08/01/2026
ശബരിമലയിലെ സ്വർണകൊള്ളയിൽ പ്രത്യേക സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം ശാസ്ത്രീയവും നിഷ്‌പക്ഷവുമാണെന്ന് ഹൈക്കോടതി കണ്ടെത്തിയത് മുക്കി മാധ്യമങ്ങൾ. എസ്‌ഐടിക്കും സർക്കാരിനും സിപിഐ എമ്മിനുമെതിരെ കള്ളക്കഥകൾ മെനഞ്ഞ മാധ്യമങ്ങൾക്ക് ഉഗ്രപ്രഹരമാണ് ഹൈക്കോടതിയിൽ നിന്നേറ്റത്. ഇതോടെ കോടതി പരാമർശങ്ങൾ മുക്കി എസ്‌ഐടി കൈമാറിയ അന്വഷണ റിപ്പോർട്ടിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് വീണ്ടും പുതിയ കഥകൾ ചമയ്‌ക്കുകയാണ് മാധ്യമങ്ങൾ. ശബരിമലയോ, ഭക്തരോടുള്ള താൽപര്യമോ അല്ല, രാഷ്‌ട്രീയ ദുഷ്‌ടലാക്കാണ് ശബരിമല വിഷയത്തിൽ മാധ്യമങ്ങൾക്കെന്ന് പകൽപോലെ വ്യക്തമായി.
സ്വർണ കവർച്ച അന്വേഷിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോഗിച്ച എസ്‌ഐടിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയാണ് മനോരമയും മാതൃഭൂമിയും കേരള കൗമുദിയും മാധ്യമവും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ. ചില ചാനലുകളും ആ വഴിയിൽതന്നെയായിരുന്നു. അത്തരം കള്ളവാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷം അടക്കം സഞ്ചരിച്ചു. അവർക്കെല്ലാവർക്കുമുള്ള വ്യക്തമായ മറുപടിയാണ് ചൊവ്വാഴ്‌ച ഹൈക്കോടതിയിൽനിന്ന് ലഭിച്ചത്.
അന്വേഷണം ശാസ്‌ത്രീയവും നിഷ്‌പക്ഷവുമായാണ് നടക്കുന്നയെതന്ന് സുവ്യക്തമായ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എസ്‌എടിക്കുനേരെ നടക്കുന്നത് കുപ്രചാരണമാണെന്നും പറഞ്ഞു. എസ്‌ഐടി മുദ്രവെച്ച കവറിൽ അന്വേഷണ പുരോഗതി സമർപിച്ചപ്പോഴായിരുന്നു ഇൗ നിരീക്ഷണം. അന്വേഷണത്തിൽ ശബരിമല ബെഞ്ച് പൂർണ തൃപ്‌തിയും രേഖപ്പെടുത്തി. പുതുതായി എസ്‌ഐടിടിയിൽ ഉൾപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ നിയമനവും ഹൈക്കോടതി ശരിവെച്ചു. ഇൗ നിയമനം മറയാക്കി യുഡിഎഫും മാധ്യമങ്ങളും നടത്തിയ പ്രചാരണവും ഇതോടെ എട്ടുനിലയിൽ പൊട്ടി.
അന്വേഷണ സംഘത്തിനുമേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദം ചെലുത്തരുതെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണയിലല്ല അന്വേഷണം നടക്കേണ്ടത്. അത്തരം മാധ്യമ വിചാരകൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിൽ എസ്‌ഐടി പതറരുതെന്നും കോടതി പറഞ്ഞു. എന്നാൽ തങ്ങളുടെ മുഖത്തേറ്റ അടി മാധ്യമങ്ങൾ മറച്ചുവച്ചു.