20/07/2023
കലാപ കലുഷിതമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ലൈംഗികാതിക്രമം ചെയ്യുന്ന വീഡിയോ ക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും അവിടെ നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യത്തെ കാണിക്കുകയും ചെയ്യുന്നതാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഭവം ചിത്രീകരിച്ച് ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള കുറ്റവാളികളുടെ സമീപനം ഈ നിരപരാധികളായ സ്ത്രീകൾ അനുഭവിച്ച ഭയാനകമായ ക്രൂരതയെയും തുടർന്നുണ്ടായ മാനസിക സംഘർഷത്തെയും കൂടുതൽ വലുതാക്കുന്നതാണ്.
മണിപ്പൂരിൽ രണ്ട് മാസമായി തുടരുന്ന അശാന്തിയിൽ ജനാധിപത്യ വാദികൾ അതീവ ഉത്കണ്ഠാകുലരാണ്. ഈ അക്രമം നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും ആയിരക്കണക്കിന് ആളുകളുടെ വീടുകളും സ്വത്തുക്കളും നഷ്ടമാവുകയും ചെയ്തു. ഒട്ടേറെ ആരാധനാലയങ്ങൾ അഗ്നിക്കിരയായി.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ കുറ്റകരമായ മൗനം അംഗീകരിക്കാനാവില്ല. എന്തിനും ഏതിനും അഭിപ്രായം പറയാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെ അശാന്തിയെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. വംശമോ മതമോ നോക്കാതെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. മണിപ്പൂരിലെ ജനങ്ങളുടെ പരാതികൾ പരിഹരിച്ച് അവർക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും സർക്കാർ തയ്യാറാവണം.