക്കി തിരികെ പോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചപ്പോൾ ദീപുവിനും രജനിക്കും അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ദീപു ആ സന്ദേശങ്ങളെല്ലാം മക്കൾക്ക് ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെട്ടു. പക്ഷേ, രണ്ടുപേരിൽ നിന്നും പെട്ടെന്ന് മറുപടിയൊന്നും വന്നില്ല. ഒടുവിൽ ദീപു ഒരു സുപ്രധാന തീരുമാനത്തിലെത്തി!

​"ഗൗരീ... നീ ഇപ്പോൾ ഞങ്ങളോടൊപ്പം വീട്ടിലേക്ക് വരുന്നു! നിന്നെ ഒറ്റയ്ക്ക് ആ വീട്ടിൽ വിട്ടിട്ടുപോകാൻ ഞങ്ങൾക്ക് കഴിയില്ല. കുട്ടികളെ വിളിച്ചു സംസാരിക്കാം... അവർ തിരിച്ചുവരുന്ന വഴിക്ക് നിന്നെ അവിടെനിന്നും പിക്ക് ചെയ്യട്ടെ. ദയവുചെയ്ത് മറുത്തൊന്നും പറയരുത്... പ്ലീസ്!"
​തന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന ദീപുവിനോട് മറുത്തൊന്നും പറയാൻ കഴിയാതെ ഗൗരി കുഴങ്ങി. നിശബ്ദയായി ഏറെനേരം നിന്നുവെങ്കിലും, അപ്പോൾ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വേർതിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.
​രജനി പതിയെ ഗൗരിയുടെ കൈപിടിച്ച് കാറിലേക്ക് നടന്നു. പിന്നാലെ ദീപുവും. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്ത്, ഒരു പുതിയ ജീവിതത്തിലേക്കുള്ള ആ നീണ്ട യാത്രയ്ക്കായി ഹൈവേയിലേക്ക് കയറി മുന്നോട്ട് നീങ്ങി.

​— ശുഭം —
ജെപി പാലക്കാട്.

17/08/2026

#ഗൗരി_66
​ആ വീട്ടുപടിക്കൽ നിന്നും കാർ മെല്ലെ വഴിയിലേക്ക് ഇറങ്ങി ഹൈവേയിലേക്ക് കയറി. ഇവിടേക്ക് വരുമ്പോൾ ഉണ്ടായ അപകടം നടന്ന സ്ഥലമെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി സ്ലോ ചെയ്യാൻ ദീപു ആവശ്യപ്പെട്ടു. തങ്ങൾ ഇന്ന് അനുഭവിക്കുന്ന സന്തോഷത്തിനും സമാധാനത്തിനും ഒരു പരിധിവരെ ആ ആക്സിഡന്റ് ഉപകാരമായി എന്ന് ഓർക്കുമ്പോൾ ദീപുവിനും രജനിക്കും വളരെ റിലാക്സ്ഡ് ഫീൽ ചെയ്തു. ആ സ്ഥലം അവർ ഗൗരിക്ക് കാണിച്ചുകൊടുത്തു.
​ഗൗരിയെ വിവാഹം ചെയ്ത് കൊണ്ടുവന്ന ഇവിടേക്ക് യാത്ര പ്ലാൻ ചെയ്തതിനെക്കുറിച്ച് കഴിഞ്ഞ രാത്രി ഗൗരിയുടെ വീട്ടിലെ മുറിയിൽ വെച്ചാണ് രജനി ദീപുവിനോട് വെളിപ്പെടുത്തിയത്. തന്റെ അനുവാദമൊന്നുമില്ലാതെ സ്വയം ഇത്രയും വലിയൊരു തീരുമാനമെടുത്തതിന് രജനി ദീപുവിനോട് മാപ്പ് ചോദിച്ചിരുന്നു.
​വിഘടിച്ചു പോകാൻ പാകത്തിൽ പ്രഷറിൽ നിൽക്കുന്ന രണ്ട് കുടുംബങ്ങളെ വീണ്ടും ചേർത്തുനിർത്താനും അതിനുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായ രജനിയെ ദീപു ഹൃദയത്തിൽ നിന്നും അനുമോദിച്ചു. ഒരു ഭർത്താവിന്റെ കടമ മാറ്റിവെച്ച് വേറൊരു സ്ത്രീയെ നെഞ്ചേറ്റി നടക്കുന്നു എന്നറിഞ്ഞിട്ടും തന്റെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിച്ച് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രൂപത്തിൽ കാര്യങ്ങളെ മാറ്റിയെടുക്കാൻ രജനി കാട്ടിയ ക്ഷമയും സഹനശേഷിയും അപരമായിരുന്നു എന്ന് ദീപു മനസ്സിലാക്കി.
​അതുമാത്രമോ? സിംഹത്തിന്റെ വായിൽ കയ്യിട്ടാലെന്നോണം - ആരാലും മെരുക്കാൻ കഴിയാത്ത രാജനെ രണ്ടുദിവസം വിരൽത്തുമ്പിൽ നിർത്തിയ അവളുടെ പെർഫോമൻസ്! അതും അസാധ്യമായിരുന്നു. കുറച്ചൊന്ന് പരസ്പരം ക്ഷമിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്താൽ നമുക്കിടയിലെ കുടുംബങ്ങളിൽ ഉണ്ടാകാറുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയും എന്ന് രജനി സമൂഹത്തിന് കാണിച്ചുകൊടുത്തു.

​ദീപുവിനും മനസ്സിൽ വല്ലാത്തൊരു ആശ്വാസം തോന്നി. ആഗ്രഹിച്ചതെല്ലാം ആഗ്രഹിച്ച രൂപത്തിൽ എല്ലാവർക്കും കിട്ടണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ മനസ്സിന്റെ ചിന്തകൾക്ക് ചെറിയൊരു വിട്ടുവീഴ്ച നൽകി പാകപ്പെടുത്തിയാൽ, വൻ ദുരന്തങ്ങളിൽ നിന്നുപോലും ശാശ്വതമായ സമാധാനത്തിലേക്ക് ജീവിതത്തെ പറിച്ച് നടാൻ കഴിയും എന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നു.

