04/09/2026
കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക:
എസ്. എഫ്. ഐ
കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേരള പോലീസ് വേട്ടയാടൽ തുടരുകയാണ്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ അകാരണമായി തല്ലിച്ചതച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റ് മാർച്ചിൽ അതിശക്തമായ ആക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്.
തുടർന്ന് വധഭീഷണി അടക്കമുള്ള കള്ള കേസുകൾ ചുമത്തി എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും ജയിലിൽ അടയ്ക്കാനുള്ള നീക്കത്തിലാണ് കേരള പോലീസ്. ആദ്യദിനത്തിലെ ക്രൂരമായ അക്രമത്തെ തുടർന്ന് കണ്ണിന് പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജികെതിരെ പിറ്റേദിവസം അവർ പങ്കെടുക്കാതിരുന്ന സമരത്തിന്റെ പേരിൽ വധശ്രമം ചാർജ് ചെയ്യുകയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമരത്തിൽ എത്തിച്ചേർന്നിട്ടില്ലാത്ത വിവിധ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിയിട്ടുണ്ട്.
പോലീസ് അക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനൊപ്പം കൂട്ടിരിപ്പുകാരായി ഉണ്ടായിരുന്ന സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ ആദർശ് ടോണി കുര്യാക്കോസ് എന്നീ സഖാക്കളെ ആശുപത്രി വളപ്പിൽ വെച്ചാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷും നിലവിൽ റിമാൻഡിലാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെയും ഗവർണർക്ക് പൂർണ്ണ പിന്തുണയുമായി അവതരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനും കേരള സർക്കാരിനും എതിരായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തിയും വേട്ടയാടിയും ഇല്ലാതാക്കാം എന്ന പോലീസ് വ്യാമോഹം അനുവദിച്ചു നൽകാൻ എസ്.എഫ്.ഐ ഒരുക്കമല്ല. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന പോലീസ് വേട്ട അടിയന്തരമായി അവസാനിപ്പിക്കാൻ കേരള ഗവൺമെൻറ് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണ്.
എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരായ വേട്ടയാടൽ നിതിരായി സംസ്ഥാനത്തുടനീളം അതിശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് എസ്.എഫ്.ഐ നേതൃത്വം നൽകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ അറിയിച്ചു.