District Collector Palakkad

District Collector Palakkad Official page of District Collector Palakkad. https://youtube.com/?si=_-Z5E7fk8B90a3GU

സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരംരാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമാ...
04/06/2026

സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം

രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

പൊതുജനങ്ങള്‍ക്ക് https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്‍പണം നല്‍കാം.

വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM...
02/06/2026

NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 02/06/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷ മുന്നൊരുക്കം: വകുപ്പുതല ഏകോപനവും തയ്യാറെടുപ്പുകളും പ്രധാനം- ജില്ലാ കലക്ടര്‍_അപകടസാധ്യതാ പ്രദേശങ്ങളുടെയും കുടുംബ...
01/06/2026

കാലവര്‍ഷ മുന്നൊരുക്കം: വകുപ്പുതല ഏകോപനവും തയ്യാറെടുപ്പുകളും പ്രധാനം- ജില്ലാ കലക്ടര്‍

_അപകടസാധ്യതാ പ്രദേശങ്ങളുടെയും കുടുംബങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശം_

കാലവര്‍ഷ മുന്നൊരുക്ക നടപടികളുടെ ഭാഗമായി വകുപ്പുതല ഏകോപനവും തയ്യാറെടുപ്പുകളും പ്രധാനമെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍. ജില്ലയിലെ കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളുടെയും കുടുംബങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. കൂടാതെ, ക്യാമ്പുകളായി പ്രവര്‍ത്തിപ്പിക്കാന്‍ കണ്ടെത്തിയ കെട്ടിടങ്ങളുടെയും അനുബന്ധമായ അടിസ്ഥാനസൗകര്യങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടും അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ- താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിട്ടുണ്ട്.

*ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍*- 8921994727, 0491 2505209, 1077.

*താലൂക്ക് കണ്‍ട്രോള്‍ നമ്പറുകള്‍*
പാലക്കാട്-കണ്‍ട്രോള്‍ നമ്പര്‍: 0491 2505770
ആലത്തൂര്‍- കണ്‍ട്രോള്‍ നമ്പര്‍: 0492 2222324
ചിറ്റൂര്‍- കണ്‍ട്രോള്‍ നമ്പര്‍: 0492 3224740
മണ്ണാര്‍ക്കാട്- കണ്‍ട്രോള്‍ നമ്പര്‍: 0492 4222397
ഒറ്റപ്പാലം- കണ്‍ട്രോള്‍ നമ്പര്‍: 0466 2244322
പട്ടാമ്പി- കണ്‍ട്രോള്‍ നമ്പര്‍: 0466 2214300
അട്ടപ്പാടി- കണ്‍ട്രോള്‍ നമ്പര്‍: 0492 4291470, 9207191470

മഴക്കാല രോഗങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകള്‍ ജില്ലയില്‍ ഉണ്ടെന്ന് ഉറപ്പാക്കും. ക്യാമ്പുകളിലെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണം. പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റി വെനം ജില്ലയില്‍ താലൂക്കാശുപത്രിക്ക് മുകളിലുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കുളങ്ങള്‍ വൃത്തിയാക്കുക, നീര്‍ച്ചാലുകളുടെ തടസങ്ങള്‍ നീക്കുക, തദ്ദേശ സ്ഥാപനതലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി കള്‍ സ്വീകരിക്കണം. അപകടപരമായ വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുക, റോഡുകളിലെ കുഴികള്‍ സമയബന്ധിതമായി അടയ്ക്കുക, അഴുക്കുചാലുകള്‍ വൃത്തിയാക്കല്‍, അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് / ദേശീയപാത അതോറിറ്റി അധികൃതരെ ചുമതലപ്പെടുത്തി. അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടി ജില്ലയില്‍ തുടരുന്നു.

കാലവര്‍ഷം കനത്താല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് നിരന്തര പട്രോളിങ് നടത്തും. ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍, ആപ്തമിത്ര സേനാംഗങ്ങള്‍, മറ്റു സന്നദ്ധസേന പ്രവര്‍ത്തകരുടെ വിവരശേഖരണവും മേല്‍നോട്ടവും അഗ്‌നിരക്ഷാസേന വകുപ്പ് നടത്തും.