പ്രത്യേകിച്ച് വലിയ സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഗൗരിയുടെ മുഖം, താൻ എന്നും കാണാൻ ആഗ്രഹിച്ചതുപോലെ ശാന്തവും സന്തോഷവും നിറഞ്ഞതായിരിക്കുന്നു എന്ന് ദീപുവിന് തോന്നി.
​കാലങ്ങൾക്കു ശേഷമാണ് ഗൗരിയുടെ ഉള്ളിൽ ഭയമോ വിറയലോ ഇല്ലാത്തൊരു ശാന്തത പടരുന്നത്. കാറിൽ ദീപുവിനും രജനിക്കുമൊപ്പം യാത്രചെയ്യുമ്പോൾ തന്റെ ജീവിതത്തിൽ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരുതരം ആനന്ദം മനസ്സാകെ നിറഞ്ഞുനിന്നു. ഇപ്പോൾ ഒരു അന്യപുരുഷനെന്നോ പഴയ കാമുകനെന്നോ ഉള്ള, പേടിപ്പെടുത്തുന്നതും, അകറ്റിനിർത്തേണ്ടിയിരുന്നതുമായ ആ വിശേഷണങ്ങളൊക്കെ മാറ്റിവെച്ച്, ഒരു നല്ല സുഹൃത്തും വഴികാട്ടിയുമായി ദീപു വീണ്ടും ഗൗരിയുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നു.
​മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ ഒരു മൂത്ത സഹോദരിയായി രജനിയും ഗൗരിയെ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഇതുവരെ കഴിഞ്ഞുപോയ ദുരന്തങ്ങളെക്കുറിച്ചല്ല, ഇനി വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയായിരുന്നു ആ മൂന്നുപേരുടെയും മനസ്സിനുള്ളിൽ അപ്പോൾ ഉണ്ടായിരുന്നത്.
​വണ്ടിയുടെ പിൻസീറ്റിൽ ദീപുവിനും രജനിക്കും നടുവിലാണ് അവൾ ഇരുന്നിരുന്നത്, അതിൽ ആ മൂന്നുപേരിൽ ആർക്കും തന്നെ എന്തെങ്കിലും ഈർഷ്യയോ അലോസരമോ, ഉണ്ടായതായി തോന്നുന്നില്ല. പകരം ഇരുവശത്തുമായി നിൽക്കുന്ന ഈ രണ്ടു മനുഷ്യരുടെ സാന്നിധ്യം അവൾക്ക് പകർന്നുനൽകിയത് വെറുമൊരു ആശ്വാസമല്ല, മറിച്ച് മുപ്പത് വർഷത്തെ തന്റെ ദാമ്പത്യ ജീവിതത്തിനിടയിലെ നീറ്റലിനൊടുവിൽ ലഭിച്ച വല്ലാത്തൊരു സംരക്ഷണ വലയമായിരുന്നു. ഈ കാലയളവിൽ തനിക്ക് ലഭിച്ചത് ആ രണ്ട് മക്കൾ മാത്രമാണല്ലോ...

ഏത് സന്തോഷ ദിവസമാണെങ്കിലും വിശേഷദിവസമാണെങ്കിലും അവസാനിക്കുന്നത് പുലഭ്യം പറച്ചിലും തല്ലും തുടങ്ങി വീടിനുള്ളിലെ കലഹത്തിലായിരുന്നു... ഒരു ഓണമോ ഉത്സവമോ വിഷുവോ സമാധാനത്തിൽ ഇന്നുവരെ ഉണ്ടിട്ടില്ല. റോഡിലൂടെ പോകുന്ന ആളെപ്പോലും സംശയമാണ്; അയാൾ ആ വഴിയിലൂടെ ബൈക്കിൽ വന്നത് തന്നെ കാണാൻ വന്നതാണെന്നാണ് രാജന്റെ ചിന്തകൾ! എന്നിട്ടും ശ്വാസം മുട്ടി ഇത്രയും കാലം ജീവിച്ചത് തന്റെ മക്കൾക്ക് അച്ഛനും അമ്മയും രണ്ടും വേണം എന്ന ചിന്ത തനിക്കുള്ളതുകൊണ്ടാണെന്ന് ഗൗരി ഓർത്തു.

​"ചേച്ചീ... വല്ലാത്തൊരു അവസ്ഥയായിരുന്നു അല്ലേ ഇവിടുത്തെ ജീവിതം?" രജനി ഗൗരിയുടെ തോളിൽ കൈവെച്ച് മൃദുവായി ചോദിച്ചു.

​"ഉം..." ഗൗരി നെടുവീർപ്പോടെ പുഞ്ചിരിച്ചു. "പക്ഷേ ഇപ്പോഴെന്തോ... ആ ഭാരമൊക്കെ തനിയെ ഇറങ്ങിപ്പോയ പോലെ തോന്നുന്നു രജനീ."

​ദീപു വിൻഡോ ഗ്ലാസിലൂടെ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അവൻ പതുക്കെ ഗൗരിയുടെ നേരെ നോക്കി പുഞ്ചിരിച്ചു. ഗൗരിയും വളരെ മനോഹരമായി അവനെ നോക്കി ചിരിച്ചു - അവളുടെ മനസ്സ് ഇപ്പോൾ നിഷ്കളങ്കമായിരുന്നു.

​ദീപു അവളോട് ചോദിച്ചു. "നീ കോളേജിൽ പഠിക്കുമ്പോൾ ഞാൻ അന്യസംസ്ഥാനങ്ങളിൽ ഒരു ഗതികിട്ടാ പ്രേതത്തെപ്പോലെ അലയുകയായിരുന്നു... നിനക്കറിയാമോ?"
​"കുറേ അലഞ്ഞെങ്കിലെന്താ... ഇത്രയും വിലപിടിപ്പുള്ള ഒരു മാണിക്യത്തെ കണ്ടെത്തിയില്ലേ?" ഗൗരി രജനിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.
​ദീപു ചിരിച്ചു.

"മതി മതി, പഴംപുരാണം നിർത്തൂ... എനിക്ക് വിശക്കുന്നു!"
​"ഡ്രൈവറേട്ടനും വിശക്കുന്നുണ്ടാവും, ഇല്ലേ ഏട്ടാ?" രജനി ഡ്രൈവറോടായി ഉറക്കെ ചോദിച്ചു. ഡ്രൈവർ ചിരിച്ചു.

