31/05/2026
ജീവോല്പത്തിയുടെ സമഗ്രതയും പരിണാമവും വികാസവുമാണ് സങ്കീർണമായ പ്രകൃതിയോടുചേർന്നുള്ള പരിസ്ഥിതിയുടെ രൂപീകരണത്തിനും വഴിയായത്. മനുഷ്യർ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ്. പരിസ്ഥിതിയും സമൂഹവും പരസ്പരം ബന്ധിക്കപ്പെട്ടതും ഒന്നിനൊന്ന് ആശ്രയിക്കുന്നതുമാണ്. സമൂഹത്തിന്റെ നിലനില്പ് പ്രകൃതിദത്ത പരിസ്ഥിതിയിൽ കേന്ദ്രീകൃതമാണ്. പരിസ്ഥിതിയുടെ ഏതൊരു നാശവും സമൂഹത്തിന്റെ നിലനില്പിന് ഭീഷണിയാകും. ആരവല്ലി പർവതനിരയുടെ അവസ്ഥ ഇതിന് ഉദാഹരണമാണ്. ചുറ്റും ജീവിക്കുന്നവരുമായി ആരവല്ലിക്ക് ആഴമേറിയ ബന്ധമുണ്ട്. അവരുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ ആ മലനിരകൾ വഹിച്ച പങ്ക് എത്രയോ വലുതാണ്. ജീവിതത്തിന്റെ സ്ഥിരത, ഉപജീവനമാർഗം, ജീവിക്കാനുള്ള ഇടം, വസ്ത്രം എന്നിവയെല്ലാം ഈ മലനിരകളുടെ തന്നെ സമ്മാനങ്ങളാണ്. ഇത് അളക്കാൻ കഴിയാത്തത്ര വലുതാണ്. ആരവല്ലിയുമായി ഉയർന്നുവന്നിട്ടുള്ള തർക്കങ്ങളിൽ സുപ്രീം കോടതി പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് മലനിരകള്‍ക്ക് സുപ്രീം കോടതി നൽകിയ നിർവചനം പോലും വളരെ ഇടുങ്ങിയതാണ് എന്ന് വിലയിരുത്തേണ്ടി വരും. ഈ തർക്കങ്ങൾക്കിടയിൽ, എന്താണ് ആരവല്ലി എന്ന ചോദ്യം വീണ്ടും ഉയരുന്നു. മലനിരകളെ നിർവചിക്കുന്നതിനായി ഒരു പുതിയ വിലയിരുത്തലും മാനദണ്ഡവും പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 100 മീറ്റർ ഉയരമെന്ന നിർദേശം സ്റ്റേ ചെയ്യാനുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനം വീണ്ടും വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നു. കോടതി രൂപീകരിക്കുന്ന വിദഗ്ധ സമിതി ആരവല്ലി കുന്നുകളും മലനിരകളും എന്തൊക്കെ എന്ന് പുനർനിർവചിക്കുന്നതുവരെ ആരവല്ലിയിലെ ഒരിഞ്ചു പോലും ഖനനത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മേയ് 15ന് സുപ്രീം കോടതി വ്യക്തമാക്കി. പുനർനിർവചനം പൂർത്തിയാകുന്നതുവരെ ഖനന ലൈസൻസ് ഉള്ളവർക്കും പുതിയ ലൈസൻസിനായി കാത്തിരിക്കുന്നവർക്കും ലൈസൻസ് പുതുക്കൽ ഉൾപ്പെടെ തുടർനടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന വാദത്തോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "ആരവല്ലിയിൽ ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചുകൊണ്ട് ഞങ്ങൾ യാതൊരു ഉത്തരവും പുറപ്പെടുവിക്കില്ല. അമികസ് ക്യൂറി കെ പരമേശ്വർ, യൂണിയൻ സർക്കാർ, മറ്റ് കക്ഷികൾ എന്നിവർ നിർദേശിക്കുന്നവരുടെ പേരുകൾ പരിഗണിച്ച് രൂപീകരിക്കുന്ന വിദഗ്ധ സമിതി നിർദേശിക്കുന്ന പുതിയ നിർവചനത്തിൽ കോടതിക്ക് പൂർണ തൃപ്തി വരുന്നതുവരെ, ആരവല്ലിയുടെ ഒരിഞ്ച് ഭൂമി പോലും ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കില്ല." ഈ മലനിരകൾ നാല് സംസ്ഥാനങ്ങളിലായി 600 കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. 200 കോടി വർഷം പഴക്കവും അനുമാനിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മലനിരകളെ പ്രതിനിധീകരിക്കുന്നു ആരവല്ലി.
