03/07/2026
അയോധ്യയിലെ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സാമ്പത്തിക ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) സമഗ്രമായ ഓഡിറ്റിംഗും സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് രാജ്യസഭാ എം.പി പി. സന്തോഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആർ.എസ്.എസും വി.എച്ച്.പിയും ബി.ജെ.പിയും ചേർന്ന് കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് എം.പി കത്തിൽ കുറ്റപ്പെടുത്തി.1989-ൽ സി.പി.ഐ നേതാവ് സഖാവ് ഹിരൺ മുഖർജിക്ക് അടൽ ബിഹാരി വാജ്‌പേയി എഴുതിയ കത്ത് ഉദ്ധരിച്ചുകൊണ്ടാണ് പ്രസ്താവന ആരംഭിക്കുന്നത്. “ബാബറി മസ്ജിദ് തകർക്കണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, ഈ രാജ്യം ഒരു ഹിന്ദു രാഷ്ട്രം മാത്രമായി മാറണമെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല” എന്നായിരുന്നു അന്ന് വാജ്‌പേയിയുടെ ഉറപ്പ്. എന്നാൽ ചരിത്രം സാക്ഷിയായത് മറ്റൊന്നിനാണെന്നും, നീതിയുടെയും കാരുണ്യത്തിന്റെയും പ്രതീകമായ ശ്രീരാമനെ സംഘപരിവാർ കേവലം രാഷ്ട്രീയ ധ്രുവീകരണത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമുള്ള ഉപകരണമാക്കി മാറ്റിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് ഇതിന് തെളിവാണ്
ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകൾ ഭക്തരെ ഞെട്ടിക്കുന്നതാണെന്ന് പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. പണവും വിലപിടിപ്പുള്ള വഴിപാടുകളും എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുകയും എട്ടോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾക്കും വെള്ളി ഇഷ്ടികകൾക്കും യാതൊരു കണക്കുമില്ലെന്ന് ഭക്തർ തന്നെ പരാതിപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.