​"അടുത്തുള്ള ഏതെങ്കിലും നല്ല ഹോട്ടലിൽ വണ്ടി നിർത്തു," ദീപു പറഞ്ഞു.
​വഴിയിലുള്ള ഒരു വലിയ എയർകണ്ടീഷൻഡ് ഹോട്ടലിന് മുന്നിൽ ഡ്രൈവർ വണ്ടി നിർത്തി. മൂവരും വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് കയറി. സെൻസർ ഫിറ്റ് ചെയ്ത്, തന്റെ നിഴലുകളാൽ അകന്നുമാറുന്ന ആഡംബര ഹോട്ടലിന്റെ ഗ്ലാസ് വാതിലുകൾ കണ്ട് ഗൗരി അമ്പരന്നു. അകത്തേക്ക് നടക്കുമ്പോൾ ഗൗരി ആദ്യമൊന്ന് പതറിയെങ്കിലും, രജനി അവളുടെ കൈ ചേർത്തുപിടിച്ചു.
​ഒരു കോർണറിൽ തങ്ങൾക്കായി ശാന്തമായ ഒരു ടേബിളിൽ അവർ മൂവരും ഇരുന്നു. ഡ്രൈവറോട് വേണ്ടത് ഓർഡർ ചെയ്ത് കഴിക്കാൻ പറഞ്ഞുകൊണ്ട് ദീപുവും അവരോടൊപ്പം ചേർന്നു. രജനി എല്ലാവർക്കുമായി സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്തു.
​അവരുടെ ചെറുപ്പകാലത്തെ പ്രണയനാടകങ്ങൾ കേൾക്കാൻ രജനിക്കും താല്പര്യമുണ്ടായിരുന്നു. ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഒന്നുമില്ലാതെ മൂന്നുപേരും പരസ്പരം ചിരിച്ചും തമാശ പറഞ്ഞും ഭക്ഷണം കഴിച്ചു. ഗൗരിയുടെ മുഖത്ത് ഇപ്പോഴുള്ള ആ പ്രസാദവും ശാന്തതയും ദീപു നോക്കിക്കണ്ടു. വർഷങ്ങൾക്ക് ശേഷം അവളുടെ കണ്ണുകളിൽ ആ പഴയ രാജകുമാരിയുടെ തിളക്കം വീണ്ടും വിരിയുന്നത് അവൻ ഒരു അത്ഭുതത്തോടെ നോക്കിയിരിക്കുകയായിരുന്നു.
​തമാശകളും കൊച്ചുകാര്യങ്ങളും പറഞ്ഞ് മൂവരും ഭക്ഷണം കഴിക്കുമ്പോൾ, ആ ടേബിളിൽ പരന്നത് സങ്കടത്തിന്റെയോ പ്രണയത്തിന്റെയോ കുരുക്കുകളായിരുന്നില്ല, മറിച്ച് സമാനതകളില്ലാത്ത ഒരു സൗഹൃദത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു. ഒരു വീട്ടിലെ ആളുകളെപ്പോലെ, മനസ്സിന്റെ സകല ഭാരങ്ങളും മറന്ന് ഗൗരി മനസ്സറിഞ്ഞ് ചിരിച്ചു. ദീപുവിന്റെയും രജനിയുടെയും മുന്നിൽ അവൾ കഴിച്ച ഓരോ പിടി ഭക്ഷണത്തിലും സ്വാതന്ത്ര്യത്തിന്റെ മധുരമുണ്ടായിരുന്നു.
​ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി, മാറിയ പാതയോരങ്ങളും കണ്ട് വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി. ഗൗരി കാറിന്റെ വിൻഡോ ഗ്ലാസ് പതുക്കെ താഴ്ത്തി. പുറത്തെ കുളിർകാറ്റ് അവളുടെ മുഖത്തേക്ക് തലോടി കടന്നുപോയി. അവൾക്ക് കാറിലെ AC-യുടെ തണുപ്പിനേക്കാൾ ഇഷ്ടം പുറത്തുനിന്ന് വന്ന് തന്റെ മുടിയിഴകളെ തലോടി മറുപുറത്തുകൂടി കടന്നുപോകുന്ന ആ നാടൻ കാറ്റ് തന്നെയായിരുന്നു.
​"ശ്ശൊഹ്... എത്ര നാളായി ഇങ്ങനെ കാറ്റേറ്റ് യാത്ര ചെയ്തിട്ട്?" ഗൗരി അറിയാതെ പറഞ്ഞുപോയി.
​രജനി സ്നേഹത്തോടെ അവളുടെ കയ്യിൽ തട്ടി. സമാധാനത്തോടെയുള്ള ഭക്ഷണവും, മുഖത്തേക്ക് തട്ടിയ കാറ്റും, രാത്രിയിലെ ഉറക്കക്ഷീണവും കാരണം ഗൗരിയുടെ കണ്ണുകൾ അടഞ്ഞു വന്നു... അവളുടെ ശിരസ്സ് ദീപുവിന്റെ തോളിലേക്ക് ചാഞ്ഞു, പതിയെ രജനിയും മയക്കത്തിലേക്ക് വീണു.

​തുടരും...
ജെപി പാലക്കാട്.