മഴക്കാലത്ത് സജ്ജീകരിക്കുന്ന ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേകം പോഷകാഹാരം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സൈക്കോ സോഷ്യല്‍ കെയര്‍ സാമൂഹിക നീതി- ആരോഗ്യവകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ നല്‍കും. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

ജില്ലയിലെ പാറമടകളിലെ കുളങ്ങള്‍ക്കു ചുറ്റും ഉറപ്പും ഉയരവും ഉള്ള വേലി/ മതില്‍ കെട്ടി സംരക്ഷിക്കുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ നിയോഗിച്ചു. മഴ തുടര്‍ന്നാല്‍ മലയോരത്ത് മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുളങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

വൈദ്യുതി വിതരണത്തില്‍ തടസമുണ്ടാവാതിരിക്കാന്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ്, മറ്റ് പൊതുയിടങ്ങളില്‍ അപകടകരമായ വിധത്തില്‍ വൈദ്യുതിലൈനുകള്‍ ഇല്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

നീര്‍ച്ചാലുകള്‍, ഓടകള്‍ തടസരഹിതമാക്കുക, പുഴയോരത്തെ വീടുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് മണല്‍ നിറച്ച കയര്‍ ചാക്ക്, ജിയോ ട്യൂബ് തുടങ്ങിയവ കരുതാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.

മഴക്കാലത്ത് തടസമില്ലാത്ത ജലവിതരണവും ജലത്തിന്റെ ഗുണനിലവാരവും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും.

വനത്തിനുള്ളില്‍ വസിക്കുന്ന തദ്ദേശീയര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കാന്‍ ക്യാമ്പുകള്‍ നടത്തുന്നതിന് കെട്ടിടങ്ങള്‍ ഊരുകളിലും മറ്റും കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി. വനമേഖലയിലെ ദുരന്തസാഹചര്യം നിരന്തരം നിരീക്ഷിക്കും.

രാസവളങ്ങള്‍/ കീടനാശിനികള്‍ തുടങ്ങിയവ മഴ ശക്തമാവുന്നതിനു മുന്നോടിയായി മാറ്റി സ്ഥാപിക്കാന്‍ കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് മുഖേന നിര്‍ദ്ദേശം നല്‍കും.

ഫാക്ടറികളിലെ ദുരന്ത സാധ്യത വിലയിരുത്താനും കാലവര്‍ഷം ശക്തമായാല്‍ വിനോദസഞ്ചാര മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പക്ഷിമൃഗാദികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല പദ്ധതി രൂപീകരിക്കുകയും ആവശ്യമെങ്കില്‍ ക്യാമ്പ് ആരംഭിക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിര്‍ദ്ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ സുനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രിയപ്പെട്ട വിദ്യാർത്ഥികളേ, രക്ഷിതാക്കളേ, അധ്യാപകരേ,ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്...
01/06/2026

പ്രിയപ്പെട്ട വിദ്യാർത്ഥികളേ, രക്ഷിതാക്കളേ, അധ്യാപകരേ,

ഒരു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
സ്കൂൾ പ്രവേശനോത്സവം ഒരു ആഘോഷം മാത്രമല്ല, അറിവിലേക്കും സ്വപ്നങ്ങളിലേക്കും മികച്ച ഭാവിയിലേക്കുമുള്ള ഓരോ കുട്ടിയുടെയും യാത്രയുടെ തുടക്കമാണ്. നമ്മുടെ ജില്ലയിലെ എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും സുരക്ഷിതവും സന്തോഷകരവുമായ പഠനാന്തരീക്ഷവും ഉറപ്പാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
ഈ അധ്യയന വർഷം ഓരോ വിദ്യാർത്ഥിയും പുതിയ അറിവുകളും കഴിവുകളും ആർജിച്ച് മികച്ച പൗരന്മാരായി വളരട്ടെ. പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാമൂഹിക പ്രതിബദ്ധത, സഹിഷ്ണുത എന്നീ മൂല്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
കുട്ടികളുടെ വളർച്ചയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് അതീവ പ്രധാനമാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ മികവുറ്റതും മാതൃകാപരവുമാക്കാൻ നമുക്ക് സാധിക്കട്ടെ.

ജില്ല കളക്ടർ,
പാലക്കാട്

പൊറ്റശ്ശേരി  ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന  പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വിദ്യഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പ്രവേശനോത്സവ...
01/06/2026

പൊറ്റശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വിദ്യഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പ്രവേശനോത്സവം സന്ദേശം നൽകി. വി.കെശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.

