03/07/2020
മഹാരാജാസും ഇസ്‍ലാമോഫോബിയയും വക്കീലിന്റെ വക്കാലത്തും.
എറണാകുളത്തെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐ എന്ന ക്രിമിനൽ സംഘടനയുടെ നേതാവായിരുന്ന അഭിമന്യു എന്ന വിദ്യാർത്ഥി സംഘർഷത്തിനിടയിൽ മരണപ്പെട്ടിട്ട് രണ്ട് വർഷം പൂർത്തിയായിരിക്കുന്നു. പ്രസ്തുത സംഭവത്തെ ഇസ്‌ലാമിക തീവ്രവാദികളുടെ ഭീകരത എന്ന നിലക്കാണ് സിപിഎം നേതാക്കളും ഇടതു സഹയാത്രികരും വിശേഷിപ്പിക്കുന്നത്. മന്ത്രി കടകംപള്ളി പള്ളി സുരേന്ദ്രനുൾപ്പടെ അക്കൂട്ടത്തിലുണ്ട്.
ഒരു കോളേജ് സംഘർഷത്തെയും അതിനെ തുടർന്നുണ്ടായ മരണത്തെയും ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തും വിധം പ്രചരിപ്പിക്കുന്നതിലെ അജണ്ടയെ ചോദ്യം ചെയ്ത് കുറ്റാരോപിതരല്ലാത്ത പലരും വിമർശനം ഉന്നയിച്ചപ്പോൾ ഹരീഷ് വാസുദേവൻ ഉൾപ്പടെയുള്ള വക്കീലന്മാർ കടകംപള്ളിയെ പോലുള്ളവർക്ക് വക്കാലത്ത് പറയാൻ രംഗത്ത് എത്തിയിട്ടുണ്ട്.
2018 ജൂലൈ രണ്ടിന് മഹാരാജാസ് കോളേജിൽ ഉണ്ടായത് ഒരു കോളേജ് സംഘർഷമാണ്. നവാഗത വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ പ്രചരണ പ്രവർത്തനത്തിൽ ഏർപ്പെട്ട കാംപസ് ഫ്രണ്ട് പ്രവർത്തകർക്ക് നേരെ അഭിമന്യുവിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘം ആക്രമിക്കുകയും പ്രസ്തുത സംഘർഷത്തിൽ ദുരൂഹതകളോടെ ആ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെടുകയുമാണ് ചെയ്തത്.
കോളേജ് സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആദ്യത്തെ എസ്എഫ്ഐ പ്രവർത്തകരായ ബ്രണ്ണൻ കോളേജിലെ അഷ്‌റഫിന്റെയോ പട്ടാമ്പി കോളേജിലെ സൈതാലിയുടെയോ ഉൾപ്പടെ ഒരാളുടെ കൊലപാതകത്തിലും മതത്തിന്റെ പേര് പറഞ്ഞ് തീവ്രവാദം ആരോപിക്കാത്ത കടകംപള്ളി ആൻഡ് സൺസ് മഹാരാജാസ് കോളേജ് വിഷയത്തിൽ അത്തരം ഒരു പ്രചരണം നടത്തുന്നത് അജണ്ടയുടെ ഭാഗമാണ്.
മൂന്ന് കാരണങ്ങൾ അതിനുണ്ട്.
1. മഹാരാജാസ് വിഷയത്തിൽ കുറ്റാരോപിതർ മുസ്‌ലിം പശ്ചാത്തലമുള്ളവരാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ അഥവാ ഇടതുപക്ഷത്തിന്റെ ഇസ്‌ലാം വിരുദ്ധതയും വർഗീയതയും സ്വതസിദ്ധമായ ശൈലിയിൽ പുറത്ത് വന്നുവെന്ന് മാത്രം. (മുസ്‌ലിം പേരുള്ള സൈതാലിയെ കൊന്ന പ്രതിയെ പാർട്ടി ടിക്കറ്റിൽ എംഎൽഎ ആക്കിയവരാണ് സിപിഎം എന്നത് കൂടി ഇതോടൊപ്പം ചേർത്തു വായിച്ചാൽ സംഗതിയുടെ കിടപ്പ് വശം മനസ്സിലാകും)
2. അഭിമന്യു എന്ന വിദ്യാർത്ഥി എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു. മഹാരാജാസ് സംഘർഷം ഒരു കോളേജ് സംഘർഷം എന്ന നിലക്ക് ചർച്ചക്ക് വിധേമായാൽ അഭിമന്യു എന്ന പേര് രക്തസാക്ഷി എന്ന ആഘോഷത്തിലല്ല ഉപയോഗിക്കുക ക്രിമിനൽ പ്രവർത്തനങ്ങളുടെ നീണ്ട പട്ടികയിലാണ്. 2018 ജൂലൈ രണ്ടിന് രാത്രിയിൽ ഉണ്ടായ സംഘർഷത്തിലും മാരകായുധങ്ങളുമായി അഭിമന്യുവിന്റെ നേതൃത്വത്തിൽ ഇറങ്ങിവരുന്ന എസ്എഫ്‌ഐ ക്രിമിനൽ സംഘത്തിന്റെ ചിത്രം പിറ്റേ ദിവസം മാധ്യമങ്ങളിൽ വന്നതാണ്. ആ പേര് ദോഷം ഒഴിവാക്കാനും രക്തസാക്ഷി പരിവേഷം ആഘോഷിക്കാനുമാണ് സംഭവത്തിന് ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണം എന്ന ഒരു പരിവേശം നൽകിയത്.
3. അഭിമന്യുവിന്റെ മരണം ഇപ്പോഴും ദുരൂഹമാണ്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിഭാഗമാണ്. പ്രതിഭാഗത്തിന് സിസിടിവി ദൃശ്യം നൽകാൻ രണ്ട് വർഷം എടുത്തു. തുടങ്ങിയ അനവധി സംശയങ്ങൾ ഉയരുന്നുണ്ട്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഏറ്റവും വലിയ മാർഗ്ഗമാണ് ഇസ്‌ലാമിക തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന പ്രചരണം.
തെരുവിൽ കൊലവിളി നടത്തുകയും ഇസ്‍ലാമോഫോബിയ ചിഹ്നങ്ങൾ ഉപയോഗിച്ച് കൊല നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പതിവാണ് സിപിഎമ്മിനുള്ളത്. ശുക്കൂറിനെ കൊന്നപോലെ ഞങ്ങൾ കൊല്ലും എന്ന് പറഞ്ഞ് സിപിഎം കുട്ടികൾ പ്രകടനം നടത്തിയത് നമ്മൾ കണ്ടതാണ്. ന്യായീകരിക്കും മുമ്പ് ഈ വസ്തുതകൾ കൂടി അറിയുന്നത് നല്ലതാണ്. തിരുത്തുമെന്ന പ്രതീക്ഷ കൊണ്ട് മാത്രമല്ല;
നുണകൾ നിരന്തരം പറഞ്ഞ് സത്യമാണെന്ന് സ്വയം തോന്നിപ്പോകുമ്പോൾ ഈ വസ്തുതകൾ സ്വന്തത്തെ ബോധ്യപ്പെടുത്താനെങ്കിലും ഉപകരിച്ചാലോ.
കടപ്പാട്