16/08/2026

#ഗൗരി_64
​"ഗുഡ് മോർണിംഗ് രാജേട്ടാ..."
​രാവിലെ ഉമ്മറത്തെ കസേരയിൽ തലയും കുനിച്ചിരിക്കുകയായിരുന്ന രാജന്റെ മുന്നിലേക്ക് രജനി വന്നുനിന്നു. ഗൗരി തലേന്ന് രാത്രി നൽകിയ ആ നൈറ്റി തന്നെയാണ് അവൾ ധരിച്ചിരുന്നത്. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് രാജൻ പതുക്കെ തലയുയർത്തി. നൈറ്റിയുടെ താഴത്തെ അരികുകൾ കണ്ട് അത് ഗൗരിയാണെന്ന് കരുതി അയാൾ ആദ്യം ഒന്നു ഭയന്നു. ഇന്നലെ രാത്രി മദ്യപിച്ചു ബോധമില്ലാതെ വീണപ്പോൾ എന്തൊക്കെയോ അനിഷ്ടമായത് നടന്നിട്ടുണ്ടെന്ന് അയാളുടെ ആകുലമായ മനസ്സ് ഉറപ്പിച്ചിരുന്നു. ഗൗരി ഇപ്പോൾ വന്ന് തന്നോട് കടുത്ത ഭാഷയിൽ ദേഷ്യപ്പെട്ടേക്കാം എന്ന് കരുതി, സംഭവിച്ചത് സംഭവിച്ചു ഇനി വരുന്നത് വരട്ടെ എന്ന ഭാവത്തിൽ ഇരിക്കുമ്പോഴാണ് ആ അപരിചിതമായ പുതിയ സ്വരം അയാളെ തേടിയെത്തിയത്.
​അയാൾ വല്ലാത്തൊരു വളിച്ച ചിരിയോടെ രജനിയുടെ മുഖത്തേക്ക് നോക്കി.
​"ചായ കുടിച്ചോ രാജേട്ടാ?"
​ഇല്ലെന്ന അർത്ഥത്തിൽ അയാൾ പതുക്കെ തലയാട്ടി.
​"ശരി, ഞാൻ ഇപ്പോൾ എടുത്തു വരാം..." രജനി അടുക്കളയിലേക്ക് നടന്നു.
​അടുക്കളയിലെ കാഴ്ച അവളെ സങ്കടപ്പെടുത്തുന്നതായിരുന്നു. "എന്താ ചേച്ചീ ഇത്?" രജനി പതുക്കെ ചോദിച്ചു.
​രാത്രി മുഴുവൻ ഒട്ടും ഉറങ്ങാതെ കരഞ്ഞു വീർത്ത മുഖവുമായി, ഭിത്തിയിൽ ചാരിനിന്ന് ശബ്ദമില്ലാതെ ഏങ്ങലടിക്കുകയായിരുന്നു ഗൗരി. അവളുടെ കണ്ണുകളിൽ നിന്ന് നിലയ്ക്കാതെ കണ്ണീരൊഴുകിക്കൊണ്ടിരുന്നു. ഗ്യാസ് സ്റ്റൗവിൽ വെച്ച വെള്ളം തിളച്ചു മറിയുന്നുണ്ടായിരുന്നു. രജനി അടുത്തുചെന്ന് ഗൗരിയുടെ കവിളുകൾ തുടച്ചുകൊണ്ട് അവളെ കൈപിടിച്ച് അവിടുണ്ടായിരുന്ന സ്റ്റൂളിൽ ഇരുത്തി.
​"എന്താ ഇത്? ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ? ഇങ്ങനെ കരഞ്ഞതുകൊണ്ട് ഇനിയിപ്പോ എന്ത് കിട്ടാനാ?"
​"രാവിലെ എന്താ കഴിക്കാൻ എടുക്കേണ്ടത്? അവന്... അവന് എന്താ ഇഷ്ടം?" ഒരു ചോദ്യം ഒഴിവാക്കാനെന്നോണം ഗൗരി സാഹചര്യം മനസ്സിലാക്കി പെട്ടെന്ന് ഉണർന്നെണീറ്റു. ഇനിയും അവിടെ ഇരുന്നാൽ രജനിയിൽ നിന്ന് ഒരുപാട് ചോദ്യങ്ങൾ വന്നേക്കാം എന്ന് അവൾ ഭയന്നു.
​ഗൗരിയുടെ ചോദ്യം കേട്ട് രജനി പതുക്കെ പുഞ്ചിരിച്ചു: "പണ്ടൊക്കെ ദീപുവേട്ടന് ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടായിരുന്നു ചേച്ചി. എനിക്ക് സുഖമില്ലാതായതിന് ശേഷം പുള്ളിക്കാരന് പ്രത്യേകിച്ചൊരു ഇഷ്ടവുമില്ല. എന്ത് കിട്ടിയാലും കഴിക്കും, വിശപ്പ് മാറണം അത്രേയുള്ളൂ. ചേച്ചിക്ക് എളുപ്പത്തിൽ എന്താണോ ഉണ്ടാക്കാൻ പറ്റുന്നത്, അതുണ്ടാക്കിയാൽ മതി."
​അതും പറഞ്ഞ് രജനി തിളച്ചുകൊണ്ടിരുന്ന വെള്ളത്തിലേക്ക് അൽപ്പം ചായപ്പൊടിയിട്ടു. രണ്ട് ഗ്ലാസുകളിൽ പഞ്ചസാരയിട്ട് അതിലേക്ക് കട്ടൻ ചായ ഒഴിച്ചുകൊണ്ട് അവൾ ചോദിച്ചു: "ചേച്ചിക്ക് എങ്ങനെയാ മധുരം?"
​"കുറച്ച് വേണം, അധികം വേണ്ട. ഷുഗർ ചെക്ക് ചെയ്തിട്ട് ഇപ്പോൾ ആഴ്ചകൾ കഴിഞ്ഞു. മനസ്സിനെ അലട്ടുന്ന മറ്റുള്ള ടെൻഷനുകൾ ഒഴിഞ്ഞിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാൻ?" ഗൗരി ഒരു നെടുവീർപ്പോടെ പറഞ്ഞു.
​"അത് തെറ്റാണ് ചേച്ചി!" രജനി ഗൗരിയുടെ മുഖത്തേക്ക് നോക്കി ഗൗരവത്തിൽ പറഞ്ഞു. "ജീവിതം എങ്ങനെയൊക്കെയാണെങ്കിലും, നാളെ ചേച്ചി ഇതൊക്കെ കണ്ട് തളർന്ന് ഒരു നാല് ദിവസം കിടപ്പിലായാൽ പിന്നെ ആരാ നോക്കാനുള്ളത്? അതുകൊണ്ട് സ്വന്തം ശരീരത്തിന്റെ കാര്യം ആദ്യം നോക്കണം, പിന്നെ മനസ്സിന്റെ കാര്യം. നമ്മൾ വലിയ ത്യാഗരൂപിണിയായതുകൊണ്ട് ഇവിടെ ആരും നമുക്ക് വന്ന് അവാർഡൊന്നും തരാൻ പോകുന്നില്ല. അതുകൊണ്ട് ത്യാഗം ചെയ്യുമ്പോഴും നമ്മൾ നമ്മളെത്തന്നെ മറക്കരുത്. ഏത് നേരവും ഈ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തന്നെ ഇരുന്ന്, അദ്ദേഹത്തിന്റെ ചീത്ത വർത്തമാനങ്ങളും കേട്ട്..."
​പറഞ്ഞു വന്നത് പകുതിക്ക് വെച്ച് നിർത്തി രജനി ഗൗരിയോടായി ചോദിച്ചു: "അയാൾ ദേഹോപദ്രവം ചെയ്യാറുണ്ടോ?"
​ഗൗരി പതുക്കെ തല താഴ്ത്തി: "ചിലപ്പോൾ... അതും ഉണ്ടാവാറുണ്ട്."
​"ഇത്രയും വിദ്യാഭ്യാസമുള്ള ചേച്ചി സ്വന്തമായി എന്തെങ്കിലും വരുമാനമുണ്ടാക്കാനുള്ള വഴി നോക്കണമായിരുന്നു. കുറച്ചുകൂടി സ്മാർട്ട് ആകണം, നല്ല വസ്ത്രങ്ങൾ ധരിക്കണം. ഭർത്താവിനും മക്കൾക്കും വേണ്ടി ഇത്രയും കാലം ജീവിച്ചില്ലേ? അവരെയൊക്കെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയില്ലേ? എന്നിട്ട് ഈ വിഷമസന്ധിയിൽ ചേച്ചിയുടെ കൂടെ നിൽക്കാൻ ഇപ്പോൾ ആരെങ്കിലുമുണ്ടോ? ഇല്ല, അല്ലേ? പിന്നെന്തിനാണ് ഇങ്ങനെ ഉള്ളുരുകി തീരുന്നത്?"
​അത്രയും പറഞ്ഞ് രജനി ഒരു ഗ്ലാസ് ചായ ഗൗരിയുടെ കയ്യിലേക്ക് കൊടുത്തു: "ദാ ചായ കുടിക്ക്..."
​"ഇത് ദീപുവിന്റേതാണോ?" ചായ ഗ്ലാസിലേക്ക് നോക്കി ഗൗരി ചോദിച്ചു.
​ഗൗരിയുടെ മനസ്സ് കൃത്യമായി വായിച്ച രജനി ചിരിച്ചുകൊണ്ട് പറഞ്ഞു: "അല്ല, ഇത് ചേച്ചിക്ക് തന്നതാണ്. ശരി, എന്നാൽ ഇത് ദീപുവേട്ടന് കൊടുത്തോളൂ..."
​ആദ്യത്തെ ഗ്ലാസ് വാങ്ങി താഴെ വെച്ചിട്ട്, ദീപുവിന് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ ചായ രജനി ഗൗരിയുടെ കയ്യിലേക്ക് കൊടുത്തു. തുടർന്ന് തന്റെ ഗ്ലാസിലെ ചായയുമായി രജനി ഉമ്മറത്തിരിക്കുന്ന രാജന്റെ അടുത്തേക്ക് നടന്നു.
​ചായയുമായി ചെന്ന് ദീപു കിടക്കുന്ന മുറിയുടെ വാതിലിൽ ഗൗരി പതുക്കെ മുട്ടി. വാതിൽ തുറന്ന് അകത്തേക്ക് കടന്നപ്പോൾ ദീപു ബാത്റൂമിൽ നിന്നും മുഖം കഴുകി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഗൗരി അവന് നേരെ ചായ നീട്ടി.
​അവൻ ആ ചായ വാങ്ങി അടുത്തുള്ള മേശപ്പുറത്തേക്ക് വെച്ചു. അടുത്ത നിമിഷം, ദീപു പെട്ടെന്ന് ഗൗരിയുടെ ഇരു കൈകളിലും മുറുകെ പിടിച്ചു. ഗൗരി എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ, അവൻ അവളെ തന്റെ മാറിലേക്ക് ചേർത്ത് ശക്തമായി കെട്ടിപ്പിടിച്ചു! 40 വർഷത്തെ വിരഹത്തിന്റെ സങ്കടവും പ്രണയവും മുഴുവൻ ആവാഹിച്ചുകൊണ്ട് അവൻ അവളുടെ തലയിലും കവിളിലും തുരുതുരാ മുത്തങ്ങൾ നൽകാൻ തുടങ്ങി.
​തീർത്തും അപ്രതീക്ഷിതമായ ആ ആലിംഗനത്തിൽ, ഒന്നിനും കഴിയാതെ ശരീരം തളർന്ന് ഗൗരി വെറുമൊരു പ്രതിമയെപ്പോലെ വിറങ്ങലിച്ചു നിന്നു...!

​തുടരും...
ജെപി പാലക്കാട്.

