02/07/2024
ചുമരെഴുത്തും പുഷ്പാർച്ചനയും മുദ്രാവാക്യങ്ങൾക്കുമപ്പുറം രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ടത് അവരുടെ ജീവനെടുത്തവരെ നിയമത്തിന്റെ വഴിക്ക് ശിക്ഷിച്ചു കൊണ്ടാകണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ഏതൊരു രക്തസാക്ഷിയുടെയും ജീവത്യാഗത്തിന് അർത്ഥവും വ്യാപ്തിയും ലഭിക്കുന്നത്. കേവലമായ രാഷ്ട്രീയനേട്ടങ്ങൾക്കും അധികാര കസേരകൾക്കും വേണ്ടി അവന്റെ ജീവത്യാഗത്തെ വർഗീയശക്തികളുമായി സന്ധി ചെയ്യുമ്പോൾ എന്ത് മൂല്യമാണ് ആ ജീവത്യാഗത്തിന് സഖാക്കൾ നൽകുന്നതെന്ന് വ്യക്തമാക്കണം. രക്തസാക്ഷി അഭിമന്യു കൊലക്കേസിലെ 5000 പേജടങ്ങുന്ന ചാർജ് ഷീറ്റും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും, കുറ്റാരോപിതരുടേയും സാക്ഷികളുടെയും മൊഴികളുമടക്കം പതിനൊന്ന് രേഖകൾ കോടതിയിൽ നിന്നും നഷ്ടപ്പെട്ടു എന്ന വാർത്തകൾ വന്നിട്ടും അതിനെതിരെ പ്രതികരിക്കാതെ, രാഷ്ട്രീയ നേട്ടങ്ങൾക്കായി അഭിമന്യുവിന്റെ ഘാതകരെ തന്നെ കൂട്ടുപിടിക്കുന്നതിന്റെ വിരോധാഭാസം സഖാക്കൾ തിരിച്ചറിയണം. അന്വേഷണം നേരായ രീതിയിൽ നടത്തി ജീവനെടുത്തവർക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയട്ടെ. അതിന് കൂട്ടാക്കാതെയുള്ള പ്രവർത്തനങ്ങളൊക്കെ തന്നെ കേവലം പ്രഹസനങ്ങളായി വിദ്യാർത്ഥി സമൂഹം വിലയിരുത്തും.