05/06/2023
KSU സംസ്ഥാന കൺവീനർ പ്രിയ സി പി എഴുതുന്നു.. 🖋️
"" കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അരാഷ്ട്രീയ വാദം തളം കെട്ടിനിൽക്കുന്ന മാനേജ്മെന്റ് കോളേജ് വാർത്തെടുത്ത രക്തസാക്ഷികളിൽ അവസാന പേര് ഇന്ന് ശ്രദ്ധ സതീഷിൽ എത്തി നിൽക്കുകയാണ്.
ശ്രദ്ധയുടെ ആത്മഹത്യ ദുരൂഹത നിറഞ്ഞതാണ്. HOD യുടെ അടുത്തേക്ക് വളരെ സന്തോഷത്തോടെ പോയ വിദ്യാർത്ഥി തിരിച്ചു വന്നത് എനിക്ക് മരിക്കണം എന്ന പറഞ്ഞുകൊണ്ടാണ്. പഠനത്തിൽ ലഭിച്ച ട്രോഫികളിലേയും മറ്റും ഫോട്ടോ കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു അവൾ ഒരിക്കലും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഇത് ചെയ്യില്ല. അവൾ അത് വളരെ ലാഘവത്തോട് കൂടിയാണ് വീട്ടിൽ അവതരിപ്പിച്ചതും ഇനിയുള്ള സെമസ്റ്ററിൽ അത് മറികടക്കാമെന്ന് ഓർമിപ്പിച്ചതും. എല്ലായിപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന ശ്രദ്ധ ഒരിക്കലും ഇങ്ങനെ ചെയ്യുകയില്ലെന്ന് കുടുംബം ആണയിട്ട് പറയുന്നു.
വിദ്യാർത്ഥികളുടെ മാനസിക നില തെറ്റിക്കുന്ന രീതിയിലുള്ള അധികാരികളുടെ പെരുമാറ്റമാണ് ഈ മരണത്തിന് കാരണം. വളരെ മോശപ്പെട്ട രീതിയിലാണ് പലപ്പോഴും അവർ വിദ്യാർത്ഥികളോട് സംസാരിക്കാറുള്ളത് എന്നത് മറ്റൊരു യാഥാർഥ്യം മാത്രം.
ഇവിടെ വിദ്യാർത്ഥി സംഘടനകൾക്ക് വിലക്ക് ഉള്ളതിനാൽ അനീതികൾക്ക് എതിരെ ശബ്ദമുയർത്തുന്നവർ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലേക്കാവും പോകുക. വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച് വളരെ വൈകി സഭക്ക് സ്വാധീനമുള്ള ഹോസ്പിറ്റലിൽ എത്തിച്ചതും ആത്മഹത്യക്ക് ശ്രമിച്ചു എന്ന വിവരം മറച്ചുവെച്ചു കൊണ്ട് ശ്വാസംമുട്ടലാണെന്ന് പറഞ്ഞു ചികിത്സ വൈകിപ്പിച്ചതും ആ വിദ്യാർത്ഥിയോട് കാണിച്ച അനീതിയാണ്.
ആ കുടുംബത്തിന് മകളെ നഷ്ടപ്പെട്ടു. ഇനി അവർ ഒന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു എന്താണ് മകൾക്ക് സംഭവിച്ചതെന്ന് അറിയണം. അധികൃതർ എന്ത് സംസാരിച്ചതിന്റെ പേരിലാണ് അവൾ മരിക്കണമെന്നു പറഞ്ഞുകൊണ്ട് ആ മുറിയിൽ നിന്ന് ഇറങ്ങിയത്. ഇത് അറിയുക എന്നത് അവരുടെ അവകാശമാണ്. ഇനി ഈ അവസ്ഥ മറ്റാർക്കും വരരുതെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവർത്തിച്ചു.
KSU എറണാകുളം ജില്ലാ പ്രസിഡന്റ് KM കൃഷ്ണലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി, അൽ ആമീൻ അഷ്‌റഫ്,ബേസിൽ പാറേക്കുടി, അജ്മൽ ഹക്കീം എന്നിവർ ഒപ്പമുണ്ടായിരുന്നു