16/08/2026

#ഗൗരി_65
​വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ദീപു ഞെട്ടിയുണർന്നത്!
​നെഞ്ചിലെ മിടിപ്പ് പടപടാ അടിക്കുന്നുണ്ട്. ശരീരം മുഴുവൻ വിയർത്തു കുളിച്ചിരിക്കുന്നു. തൊട്ടടുത്ത് രജനിയില്ല. താൻ ഇപ്പോൾ കണ്ടത്... ഗൗരിയെ മാറിലേക്ക് ചേർത്തുനിർത്തിയതും അവളുടെ അരികിലായിരുന്നതുമെല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന് അവൻ അമ്പരപ്പോടെ തിരിച്ചറിഞ്ഞു. നീണ്ട 40 വർഷത്തെ വിരഹവും, ഗൗരിയുടെ ജീവിതത്തെയോർത്തുള്ള ഉള്ളിലെ വേപഥുവും തന്റെ മനസ്സുണ്ടാക്കിയ തീവ്രമായ ഒരു ഭ്രമമായിരുന്നു അത്!
​ദീപു മുഖം തിരുമ്മി പതുക്കെ എഴുന്നേറ്റ്, വെറുതേ ചാരിയിരുന്ന വാതിൽ തുറന്നു.
​അതാ കയ്യിൽ ഒരു ഗ്ലാസ് ചായയുമായി ഗൗരി നിൽക്കുന്നു! താൻ എന്നും കൊതിച്ചിരുന്ന ആ പ്രഭാതം... അതിവിടെ സഫലമായിരിക്കുന്നു!
​തന്റെ കണ്ണുകളിലേക്ക് നോക്കി നിശബ്ദനായി നിൽക്കുന്ന ദീപുവിനോട് ഗൗരി പതുക്കെ പറഞ്ഞു:
​"ചായ..."
​ദീപു ആ ചായ വാങ്ങി അടുത്തുള്ള മേശപ്പുറത്തേക്ക് വെച്ചു. സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവന്ന അവൻ, ഇനി ഒരു നിമിഷം പോലും വൈകാൻ വയ്യെന്ന മട്ടിൽ, പ്രതീക്ഷിക്കാത്ത വേഗത്തിൽ അവളുടെ രണ്ടു കൈകളും കൂട്ടിച്ചേർത്ത് തന്റെ ഹൃദയത്തോട് ചേർത്തുുവെച്ചു. ഒരു ജന്മം വിശുദ്ധിയോടെ നോറ്റ അവന്റെ പ്രണയോപാസനയുടെ പരിസമാപ്തി ഇങ്ങനെയാണോ? അവൻ ആ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി. അവളുടെ മുഖത്തെ പ്രസാദമെല്ലാം നശിച്ചിരിക്കുന്നു, കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടുപോയിരിക്കുന്നു. തന്റെ രാജകുമാരി... ഇന്ന് ഒരു വേലക്കാരിയെക്കാളും ദയനീയമായ ജീവിതം നരകിച്ചു തീർക്കുകയാണ്!
​ഗൗരിയും ഒരു നിമിഷം അവൻറെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു, പണ്ടൊന്നും തനിക്ക് കഴിയാതിരുന്ന ഒരു പ്രണയാതുരതയോടെ.
​"സ്വയം കണ്ണാടി നോക്കി ഭംഗി ആസ്വദിക്കുന്നതിലും മനോഹരമാണ്, പ്രണയിക്കുന്നവന്റെ കണ്ണുകളിൽ വിരിയുന്ന ആദരവിലൂടെ സ്വന്തം സൗന്ദര്യമറിയുന്നത്. ഉളിയേൽക്കാത്ത പാറപോലെയുള്ള പെൺമനസ്സിനെ, പ്രണയത്തിന്റെ നിശബ്ദ സ്പർശത്താൽ മാത്രമേ ജീവനുള്ളൊരു കാവ്യശില്പമാക്കി മാറ്റാനാകൂ..."
​ഗൗരിയെ കണ്ട നാൾ മുതൽ ഇന്നുവരെ ഇത്രയും അടുത്ത് ഇതുവരെ നിന്നിട്ടോ ഇരുന്നിട്ടോ ഇല്ലെന്ന് ദീപു ഓർത്തു.
​"എന്റെ ഗൗരീ... നിന്നെ പ്രണയിക്കുന്നതിനേക്കാളും എനിക്ക് ഇപ്പോൾ ആവശ്യം നിന്നെ ഈ നരകത്തിൽ നിന്നും ഏതുവിധേനയും കരകയറ്റുക എന്നതാണ്. എനിക്ക് നിന്നോട് സ്വതന്ത്രമായി കുറച്ച് സംസാരിക്കണം. എന്നെ വിശ്വസിക്കണം, ഞാൻ എന്ത് തീരുമാനമെടുത്താലും നീ അത് അംഗീകരിക്കണം. നിന്റെ നന്മകൾ മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് നീ തിരിച്ചറിയണം..."
​അവന്റെ വാക്കുകളിലെ തീവ്രത കണ്ട് ഗൗരി വിറച്ചുപോയി. പെട്ടെന്നാണ് റൂമിന്റെ വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടത്. രജനി മുരടനക്കി റൂമിലേക്ക് കടന്നുവന്നു!
​പെട്ടെന്ന് ദീപു കൈവിട്ടു. ഗൗരി ഭയത്തോടെ പതറിപ്പോയി. ഒരു കള്ളിയെപ്പോലെ അവൾ തലതാഴ്ത്തി തിരികെ നടക്കാൻ തുനിഞ്ഞപ്പോൾ രജനി പറഞ്ഞു:
​"ചേച്ചീ... നിൽക്ക്."
​ഗൗരി വിറയലോടെ അവിടെത്തന്നെ നിന്നു. രജനി ശാന്തമായി ഗൗരിയുടെ അടുത്തേക്ക് വന്നു.
​"ഞങ്ങൾ രണ്ടുപേരും ഇന്നലെ രാത്രി മുഴുവൻ സംസാരിച്ചത് ചേച്ചിയെക്കുറിച്ചാണ്. നമുക്ക് കുറച്ച് സംസാരിക്കണം. നമുക്ക് ചേച്ചിയുടെ തറവാട് വീട്ടിലേക്ക് പോവാം. ദീപുവേട്ടന്റെ മനസ്സ് ചേച്ചിയോടൊപ്പം എപ്പോഴും ആ പരിസരത്ത് ചുറ്റിപ്പറ്റിയാണ് ഉള്ളത്..."
​രജനി ദീപുവിന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു വിഷാദഭാവത്തിൽ ചിരിച്ചു. അവൾ ഗൗരിയോടായി തുടർന്നു:
​"ചേച്ചിയും ചേച്ചിയുടെ മനസ്സും ചേച്ചിയുടെ വയസ്സും ജീവിത സാഹചര്യങ്ങളും ഒപ്പം ദീപുവേട്ടൻ പണ്ട് ക്രിക്കറ്റ് കളിച്ച ആ പാടവും നിങ്ങൾ ജനിച്ചുവളർന്ന ആ വീടും പരിസരവും എല്ലാം മാറി എന്ന് ദീപുവേട്ടന് ബോധ്യപ്പെടുത്തി കൊടുക്കണം. ഒപ്പം നിങ്ങളുടെ ഈ ജീവിതം... അത് ഒരു പെണ്ണിനും താങ്ങാൻ കഴിയുന്ന ഒന്നല്ല. അത് മാറണം. എന്തായാലും ബ്രെക്ഫാസ്റ്റിനു ശേഷം നമുക്ക് നിങ്ങളുടെ വീട്ടിലേക്ക് പോവാം. നിങ്ങൾ തയാറാവണം..."
​"അയ്യോ... അതൊന്നും പറ്റില്ല. അയാൾ വിടില്ല!" ഗൗരി ഭയത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു.
​"അതൊന്നും ഓർത്ത് ചേച്ചി വിഷമിക്കണ്ട, ഞാൻ ആളോട് സമ്മതം വാങ്ങിച്ചോളാം."
​ഗൗരി പ്രതീക്ഷയോടെ രജനിയെ നോക്കി. രജനി അതേയെന്ന് തലയാട്ടി.
​"അപ്പോൾ ഉച്ചഭക്ഷണം...?"
​"അതൊന്നും ടെൻഷൻ ആവണ്ട എന്ന് പറഞ്ഞില്ലേ? ചേച്ചി റെഡിയാവാൻ നോക്ക്..."
​ഗൗരി അടുക്കളയിലേക്ക് നീങ്ങുമ്പോഴും ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് അവൾ ചിന്തിച്ചു.
​രജനിയും ഗൗരിയോടൊപ്പം കൂടി രാവിലത്തേക്കുള്ള ഇഡ്ഡലിയും സാമ്പാറും ചട്ണിയും തയാറാക്കി. പാക്കറ്റ് മാവ് ഉള്ളതുകൊണ്ട് പണി വളരെ എളുപ്പമായിരുന്നു. മിൽമ പാൽ പൊട്ടിച്ചൊഴിച്ചു രജനി ചായയുണ്ടാക്കി. തേങ്ങയും വറുത്ത വറ്റൽ മുളകും ചേർത്ത് അരച്ചെടുത്ത ചട്ണി, വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു കറിവേപ്പിലയും പൊരിക്കടലയും വറ്റൽ മുളകും വറുത്ത്, ഏതാനും ചെറിയുള്ളി വളരെ ചെറുതായി മുറിച്ച് പകുതി വേവുന്നതുവരെ വഴറ്റി ആ ചട്ണിയിലേക്ക് ഒഴിക്കുമ്പോൾ ഉണ്ടായ ആ 'ശ്ശൊഹ്...' ശബ്ദവും ഉയർന്നുവന്ന മണവും ഗൗരിയുടെ കൈപ്പുണ്യം വിളിച്ചോതുന്നതായിരുന്നു.
​രജനി നേരെ ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു. തലേന്ന് രാത്രി കാട്ടിക്കൂട്ടിയ അനാവശ്യങ്ങൾ ഓർത്ത് തലയും കുനിച്ചിരിക്കുകയായിരുന്നു രാജൻ. ഗൗരിയുടെ ഒരു വിചാരണ നേരിടാൻ സന്നദ്ധനായിരിക്കുകയാണോ അയാൾ? രജനിയുടെ കാലടിശബ്ദം കേട്ട് അയാൾ പതുക്കെ തലയുയർത്തി.
​"രാജേട്ടാ..." രജനിയുടെ സ്വരത്തിൽ ചോദ്യം ചെയ്യാൻ കഴിയാത്തൊരു ഗൗരവമുണ്ടായിരുന്നു. "പെട്ടെന്ന് പല്ലുതേച്ചു ഡൈനിങ് ടേബിളിലേക്ക് വരൂ, ഭക്ഷണം റെഡിയായിട്ടുണ്ട്."
​"അതിന്... നിങ്ങൾ കഴിച്ചോളൂ, എനിക്കിപ്പോൾ വേണ്ട."
​എല്ലാവരെയും അഭിമുഖീകരിക്കാനുള്ള ഒരു സങ്കോചം അയാളുടെ വാക്കിലും മുഖത്തും ഉണ്ടായിരുന്നു.
​"അതൊന്നും പറ്റില്ല, നിങ്ങൾ വന്നാൽ മാത്രമേ ഞങ്ങൾ കഴിക്കുള്ളൂ. വേഗം വരൂ, ഞങ്ങൾക്കിന്ന് പോവേണ്ടതാണ്."
​മനസ്സില്ലാ മനസ്സോടെ അയാൾ ബാത്റൂമിലേക്ക് പോയി. ഗൗരി ടേബിളിൽ ഭക്ഷണം എടുത്തുവെക്കുന്ന നേരം രജനി വീട്ടിലേക്ക് വിളിച്ച് മൂന്നുമക്കളുമായും മാറി മാറി സംസാരിച്ചു.
​"ഞങ്ങൾ ഗൗരിയോടൊപ്പം അവരുടെ വീട് വരെ ഒന്ന് പോകുന്നു. രാജേട്ടൻ വരുന്നോ?"
​ഇഡ്ഡലി ചട്ണിയിൽ മുക്കി വായിലേക്ക് വെക്കുന്നതിനിടയിൽ കേട്ട വാക്കുകളിൽ ഏതിനാണ് ഉത്തരം പറയേണ്ടതെന്നറിയാതെ രാജൻ കുഴങ്ങി.
​"അതിന്... നിങ്ങൾ പൊയ്ക്കോ, അവളെന്തിനാ വരുന്നേ?"
​"അതെങ്ങനെയാ, അവരുടെ വീട്ടിൽ അവരില്ലാതെ പോവുന്നേ? ഞങ്ങൾ പെട്ടെന്ന് തിരികെ വരാം, ഏട്ടൻ ടെൻഷനാവണ്ട."
​രാജൻ ഒന്നു ഞെട്ടി. അയാളുടെ ഉള്ളിൽ പെട്ടെന്ന് അഹംഭാവവും അതോടൊപ്പം സ്വന്തം ജാള്യതയും അപമാനവും കൊണ്ടുള്ള ഒരുതരം വല്ലായ്മയും ഇരച്ചുകയറി. "അതൊന്നും പറ്റില്ല..." എന്ന് പറയാൻ അയാൾ വായ തുറന്നെങ്കിലും, രജനിയുടെ ഉറച്ച കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ വാക്ക് തൊണ്ടയിൽ കുടുങ്ങിപ്പോയി. സാമ്പത്തികമായും വ്യക്തിപരമായും താൻ ഈ അതിഥികളുടെ മുന്നിൽ എത്രയോ നിസ്സാരനായിപ്പോയി എന്ന തിരിച്ചറിവ് അയാളെ വീണ്ടും അപമാനത്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടു.
​"പൊയ്ക്കോളൂ..." രാജൻ ദേഷ്യവും നിസ്സഹായതയും കലർന്ന ശബ്ദത്തിൽ അത്രമാത്രം പറഞ്ഞ് മുഖം തിരിച്ചുകളഞ്ഞു.

