05/07/2025
ബ്രഹ്മോസ് മിസൈൽ ഘടകങ്ങൾ നിർമിക്കുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനം ബ്രഹ്മോസ് എയ്റോസ്പേസിന്റെ പ്രവർത്തനത്തിന് തടയിടാൻ കേന്ദ്രസർക്കാർ നീക്കം. മാതൃസ്ഥാപനമായ ബ്രഹ്മോസിൽനിന്ന് വേർപെടുത്തി കേന്ദ്ര സർക്കാരിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥാപനമാക്കി തരംതാഴ്ത്താനാണ് നീക്കം. ഇരുനൂറ്റമ്പതോളം സ്ഥിരംജീവനക്കാരടക്കം ആയിരത്തിലധികം ജീവനക്കാർ ആശങ്കയിലാണ്.
ഇന്തോ–റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ചാക്കയിൽ പ്രവർത്തിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ്. ബ്രഹ്മോസ് മിസൈലിലെ നിർണായക ഘടകങ്ങൾക്ക് പുറമേ, ഐഎസ്ആർഒ, ബാർക്ക്, ജിടിആർഇ, കൽപ്പാക്കം ആണവനിലയം തുടങ്ങിയ സ്ഥാപനങ്ങൾക്കും യന്ത്രഘടകങ്ങൾ നിർമിച്ചു നൽകുന്നു. കഴിഞ്ഞ സാമ്പത്തികവർഷമുണ്ടാക്കിയ 24.5 കോടി രൂപയടക്കം തുടർച്ചയായി ലാഭമുണ്ടാക്കുന്ന സ്ഥാപനത്തെയാണ് ഇല്ലാതാക്കാൻ നീക്കം നടക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുണ്ടായിരുന്ന കെൽടെക്ക് ഏറ്റെടുത്താണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ബ്രഹ്മോസ് എയ്റോസ്പേസ് പ്രവർത്തനം ആരംഭിച്ചത്. പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന മികച്ച സ്ഥാപനം വരുമെന്ന പ്രതീക്ഷയിൽ ഒരു രൂപയ്ക്കാണ് 15.8 ഏക്കർ സ്ഥലം ഉൾപ്പെടെ സ്ഥാപനം കേരളം വിട്ടുനൽകിയത്. മിസൈലുകളിൽ ഉപയോഗിക്കുന്ന സ്മാൾ ടർബൈൻ ഫാൻ എൻജിൻ (എസ്ടിഎഫ്ഇ) നിർമിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരത്തേത്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള നീക്കം.