19/09/2022
മരണം എത്ര പെട്ടെന്നാണ് വന്നു ചിലരെ സ്വർഗ്ഗലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്!! ജീവിതത്തിന്റെ പാതിവഴിയിൽ എത്തുന്നതിനുമുമ്പേ , കേവലം മുപ്പത്തിമൂന്നാം വയസിൽ ഭർത്താവിനെയും ഒന്നരവയസുള്ള കുഞ്ഞിനെയും തനിച്ചാക്കി ഇന്നലെ രാത്രിയിൽ മരണം വന്നു കൂട്ടിക്കൊണ്ടു പോയത് പാല ഇളംന്തോട്ടം കീത്താപ്പള്ളിൽ വീട്ടിൽ ടോണിയുടെ ഭാര്യ മിനു(33 )വിനെയാണ് .
തലച്ചോറിൽ കാൻസർ ബാധിച്ച് ഒരു വർഷമായി ചികിത്സയിലായിരുന്ന മിനു മൂന്നുവർഷം മുൻപ് വിവാഹശേഷം ആണ് ഓസ്‌ട്രേലിയയിൽ ജോലിക്കുപോയത് . നഴ്‌സിംഗിൽ മാസ്റ്റർ ബിരുദമെടുത്ത മിനുവും ഭർത്താവ് ടോണിയും ഓസ്‌ട്രേലിയയിൽ നഴ്‌സായിരിക്കെയാണ് കാൻസർ പിടികൂടിയത് .
ഭർത്താവിനോടും കുഞ്ഞിനോടുമൊപ്പം അവിടെ സന്തോഷത്തോടെ ജീവിക്കുമ്പോൾ ഒരുദിനം തലചുറ്റി വീണു. പരിശോധനയിൽ കാൻസറാണെന്നു സ്ഥിരീകരിച്ചതോടെ കുടുംബം ഒന്നടങ്കം പകച്ചുപോയി. പിന്നീട് നാട്ടിൽ വന്നു ചികിത്സ തുടർന്നു . അമൃത ആശുപത്രിയിൽ അഞ്ചുമാസത്തിനിടയിൽ അഞ്ചു സർജറികൾക്ക് വിധേയയായി. ഡോക്ടർമാർ രോഗം ഭേദമാകുമെന്ന് പ്രതീക്ഷ നൽകിയപ്പോൾ മനസിൽ ആശ്വാസത്തിന്റെ കാറ്റ് വീശി. എന്നാൽ സന്തോഷം ഏറെനാൾ നീണ്ടുനിന്നില്ല. തലച്ചോറിൽ പഴുപ്പ് കയറി വീണ്ടും ആശുപത്രിയിലായി. പിന്നെയും സർജറി . ഡോക്ടർമാർ എത്രശ്രമിച്ചിട്ടും തലച്ചോറിലെ പഴുപ്പ് നിയന്ത്രിക്കാനായില്ല.
ആരോഗ്യസ്ഥിതി മോശമായതോടെ മിനുവിനെ ഈ മാസം ആദ്യം പാലാ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ട്യൂബിലൂടെയായിരുന്നു പിന്നെ ഭക്ഷണം . ആദ്യഘട്ടത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു . മൂന്നു ദിവസം മുൻപ് ഡോക്ടർ പറഞ്ഞു : ''ഇനി ഒരുപാട് പ്രതീക്ഷ വയ്‌ക്കേണ്ട . കാണേണ്ടവർക്കൊക്കെ വന്നു കാണാം '' ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി സന്ദർശകർക്ക് കാണാനുള്ള അവസരം ഒരുക്കിക്കൊടുത്തു ആശുപത്രിക്കാർ .
മിനുവിനെകാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഓടിയെത്തിയെങ്കിലും ആരോടും സംസാരിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല അവൾ. ചോദ്യങ്ങൾക്ക് ഒരു മൂളലിലോ വാക്കിലോ മറുപടി ഒതുക്കി. ഈ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാറായി എന്ന ബോധ്യം ഉണ്ടായതും മിഴിക്കോണുകളിലൂടെ ചുടുനീർ ഒഴുകിയിറങ്ങി. അവസാനനാളിൽ കുഞ്ഞിനെ ഒരിക്കൽക്കൂടി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മാതാപിതാക്കൾ കുഞ്ഞിനെ കൊണ്ടുവന്നു കാണിച്ചു. പൊന്നോമയെ നെഞ്ചോട് ചേർത്ത് പിടിച്ചു അമ്മ അവസാന മുത്തം നൽകി. ഇന്നലെ രാത്രി ഒരുമണിയോടെ മിനു സ്വർഗലോകത്തേക്ക് യാത്രയായി. ഒന്നരവയസുമാത്രം പ്രായമുള്ള ആ കുഞ്ഞിന് അറിയില്ലല്ലോ തന്റെ അമ്മ ഇനി ഒരിക്കലും ഒരു മുത്തം നൽകാൻ തന്റെ അടുക്കലേക്ക് വരില്ലെന്ന് .
പാലാ , രാമപുരം എടക്കര പഴയപുരയിൽ സണ്ണിയുടെ മകളാണ് മിനു . വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ഓസ്‌ട്രേലിയയിലേക്ക് യാത്രയായ മിനുവിനെ പിന്നീട് മാതാപിതാക്കൾ കാണുന്നത് രോഗിയായിട്ടാണ് .
പാല ഇളംന്തോട്ടം പള്ളി ഇടവക സെന്‍റ് മേരീസ് വാര്‍ഡിലെ ( 14) കീത്താപ്പള്ളില്‍ ടോണിയാണ് ഭർത്താവ് . മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ ( 20/09/2022 ) ചൊവ്വാഴ്ച 11 മണിയ്ക്ക് വീട്ടില്‍ ആരംഭിച്ച് ഇളംന്തോട്ടം പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നു . ഭൗതികദേഹം ഇന്ന് (19/09/2022 ) വൈകുന്നേരം 5 മണിയ്ക്ക് വീട്ടീല്‍ എത്തിക്കും