​(തുടരും...)
ജെപി പാലക്കാട്.

15/08/2026

#ഗൗരി_63
​കാലം തെറ്റി പെയ്യുന്ന മഴ പുറത്ത് ശക്തിയാർജ്ജിക്കുകയായിരുന്നു. ജനൽപ്പാളികളിൽ വന്ന് അടിക്കുന്ന മഴത്തുള്ളികളുടെ ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം. പക്ഷേ, ആ തണുപ്പിലും ഈ മഴ എന്തോ തന്റെ മനസ്സിലും ഒരു കുളിരാണ് പെയ്യിക്കുന്നതെന്ന് ഗൗരിക്ക് തോന്നി.
​ഹാളിന്റെ അങ്ങേപ്പുറത്തുള്ള മുറിയിൽ ഇപ്പോൾ തന്റെ ദീപുവുണ്ട്. 40 വർഷങ്ങൾ... നീണ്ട നാല് പതിറ്റാണ്ടുകൾക്ക് ശേഷം ജീവിതത്തിൽ ആദ്യമായ് തങ്ങൾ ഒരു മേൽക്കൂരയ്ക്ക് താഴെ, അന്തിയുറങ്ങുന്നു. ഒരു രാത്രി തനിക്കത്രയും അടുത്ത് അവൻ ഉറങ്ങുക, തന്റെ ഒരു വിളിപ്പാടകലത്തിൽ അവനുണ്ട്, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? ആ മുറിയിൽ അവന്റെ നെഞ്ചിൽ ഒട്ടിച്ചേർന്ന് രജനിയും കിടപ്പുണ്ടാവില്ലേ. പെട്ടെന്നാണ് ഗൗരിയുടെ കൺകോണുകളിലൂടെ ചൂടുള്ള കണ്ണീർത്തുള്ളികൾ ഒലിച്ചിറങ്ങിയത്.

