29/12/2020
ഭരണഘടനയിൽ അനുച്ഛേദം 21 എന്നൊരു വ്യവസ്ഥയുണ്ട്,അതിൽ ജീവിക്കാനുള്ള അവകാശം ഇന്ത്യയിൽ ജീവിക്കുന്ന,ഇന്ത്യൻ പൗരന്മാർ അല്ലാത്ത മനുഷ്യർക്ക് ഉൾപ്പടെ ഭരണഘടന ഉപാധികളില്ലാതെ വ്യവസ്ഥ ചെയ്തിരിക്കുന്നു,
സ്വാതന്ത്ര്യനന്തരം
ജീവിക്കാനുള്ള അവകാശത്തെ പിന്നെയും പിന്നെയും വ്യാഖ്യാനിച്ചു,മൗലികവും,ഘടനാപരവുമായ മാറ്റങ്ങൾ ആ വ്യവസ്ഥയിൽ കൊണ്ട് വന്നു.
സുപ്രീംകോടതി വിഖ്യാതമായ വിധിന്യായങ്ങളിലൂടെ അടിവരയിട്ട് പറയുകയാണ് ജീവിക്കാനുള്ള അവകാശം എന്ന് പറഞ്ഞാൽ എങ്ങനെയും അതിജീവിച്ചു പോകുകയെന്നല്ല,മൃഗതുല്യമായി ജീവിതം എന്നല്ല,മനുഷ്യനായിരിക്കുമ്പോൾ ലഭ്യമായിരിക്കേണ്ട എല്ലാ അന്തസ്സോടും കൂടി,ഒരു മേൽകൂരയ്ക്ക് കീഴിൽ സുരക്ഷിത ബോധത്തോടെ ജീവിക്കാനുള്ള അവകാശം,ഇറക്കി വിടപെടാതിരിക്കാനുള്ള അവകാശം,ഭയന്നോടി പോകാതിരിക്കാനുള്ള അവകാശം,ശുദ്ധജലത്തിനും,ശുദ്ധവായു ശ്വസിക്കാനുമുള്ള അവകാശം, എല്ലാ അടിസ്ഥാന സൗകര്യവും ലഭ്യമാകാനുള്ള അവകാശം..ഇങ്ങനെ നൂറിലും ഇരുനൂറിലും ഒതുങ്ങാത്ത അവകാശങ്ങൾ അനുച്ഛേദം 21 ൽ ഉൾപ്പെട്ടിരിക്കുന്നു,അടിയന്തിരാവസ്ഥയിൽ പോലും ഈ അവകാശങ്ങൾ നിഷേധിക്കാൻ രാഷ്ട്രത്തിനുപോലും അധികാരമുണ്ടായിരിക്കുകയില്ല..
മനുഷ്യർക്ക് ആശ്വാസവും,ജീവിതത്തിന്റെ വികാസവും നടക്കുന്നത്,അത് അർത്ഥ പൂർണമായിരിക്കുന്നത് സുരക്ഷിതബോധം കൂടി ഉള്ളത് കൊണ്ടാണ്.ഏത് നാട്ടിൽ പോയാലും തിരിച്ചു കയറാൻ മേൽക്കൂരകൾ ഉണ്ടാകുന്നത് കൊണ്ട്,കലാപം നടക്കുമ്പോൾ,ആരാജകത്വ മുണ്ടാകുമ്പോൾ ഒരു മുറിയിൽ അവൻ സ്വത്വ ബോധത്തോടെ ഇരിക്കുന്നു, സ്വകാര്യതയും,അന്തസ്സും സംരക്ഷിക്കപ്പെടുന്നു,ഒന്നുമില്ലെങ്കിൽ നാം രണ്ട് സെന്റ് ഭൂമിയിൽ ഒരു ടാർപോളിൻ വലിച്ചു കെട്ടുന്നു,തൃപ്തമായി ഉറങ്ങുന്നു...
വീടിനുള്ളിൽ സുരക്ഷിത ബോധത്തോടെ ജീവിക്കാനുള്ള അവകാശം 1948ലെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലും,എഴുതി ചേർത്തിരിക്കുന്നു.
രാഷ്ട്രത്തിന്റെ പോലീസും,പട്ടാളവും,അവരുടെ ബാങ്ക്കളും,വ്യക്തികളെ ഉണ്ട ചൊറിന് മുന്നിൽ നിന്ന് പുറത്ത് വരാൻ നിർബന്ധിക്കുമ്പോൾ,നാല് സെന്റിൽ നിന്നും പുറത്ത് പോകാൻ തിട്ടൂരങ്ങൾ ഇടുമ്പോൾ,പുറമ്പോക്കിൽ നിന്നും,കോളനിയിൽ നിന്നും, കുടിയൊഴിക്കുമ്പോൾ നിങ്ങൾ ആത്മഹത്യക്കും,പാലായനത്തിനും നിർബന്ധിക്കുകയാണെന്ന് മറക്കാതിരിക്കുക.
അച്ഛന് കുഴിവെട്ടുന്ന മക്കൾ സ്വതാൽപര്യത്തോടെ കുഴി മാന്തുകയല്ലെന്നും,അമ്മയും തുലഞ്ഞു പോയെന്ന വാർത്തയെത്തുമ്പോൾ നിലവിളിക്കുക മാത്രം ചെയ്യുന്നത് ഗതികേടുകളാണെന്നും മറക്കരുത്.
ഹേ സർപമേ!?
നിനക്കിവിടെ അവകാശമില്ല. എന്റെ സ്വന്തമായ ഈ രണ്ടേക്കർ പറമ്പിൽ നിന്ന് നീ ക്ഷണത്തിൽ പുറത്ത് പോകുക എന്ന് പറഞ്ഞ ശേഷം " എങ്ങോട്ട് പോകും" എന്ന് ചോദിക്കുന്ന ബഷീറിന്റെ ഭൂമിയുടെ അവകാശികളെ പറ്റിയോർക്കുന്നു!!!