19/07/2018
സ്വാമിയേ ശരണമയ്യപ്പ...
റെഡിറ്റുവെയിറ്റ് എന്ന ബോർഡ് പിടിച്ച് സോഷ്യൽ മീഡിയയുടെ മാത്രം പിൻബലത്തിൽ പത്തോളം ഭക്തകളായ സ്ത്രീകൾ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ മുമ്പിട്ടിറങ്ങിയത് ഏകദേശം രണ്ട് വർഷത്തോളം മുമ്പായിരുന്നു .
അന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇന്നും നന്നായി ഓർക്കുന്നുണ്ട് . അവിശ്വാസി സ്ത്രീ പുരുഷൻമാർ അയ്യപ്പ സ്വാമിയെയും ശബരിമലയേയും അപമാനിച്ചു കൊണ്ടിരുന്നു . ശബരിമലയിലെക്ക് പോകുന്ന അയ്യപ്പൻമാരുടെ കൺട്രോൾ സ്ത്രീകളെ കണ്ടാൽ പോകുമോ എന്നൊരുവൾ ചോദിക്കുമ്പോൾ , ആർത്തവ സമയത്ത് താൻ അയ്യപ്പൻമാരെ തൊട്ടു ശുദ്ധം ആക്കിയെന്നൊരുവൾ വീമ്പിളക്കുന്നു. മറ്റൊരുവൾ അശ്ലീല ഭാഷയിൽ അയ്യപ്പനു മുമ്പിൽ ലൈംഗിക കേളി നടത്തുമെന്ന് പറഞ്ഞപ്പോൾ തീണ്ടാരിത്തുണി ഇരുമുടിയിലേറ്റും എന്നാണ് ഒരു പുരോഗമനൻ പറഞ്ഞത് .
ഇതെല്ലാം കണ്ടും കേട്ടും മനസു വേദനിച്ച പത്തിൽ താഴെയുള്ള ഭക്തകളായ സ്ത്രീകളാണ് ഞങ്ങളുടെ മനസു കൂടി കാണണമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത് . അവരുടെ പിൻബലം അയ്യപ്പസ്വാമിയിൽ ഉള്ള ഭക്തി മാത്രമായിരുന്നു.
ഈശ്വര സാന്നിധ്യം , കേരളത്തിൽ കലിയുഗവരദന്റെ രൂപത്തിലാണെന്നുള്ളതിന്റെ നേർസാക്ഷ്യമായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ . കേരളത്തിലെ ലക്ഷക്കണക്കിന് സഹോദരിമാരും അമ്മമാരുമാണ് സോഷ്യൽ മീഡിയയിലൂടെ അയ്യപ്പസ്വാമിയിൽ അവർക്കുള്ള ഭക്ത്യാദരങ്ങൾ വെളിപ്പെടുത്തി റെഡിറ്റു വെയ്റ്റിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. അങ്ങനെ സുപ്രീം കോടതിയിൽ കേസിൽ കക്ഷി ചേർന്ന് കൊണ്ട് ഭക്തരുടെ ഭാഗം കോടതി മുമ്പാകെ അറിയിക്കാനുള്ള ശ്രമങ്ങളും നമുക്ക് നടത്താനായി.
ഇപ്പോൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശബരിമല വിഷയത്തിൽ പരാതിക്കാരുടെ വാദം ഇന്നലെയും ഇന്നുമായി കേൾക്കുകയുണ്ടായി. ശബരിമല ക്ഷേത്രം ബുദ്ധ വിഹാരം ആയിരുന്നെന്നും, മാളികപ്പുറത്തമ്മ ബുദ്ധ ഭിക്ഷുവിന്റെ പുത്രി ആണെന്നും എന്നതടക്കം, സർക്കാർ നിയന്ത്രണത്തിൽ ആണ് എന്നതിനാൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് സ്വന്തമായി നിലനിൽപ്പില്ല എന്നും ക്ഷേത്രങ്ങൾ മതേതര നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് എന്നും മറ്റും ഉള്ള കേട്ട് പഴകിയ കമ്മ്യൂണിസ്റ്റു നുണകൾ, പരാതിക്കാരുടെ വാദങ്ങളായും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങൾ ഉണ്ടാക്കുന്ന ബഹളങ്ങൾ ആയും വീണ്ടും കേൾക്കുന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും ഞങ്ങൾക്കത് പറയേണ്ടി വന്നിരിക്കുന്നു. ഞങ്ങൾ ബഹു ഭൂരിപക്ഷം വരുന്ന ഭക്തകൾ ദർശനത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറാണ് . ആചാരങ്ങളെ മാനിക്കാനും അംഗീകരിക്കാനും തയ്യാറാണ് . സമത്വം മുൻനിർത്തി അയ്യപ്പസ്വാമിയെ കണ്ടെ തീരു എന്ന് പറയുന്നവരുടെ കൂടെ ഭക്തകളെ ഉൾപ്പെടുത്തേണ്ട. ഞങ്ങൾക്ക് തുലാസിന്റെ തട്ടിലിട്ട് കൃത്യമാക്കിയെടുത്ത സമത്വം വേണ്ട. ക്ഷേത്രാചാരങ്ങളെ തള്ളി സമത്വമുറപ്പാക്കാൻ ഞങ്ങളുടെ അയ്യപ്പസ്വാമി ഒരു ക്രയവിക്രയവസ്തുവുമല്ല .
നിത്യബ്രഹ്മചാരിയായ് കാടു കേറിയ സങ്കല്പമാണ് അവിടുത്തേക്ക്. ആ ക്ഷേത്ര സങ്കല്പത്തെ ഞങ്ങൾ ബഹുമാനിക്കുന്നു ആദരിക്കുന്നു . ഹിന്ദുക്കളെ തരം കിട്ടിയാൽ അപമാനിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് ആരും ഹിന്ദു ഭക്തകളുടെ ക്ഷേമം ഉറപ്പാക്കാൻ വരണ്ട.
രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും അതു തന്നെ പറയുന്നു .. ഞങ്ങൾ ഭക്തകൾക്ക് സമത്വമല്ല , അയ്യപ്പസ്വാമിയാണ് വലുത്. ഞങ്ങൾ അവിടുത്തെ ദർശനത്തിന് വേണ്ടി നിശ്ചിത സമയം വരെ കാത്തിരിക്കാൻ തയ്യാറാണ്.
Yes , We are
ശാസ്‌താരം പ്രണമാമ്യഹം