​'ഏയ്... എന്തിനാണ് എന്റെ കണ്ണുകൾ നിറയുന്നത്? അതിന് മാത്രം ഇവിടൊന്നും സംഭവിച്ചിട്ടില്ലല്ലോ...'

​ഗൗരി പെട്ടെന്ന് തലയണയിൽ മുഖമമർത്തി ആ കണ്ണുകൾ തുടച്ചു. സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും നഷ്ടപ്പെട്ടുപോയ ആ നാല്പത് വർഷങ്ങൾ ഓർമ്മകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
​അമ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി കൊണ്ടുവന്ന് കയറിയതാണ് ഈ വീട്ടിലേക്ക്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതിലൊന്നും ഒന്നുംതന്നെ ബാക്കിയില്ല. ഇന്ന് അത് തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ താൻ കോടീശ്വരിയാണ്. എല്ലാമെല്ലാം ഈ മനുഷ്യന്റെ കുടിയിലും ധൂർത്തിലും ഒടുങ്ങിത്തീർന്നു. ഇന്ന് തന്റേതെന്ന് പറയാൻ ഉള്ളത് രണ്ട് മക്കൾ മാത്രമാണ്. എന്നാൽ അവരും അച്ഛന്റെ ഈ കുടി മടുത്ത് ഇപ്പോൾ ഒരാൾ ചെന്നൈയിലും ഒരാൾ ബാംഗ്ലൂരിലുമായി ചെറിയ ജോലികൾ നോക്കുന്നു. അവിടുത്തെ ജീവിതച്ചെലവുകൾ കഴിഞ്ഞാൽ അവർക്ക് കാര്യമായി ഒന്നും മിച്ചം പിടിക്കാനില്ലെന്നറിയാം. എങ്കിലും ഈ വീട്ടിലെ അരക്ഷിതാവസ്ഥയിൽ നിന്നും നരകത്തിൽ നിന്നും മാറിനിൽക്കാൻ കഴിയുമല്ലോ എന്ന് കരുതി മാത്രമാണ് അവർ അവിടെത്തന്നെ തുടരുന്നത്.
​തന്റെ യൗവനവും ശരീരവും ജീവിതവും പൂർണ്ണമായി നശിപ്പിച്ചിട്ടും, കട്ടിലിന്റെ മറുഭാഗത്ത് ബോധമില്ലാതെ കിടക്കുന്ന രാജനോട് തനിക്ക് എന്തുകൊണ്ട് പകയോ വിദ്വേഷമോ തോന്നുന്നില്ല? ആ മനഃശാസ്ത്രം ഗൗരിക്ക് ഇപ്പോഴും അന്യമാണ്. ഒരുപക്ഷേ, ആ നിസ്സംഗതയാവാം ഇത്രയും കാലം തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
​എന്നാൽ ഇപ്പോൾ, തൊട്ടടുത്ത മുറിയിൽ ദീപു തീർക്കുന്ന ആ പ്രഭാവലയത്തിനുള്ളിൽ നിന്നും പുറത്തുചാടാൻ കഴിയാതെ അവളുടെ ചിന്തകൾ ഉലയുകയാണ്. അവനോടുള്ള ആകർഷണം ഉള്ളിൽ വീണ്ടും ശക്തിയാർജ്ജിക്കുന്നു. താൻ ഇനി എന്ത് ചെയ്യണം എന്ന് ഗൗരിക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.
​പക്ഷേ, ഒരുകാര്യം അവൾക്ക് വ്യക്തമായി അറിയാം; ഇപ്പോൾ സകല നിയന്ത്രണങ്ങളും രജനിയുടെ കൈകളിലാണ്. ദീപുവിന്റെയും, തന്റെ ഭർത്താവിന്റെയും, ഒരു അർത്ഥത്തിൽ തന്റെ സ്വന്തം ജീവിതത്തിന്റെയും നിയന്ത്രണം രജനി ഏറ്റെടുത്തു കഴിഞ്ഞു. ഇതുവരെ അവൾ വിചാരിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ രജനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി നാളെയും അങ്ങനെ തന്നെയാവും. ഇത്രയും കാലം താൻ കഷ്ടപ്പെട്ട് ഉയർത്തിപ്പിടിച്ച അഭിമാനവും ദുരഭിമാനവും എല്ലാം ദീപുവിന്റെയും രജനിയുടെയും മുന്നിൽ ഒന്നുമല്ലാതെയായി മാറിക്കഴിഞ്ഞു. തന്റെ അസ്തിത്വം പോലും ഇപ്പോൾ ശൂന്യമാകുന്നതുപോലെ ഗൗരിക്ക് തോന്നി.
​ദീപു... അവൻ എന്തൊരു വിഡ്ഢിയാണ്! തനിക്ക് ഒരിക്കലും വരുതിയിലാക്കാൻ കഴിയാത്ത ഒരു പെണ്ണിന് വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവൻ അവൻ ഇങ്ങനെ നീറി നീറി തീർക്കുകയാണല്ലോ. പക്ഷേ, ദീപൂ... അതിൽ തെറ്റ് നിന്റേതല്ലേ? ഓർമ്മകളുടെ ആദ്യ താളുകളിൽ നീ കോറിയിട്ട ആ പ്രണയത്തിൽ നിന്നും ഒരു മോചനം എനിക്കും സാധ്യമായിരുന്നില്ലല്ലോ.
​രൂപത്തിലും ഭാവത്തിലും പദവികളിലും മാറ്റങ്ങൾ വന്നു. ദീപു ഇപ്പോൾ ഒരു വലിയ കുടുംബസ്തനാണ്. പക്ഷേ, എന്റെ മനസ്സിൽ അവന് യാതൊരു മാറ്റവുമില്ല. അന്ന് തന്നെ ചുറ്റിപ്പറ്റി നടന്ന ആ പഴയ കാമുകൻ തന്നെയാണ്. എന്റെ ഈ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അവൻ വന്നിരിക്കുമ്പോഴും, എന്റെ ഹൃദയത്തിലെ അവന്റെ പദവിക്ക്, ഞാനും അവനും തമ്മിലുള്ള ബന്ധം - അതിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. അവൻ ഇന്നും എന്റെ കാമുകൻ മാത്രമാണ്.
​പുറത്ത് മഴ കനക്കുകയാണ്. ഉള്ളിൽ വിരഹത്തിന്റെ വേനലും...