നെല്‍കര്‍ഷകരുടെ പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടാവണം -ജില്ലാ വികസന സമിതി യോഗംനെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ അടി...
30/05/2026

നെല്‍കര്‍ഷകരുടെ പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടാവണം -ജില്ലാ വികസന സമിതി യോഗം

നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നെല്ല് സംഭരണവും പി.ആര്‍.എസ് തുക വിതരണവും പൂര്‍ത്തിയാക്കണമെന്നവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. പി.ആര്‍.എസ് അടിക്കുന്നതിന്റെ എണ്ണം ഒരുമാസത്തിൽ നിലവിലുള്ളതിനേക്കാൾ വര്‍ധിപ്പിക്കണമെന്നും നെല്ല് സംഭരണസമയത്ത് 55 കിലോയിൽ കൂടുതൽ വരുന്ന ചാക്കുകളിൽ അധികമായി വരുന്ന നെല്ലിന്റെ അളവ് ഉൾപ്പെടുത്തണമെന്നും എം എൽ എ മാർ സുമേഷ് അച്യുതൻ, കെ പ്രേംകുമാർ, എ പ്രഭാകരൻ, വി ടി ബൽറാം, മുഹമ്മദ് മുഹസിൻ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ടാറിന്റെ വില വര്‍ധിച്ച സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ എടുത്ത ടെന്‍ഡറിനെക്കാള്‍ കൂടുതല്‍ തുക കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള നടപടി വേണമെന്ന് സുമേഷ് അച്യുതന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ചിറ്റൂർ മണ്ഡലത്തിലെ ഫ്ലഡ് റോഡുകളിൽ 16 എണ്ണത്തിന് ഭരണാനുമതി ലഭിച്ചതായി എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തൃത്താല മണ്ഡലത്തിലെ പടിഞ്ഞാറങ്ങാടി വായനശാലയുടെ കെട്ടിട നിര്‍മ്മാണം, പട്ടിക്കായല്‍ നവീകരണം എന്നിവയുടെ പ്രവര്‍ത്തങ്ങളുടെ ഓരോ ഘട്ടവും കൃത്യമായി പരിശോധിക്കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള പി ആർ സ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്നും എം എൽ എ അറിയിച്ചു. മേല്‍പ്പാല നിര്‍മ്മാണത്തോടനുബന്ധിച്ച് മലമ്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് എ പ്രഭാകരന്‍ എം.എല്‍.എ അറിയിച്ചു.

ഭാരതപ്പുഴയുടെ തീരത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കായി ശുചിമുറി, മാലിന്യ സംസ്കരണ സംവിധാനം എന്നിവ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. ശുചിമുറിമാലിന്യം ഭാരതപ്പുഴയിൽ ഒഴുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം എൽ എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കുടിവെള്ളത്തിനായി പുഴയിലെ ജലം ഉപയോഗിക്കുന്ന തീരപ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നഗരസഭ ഇടപെട്ട് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ചുമത്താൻ കൃത്യമായ ഇടപെടലുണ്ടാവണമെന്നും മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു.പണി പൂർത്തിയാക്കിയ പട്ടാമ്പി ശ്മശാനം എത്രയും വേഗം തുറന്നു കൊടുക്കാനും, പട്ടാമ്പി റവന്യൂടവറിന്റെ നിർമാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

അമ്പലപ്പാറ, ലക്കിടി പേരൂര്‍, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സാങ്കേതിക തടസങ്ങള്‍ക്കപ്പുറം പ്രായോഗിക ഇടപെടലാണ് ആവശ്യമെന്നും നടപടി വേഗത്തിലാക്കണമെന്നും കെ പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു.

ആലത്തൂര്‍ ഇറിഗേഷന്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കല്‍ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ടി.എം ശശി എം.എല്‍.എ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേശ് പിഷാരടി എം.എല്‍.എ, എ.ഡി.എം കെ സുനില്‍കുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സീങ്, ജില്ലാ ആസൂത്രണ ഓഫീസര്‍ ഏലീയാമ്മ നൈനാന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

‘യുവ ആപ്തമിത്ര’ പരിശീലന പരിപാടിക്ക് തുടക്കമായിജില്ലയിലെ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളും അടിയന്തര പ്രതികരണ ശേഷിയും കൂടുതൽ...
29/05/2026

‘യുവ ആപ്തമിത്ര’ പരിശീലന പരിപാടിക്ക് തുടക്കമായി

ജില്ലയിലെ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളും അടിയന്തര പ്രതികരണ ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ‘യുവ ആപ്തമിത്ര’ ദുരന്ത നിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. പരിശീലന പരിപാടി പാലക്കാട് ജില്ലാ കളക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്തു.ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA), ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (DDMA), മൈ ഭാരത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പാലക്കാട് ഹോട്ടൽ ഫോർട്ട് പാലസിൽ നടന്ന പരിപാടിയിൽ മൈ ഭാരത് പാലക്കാട് ജില്ലാ യൂത്ത് ഓഫീസർ കെ.പി സന്ദീപ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ ആഷ വി. കെ മേനോൻ, ആപ്തമിത്ര മാസ്റ്റർ ട്രെയിനർമാരായ ഇമ്രാൻ ഖാൻ, മണികണ്ഠൻ, ജില്ലാ ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ എന്നിവർ പങ്കെടുത്തു.

മത സൗഹാര്‍ദ്ദ യോഗം നടന്നുജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപ...
29/05/2026

മത സൗഹാര്‍ദ്ദ യോഗം നടന്നു

ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ.സുധീര്‍ അധ്യക്ഷനായി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ കൃത്യമായ ഇടപെടലുണ്ടാവണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അഞ്ജീത് സിങ്, എ.ഡി.എം കെ. സുനില്‍കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വിജയകുമാര്‍, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റുപാലക്കാട് ജില്ലാ കളക്ടറായി കെ സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ   വകുപ്പിന്റെ ഡയറക്...
25/05/2026

ജില്ലാ കളക്ടർ കെ സുധീർ ചുമതലയേറ്റു

പാലക്കാട് ജില്ലാ കളക്ടറായി കെ സുധീർ ചുമതലയേറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം 2018-ലെ കേരള കേഡർ ഐ.എ.എസ്. ബാച്ച് ഉദ്യോഗസ്‌ഥനാണ്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

സ്വകാര്യമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്ത ഇദ്ദേഹം വ്യവസായ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സർക്കാർ സേവനം ആരംഭിച്ചത്. വകുപ്പിൽ അഡീഷനൽ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. എൻട്രൻസ് കമ്മിഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. 2023 മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്.
ആരോഗ്യവകുപ്പ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദുവാണ് ഭാര്യ. മീനാക്ഷി,മേഘ എന്നിവർ മക്കളാണ്.

മാലിന്യ നിർമാർജ്ജനം പട്ടയം, നെല്ല് സംഭരണം എന്നിവ മുൻഗണനാ വിഷയങ്ങൾ

ജില്ലയിൽ മാലിന്യ നിർമാർജ്ജനം,പട്ടയം, നെല്ല് സംഭരണം തുടങ്ങിയവ മുൻഗണനാ വിഷയങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടറായി ചുമതലയേറ്റ കെ സുധീർ പറഞ്ഞു. ജില്ലയിൽ പൂർത്തീകരിക്കാനുള്ള പ്രധാന പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമ പരിഗണന നൽകും. മാലിന്യ നിർമാർജനം, വ്യവസായം വികസനത്തിൻ്റെ മൂല്യവർദ്ധനവ്, നെല്ല് സംഭരണം, വ്യാവസായിക ഇടനാഴി, സമാർട്ട്സിറ്റി, പട്ടികജാതി വികസനം എന്നീ ജില്ലയുടെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പ്രാധാന്യം നൽകും. കുട്ടികളിലും, യുവാക്കളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എക്‌സൈസ് പോലീസ് വകുപ്പുകളുമായി സഹകരിച്ച് നടപടികൾ ഊർജിതമാക്കും. കുട്ടികളിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളും , കോളേജുകളും കേന്ദ്രീകരിച്ച് കൗൺസിലിങ് ശക്തമാക്കും , കുട്ടികളിലെ അമിതമൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കും. കൗൺസിലർമാരുടെ അഭാവം പരിഹരിക്കും. ജലലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം ഭൂഗർഭജലം പരിധിയിൽ കുടുതൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് വ്യാവസായിക രംഗം പരിപോഷിപ്പിക്കും. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ പ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ജില്ലാ കളക്ടർ ചർച്ച നടത്തി.

Address

Palghat

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Alerts

Be the first to know and let us send you an email when District Collector Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share