ആരവല്ലിയിൽ ജീവിക്കുന്ന ജനങ്ങൾ പരമോന്നത കോടതി മുമ്പ് നൽകിയ നിർവചനത്തോട് യോജിക്കുന്നില്ല. രാജസ്ഥാനിലെ ജനങ്ങൾ മലനിരകളും തങ്ങളും ഒരേ സ്വത്വം എന്നു കരുതുന്നു. അവർക്ക് ആരവല്ലി എന്നാൽ സ്വന്തം ജീവനാണ്. ജീവിതത്തിന്റെ ആഴങ്ങളിലാണ് ആരവല്ലിയുടെ സ്ഥാനം. കുന്നുകളെ വേർതിരിക്കുന്നതിനായി 100 മീറ്റർ ഉയര പരിധിയും കുന്നുകൾ തമ്മിൽ 500 മീറ്റർ അകലവും മാനദണ്ഡമാക്കിയത് ജനങ്ങളെ ഭയപ്പെടുത്തി. കാരണം, ഈ നിർവചനം നടപ്പിലാക്കിയാൽ ആരവല്ലിയുടെ പാരിസ്ഥിതിക വ്യവസ്ഥ ഇല്ലാതാകും. ആരവല്ലിയുടെ വ്യാപ്തി ചുരുങ്ങിയാൽ, വനങ്ങളും പൊതു മേച്ചിൽപ്പുറങ്ങളും ജലസംവിധാനങ്ങളും ഉപവനങ്ങളും കാവുകളും ഇല്ലാതാകും. മതപരമോ സാംസ്കാരികമോ ആത്മീയമോ ആയ പ്രാധാന്യം കാരണം പ്രാദേശിക സമൂഹങ്ങൾ സംരക്ഷിച്ചുപോരുന്ന വനമേഖലകളാണ് ഈ ഉപവനങ്ങൾ. ഇത്തരം കാടുകൾ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ കൂടിയാണ്. അപൂർവമായ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും ഇവ അഭയകേന്ദ്രങ്ങളായി വർത്തിക്കുന്നു.
രാജ്യത്ത് ഇത്തരത്തിലുള്ള ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ഉപവനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രദേശങ്ങൾ സമ്പന്നമായ ജൈവവൈവിധ്യം നിലനിർത്തുന്നതോടൊപ്പം അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യ-മൃഗ വർഗങ്ങളുടെ സംരക്ഷണ കേന്ദ്രങ്ങളുമാണ്. കമ്മ്യൂണിറ്റി ജീവിതത്തിനും ഖനനത്തിനും ഇടയിൽ ഉയർന്നുവരുന്ന പുതിയ നിയന്ത്രണങ്ങൾ, ഭൂമി വിഭജനം, നിർബന്ധിത പലായനം എന്നിവ കാരണം കാടുകളും ജീവജാലങ്ങളും സർവോപരി മലനിരകൾ പൂർണമായും ഭീഷണി നേരിടുകയാണ്. മലനിരകളിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അഭയവും ഉപജീവനവും ഈ പർവതങ്ങളിൽ നിന്നാണ്. ഇത് ഈ ആധുനിക കാലത്തെ മാത്രം പ്രതിഭാസമല്ല. നൂറ്റാണ്ടുകളായി ഈ പർവതങ്ങൾ ജനങ്ങളെ സംരക്ഷിച്ചുപോരുന്നുണ്ട്. അത് അവരുടെ സ്വത്വം തന്നെയാണ്. ഈ പർവതങ്ങൾ യുദ്ധമുറകളെപ്പോലും രൂപപ്പെടുത്തിയിട്ടുണ്ട്. പണ്ടുകാലത്ത്, വനങ്ങളെക്കുറിച്ചും മലമ്പാതകളെക്കുറിച്ചും ജലസ്രോതസുകളെക്കുറിച്ചുമുള്ള പ്രാദേശിക അറിവുകൾ ഉപയോഗിച്ച് ഒളിയുദ്ധ തന്ത്രങ്ങളും ഭൂഗർഭ പ്രസ്ഥാനങ്ങളും നടത്താൻ ആരവല്ലി സഹായിച്ചിരുന്നു. ആരവല്ലി മലനിരകൾ രാജസ്ഥാന്റെ പാരിസ്ഥിതിക നട്ടെല്ലാണ്. ഇത് കാലാവസ്ഥയെ നിയന്ത്രിക്കുകയും, മരുഭൂവൽക്കരണത്തെ തടയുകയും ചെയ്യുന്നു. ബനാസ്, ലൂണി, സബർമതി തുടങ്ങിയ നദികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. വരണ്ട ഒരു ഭൂപ്രകൃതിയിൽ ഉപവനങ്ങളെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. അറബിക്കടലിലേക്കും ബംഗാൾ ഉൾക്കടലിലേക്കും ഒഴുകുന്ന നദീവ്യൂഹങ്ങളെ വേർതിരിക്കുകയും ആചാരങ്ങളെയും ഭാഷകളെയും ജീവിതരീതികളെയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു സാംസ്കാരിക വിഭജന രേഖ കൂടിയാണിത്.
ഭീൽ, മീണ, ഗരാസിയ, സഹാരിയ, റൈക്ക, രേവാരി, മോഗിയ, നാഥ്, ഗുർജർ തുടങ്ങിയ സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പർവതങ്ങൾ കേവലം ഒരു വിഭവമല്ല, മറിച്ച് ജീവനുള്ള ഒരു സാന്നിധ്യമാണ്. ക്ഷേത്രങ്ങളും, തോപ്പുകളും, കുന്നിൻമുകളിലെ ആരാധനാലയങ്ങളും, വനദേവതകളും ഈ ഭൂപ്രകൃതിയിലുടനീളം നിറഞ്ഞുനിൽക്കുന്നു. ജനങ്ങൾ വനത്തിൽ നിന്ന് ഭക്ഷണവും, വിറകും, ഔഷധസസ്യങ്ങളും, മുളയും, ബീഡി ഇലകളും, കാട്ടുപഴങ്ങളും ശേഖരിക്കുന്നു. മഴയെ ആശ്രയിച്ചുള്ള തട്ടുതട്ടായുള്ള കൃഷി രീതി ചാമ, കമ്പം തുടങ്ങിയ വിളകളെയും പയറുവർഗങ്ങളെയും പിന്തുണയ്ക്കുന്നു. കുന്നിൻചരിവുകൾ കന്നുകാലികൾ, ചെമ്മരിയാടുകൾ, ആടുകൾ, ഒട്ടകങ്ങൾ എന്നിവയ്ക്കുള്ള മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നു. കന്നുകാലികൾക്കും ജലത്തിനുമൊപ്പം ആരവല്ലിയിൽ ജീവിക്കുന്നവരുടെ ജീവനാഡി തന്നെയാണ് വനവിഭവങ്ങൾ. പരമ്പരാഗത ജലസംവിധാനങ്ങളാണ് നിലനില്പിന്റെ പ്രധാന കേന്ദ്രം. ജോഹാദുകൾ (പരമ്പരാഗത മൺ അണക്കെട്ടുകൾ), കൽക്കിണറുകൾ, നാടികൾ, ബാവോരികൾ എന്നിങ്ങനെ ജലസ്രോതസുകൾ കൂട്ടായാണ് നിർമ്മിക്കുന്നതും പരിപാലിക്കുന്നതും. ഇതിലൂടെ മഴവെള്ളം സംഭരിക്കപ്പെടുകയും ഭൂഗർഭജലം റീചാർജ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ജലഘടനകൾ അവരുടെ ജീവനാഡിയാണ്. ഇവ നിയമം കൊണ്ടല്ല, മറിച്ച് സമൂഹത്തിന്റെ ധാർമ്മികതകൊണ്ടാണ് സംരക്ഷിക്കപ്പെടുന്നത്.