യഥാർത്ഥത്തിൽ ആരാണിവിടെ നേടിയത്... എത്രയോ വർഷങ്ങൾ അവൻ തന്റെ പിന്നാലെ നടന്നു... താൻ അവനോട് കാണിച്ചചെറു പുഞ്ചിരികളും ചെറിയ ചെറിയ വാർത്തമാനങ്ങളും അവൻ നെഞ്ചിൽ കരുതിവച്ചു, താൻ അവനോട് കാട്ടിയ അവഗണനകളൊന്നും തന്നെ അവൻ വിലയ്ക്കെടുത്തുമില്ല. എന്നിട്ടും ഇന്ന് അവൻ തന്റെ വീട്ടിൽ ഈ നാല്പത് വർഷങ്ങൾക്ക് ശേഷവും അന്തിയുറങ്ങുന്നു അതും കാമുകനായിത്തന്നെ.

അതിനർത്ഥം അവന്റെ പ്രണയം എത്ര നിസ്വാർത്ഥവും നിർമ്മലാവുമായിരുന്നു എന്ന് തന്നെയല്ലേ... താനോ സൂഹത്തിന് മുന്നിൽ നല്ലത് ' ചമയാൻ, അവനോട് ഇഷ്ടം തോന്നിയിട്ടും അത് തുറന്ന് സമ്മതിക്കാതെ അവനെ ഇതുവരെ തന്റെ പിന്നാലെ നടത്തിച്ചു. ഇഷ്ടമല്ല എന്ന് ഒരു വാക്ക് അന്നേ പറഞ്ഞിരുന്നെങ്കിൽ ആ പാവംഅപ്പോഴേ രക്ഷപ്പെട്ടു പോയേനെ... ആരാണ് കുറ്റക്കാരി..? താൻ തന്നെയല്ലേ..? അവന് ലഭിച്ച ജീവിതം അവന്റെ മനസ്സിന്റെ സൗന്ദര്യത്തിന് യോജിച്ചത് തന്നെയാണ്...
എത്ര സുന്ദരിയാണ്, എത്ര വിനീതയാണ് എത്ര സ്മാർട്ടാണ്..?

സ്വന്തം ഭർത്താവിന് വേറൊരു പെണ്ണിനോട് ഭ്രാന്തമായ പ്രണയം ഉണ്ടെന്നറിഞ്ഞാൽ അതൊരു മദ്യപാനി ആണെന്നിരിക്കിലും, ഇത്രത്തോളം സഹിഷ്ണുത തന്നിൽ ഉണ്ടാകുമായിരുന്നോ? കൊന്നുകളയില്ലായിരുന്നില്ലേ രണ്ടിനെയും? കുറഞ്ഞപക്ഷം അയാൾ എങ്ങനെയോ ജീവിക്കട്ടെ എന്ന് കരുതി വിട്ടിട്ട് പോവില്ലായിരുന്നോ..? ഇത്രയും നല്ല പെണ്ണിനെ അവന് ജോഡിയായി ദൈവം സമ്മാനിക്കാനിരിക്കുമ്പോൾ തനിക്കെങ്ങനെയാണ് അവനോട് ഇഷ്ടം തുറന്ന് പറയാൻ കഴിയുക?...
ഇല്ല ഇപ്പോൾ നടക്കുന്നത് ഒക്കെ തന്നെയാണ് നടക്കണ്ടത് - ഒരേ സമയം ദീപുവിനോട് ഉണ്ടാകുന്ന കടുത്ത പ്രണയവും അതേ സമയം മുഖത്ത് നിന്നും പറയുന്ന ആ വിരോധവും തമ്മിൽ എങ്ങനെ പൊരുത്തപ്പെടാനാണ്?
എന്നിട്ട് - എന്റെ ദീപുവത്രേ! ആ കുട്ടിയുടെ മര്യാദ യാണ് തന്നെ തല്ലാതെ വിട്ടത് - എന്റെ ദീപുവിനെ നന്നായി - അല്ല പൊന്നുപോലെ എന്നല്ലേ പറഞ്ഞത്...? അതേ നന്ദിയുണ്ടത്രേ - എന്റെ ദീപുവിനെ ഇത്രയും കാലം പൊന്നുപോലെ നോക്കിയതിനു - അത് അവളുടെ ഉത്തരവാദിത്തം ആണ് അത് അവൾ കൃത്യമായി ചെയ്യുന്നു...
ആരോ പറഞ്ഞപോലെ ' കൂടെ ക്കൂടിയവന്റെ മനസ് പോലെ ആയിരിക്കും പെണ്ണിന്റെ ജീവിതം. അവൻ നല്ലവൻ ആണെങ്കിൽ അവൾ ഒരുപാട് നല്ലവൾ ആയിരിക്കും, അല്ലെങ്കിൽ നേരെ മറിച്ചും...

സമയം പുലരാറായിരിക്കുന്നു, തനിക്ക് ഇതുവരെയും ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ല, തന്റെ ഭർത്താവ് കൂർക്കം വലിച്ചുറങ്ങുകയാണ് അപ്പുറത്ത് ദീപുവും രജനിയും ഉറങ്ങുന്നുണ്ടാവും... തനിക്ക് മാത്രം ഉറക്കം വരുന്നില്ലല്ലോ...

പരാജിതൻ എപ്പോഴും എന്നെപ്പോലെ തന്നെയായിരിക്കും കൂട്ടിയും കിഴിച്ചും രാത്രികൾ തള്ളിനീക്കും, അതുകൊണ്ട് അവനെന്തെങ്കിലും ലാഭം ഉണ്ടായതുകൊണ്ടല്ല, മറ്റുള്ളവർ എങ്ങനെ ലാഭം കൊയ്തു എന്ന ചിന്തയിലായിരിക്കുമെന്ന് മാത്രം - താനും പരാജിതയാണ് കാരണം മറ്റുള്ളവരുടെ മുന്നിൽ നല്ലതെന്ന് തെളിയിക്കാനുള്ള ദുരഭിമാനം കാരണം, കല്യാണത്തിന്റെ ആദ്യനാളുകളിൽ തന്നെ ഈ മനുഷ്യന്റെ ശീലങ്ങളെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഈ ചുമട് താങ്ങി - ദീപുവിന്റെയും ഗൗരിയുടേയും മുന്നിൽ തനിക്ക് ഒരു പരിഹാസ കഥാപാത്രം ആവേണ്ടി വരില്ലായിരുന്നു. നല്ല മരുമകൾ, നല്ല ഭാര്യ, നല്ല അമ്മ ആ റോളുകൾ എല്ലാം നല്ല രീതിയിൽ തന്നെ താൻ അഭിനയിച്ചു എന്ന് നിസ്സംശയം പറയാം. പക്ഷേ തനിക്ക് വേണ്ടി - തന്റെ മനസ്സിന്റെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ, കുറച്ച് ബിപിയും ഷുഗറും ഒക്കെ സ്വന്തമാക്കിയില്ലേ...? തന്നെ ഭ്രാന്തമായി പ്രണയിച്ച ഒരു മനുഷ്യനെ അവസാനം തന്റെ വീട് വരെ വരുത്തിയിട്ടും, ഒരു നല്ലവാക്ക് അവനോട് പറയാനോ, മനസ്സ് തുറന്ന് ഒരു പുഞ്ചിരി നൽകാനോ, കഴിയാത്ത തനിക്ക് -ഇങ്ങനെയൊക്കെ ആവാനല്ലേ പറ്റൂ...

​(തുടരും...)
ജെപി പാലക്കാട്.

Address

PUTHUR Road
Palghat
678001

Telephone

9895121359

Website

Alerts

Be the first to know and let us send you an email when Poems,Kavithakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Poems,Kavithakal:

Shortcuts

Share