08/05/2026
ഭരണമാറ്റത്തിന്റെ ഭാഗമായി തൊഴിലാളികൾക്കെതിരായ രാഷ്ട്രീയപ്രേരിതമായ കരുനീക്കങ്ങൾ അംഗീകരിക്കാനാകില്ല - സിഐടിയു
യുഡിഎഫ് വർധിച്ച ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നതിന്റെ ഭാഗമായി നയമാറ്റം ഏവരും പ്രതീക്ഷിക്കുന്നതാണ്. എന്നാൽ രാഷ്ട്രീയ പ്രേരിതമായി വര്ഷങ്ങളായി കരാർ തൊഴിലാളികളായി കുടുംബശ്രീ അടക്കം പ്രധാന പദ്ധതികളിൽ ജോലി ചെയ്യുന്നവരെ യുഡിഎഫ് സംഘടനകളുടെ താല്പര്യ പ്രകാരം പിരിച്ചുവിടാനും, ശമ്പളം തടയാനുമുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല. ഭരണവിലാസ സംഘടനയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഭാരതീയ ചികിത്സാ മെഡിക്കോസ് വിഭാഗം ആയുർവേദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും ജോലി കരാർ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ല. സംസ്ഥാന കുടുംബശ്രീയിലെ 2624 ജീവനക്കാരുടെ നിയമനം പുതുക്കേണ്ടത് മെയ് മാസത്തിലാണ്. ഡിപ്പാർട്ട്മെന്റ് മേധാവികൾ നിയമാനുസൃതമായി പുതുക്കികൊടുക്കുവാൻ നിർദ്ദേശിച്ചിട്ടും, പിന്നാമ്പുറ ഭരണക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ ഭരണത്തിൽ ഏത് മുന്നണിയെന്നു നോക്കാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും, കുടുംബശ്രീ പോലുള്ള ശ്രദ്ധേയ സംസ്ഥാന പദ്ധതികളിലും, വിവിധ തസ്തികകളിൽ തൊഴിൽ ചെയ്യുന്നവരെ താത്കാലികക്കാരായി നിയമിച്ചിട്ടുള്ളത് തൊഴിലാളികളുടെ കുഴപ്പംകൊണ്ടല്ല. ബന്ധപ്പെട്ട സ്കീമുകളിലെ വ്യവസ്ഥ പ്രകാരമാണ് കാരാർ വ്യവസ്ഥയിൽ അതാത് വർഷമോ, മൂന്ന് വര്ഷം കൂടുമ്പോഴോ നിയമനം പുതുക്കി തൊഴിൽ ചെയ്യിപ്പിക്കുന്നത്. താത്കാലിക നിയമനത്തിന് കേരള ഹൈക്കോടതിയും യഥാസമയം പുതുക്കി നിയമിക്കണമെന്ന് നിർദ്ദേശം അംഗീകരിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവിൽ കെ ഡെസ്കിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കുകയും, ചെയ്തിട്ടുണ്ട്.
പുതിയ മന്ത്രിസഭ ചുമതലയെടുക്കുന്നതിന് മുൻപ് സ്ഥലം മാറ്റത്തിന്റെയും, നിയമനത്തിന്റെയും അധികാരം ഭരണത്തിന്റെ നിഴലാണോ കൈകാര്യം ചെയ്യുന്നത് ?. തൊഴിൽ ചെയ്യാനുള്ള അവകാശം സ്ഥിരമാണെങ്കിലും കരാറാണെങ്കിലും ഭരണഘടനാപരമാണ്. അതെല്ലാം രാഷ്ട്രീയപ്രേരിതമായാണ് കൈകാര്യം ചെയ്യുവാൻ പോകുന്നതെങ്കിൽ അതിനു വലിയ വില കൊടുക്കേണ്ടിവരും. യുഡിഎഫിന് വോട്ട് ചെയ്ത തൊഴിലാളി കുടുംബങ്ങൾ പോലും ഒട്ടും വൈകാതെ സമരരംഗത്തിറങ്ങുന്ന സ്ഥിതി അനാവശ്യമായി ക്ഷണിച്ചുവരുത്താതിരിക്കുവാൻ യുഡിഎഫ് നേതൃത്വം ശ്രദ്ധിക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിയമനം പുതുക്കികിട്ടാത്ത കുടുംബശ്രീ തൊഴിലാളികൾ, സിഐടിയു പിന്തുണയോടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾക്ക് മുൻപിൽ ഉടൻതന്നെ സമരം ആരംഭിക്കും.
എളമരം കരീം
ജനറൽ സെക്രട്ടറി