20/04/2026
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ഹിമാചല്‍പ്രദേശിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വലയുന്നു. ഹിമാചലില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം നിശ്ചിത ശതമാനം വെട്ടിക്കുറച്ചപ്പോള്‍ കര്‍ണാടകത്തില്‍ മാര്‍ച്ചിലെ ശമ്പളം തന്നെ മുടങ്ങി. ഹിമാചലില്‍ കേന്ദ്രത്തില്‍നിന്നുള്ള ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഉണ്ടായ 'അസാധാരണ സാമ്പത്തിക വെല്ലുവിളികള്‍' കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. കര്‍ണാടകത്തില്‍ ഏപ്രില്‍ മൂന്നാം ആഴ്ച്ചയിലേക്ക് കടന്നിട്ടും റവന്യു, വിദ്യാഭ്യാസം, പൊലീസ്, മൃഗസംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ 6.4 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല.
ദാവണഗരെ സൗത്ത്, ബാഗല്‍കോട്ട് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഗൃഹലക്ഷ്മി പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 2000 രൂപ ധനസഹായം കൈമാറാന്‍ ഫണ്ട് വന്‍ തോതില്‍ വകമാറ്റിയതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഹിമാചലില്‍ ഞായറാഴ്ച പുറപ്പെടുവിച്ച ധനകാര്യ വകുപ്പിന്റെ വിജ്ഞാപന പ്രകാരം മേയ് മാസം മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം. ഉദ്യോഗസ്ഥരുടെ പദവി അനുസരിച്ച് 30 ശതമാനം മുതല്‍ 20 ശതമാനം വരെ ശമ്പളമാണ് താല്‍ക്കാലികമായി തടഞ്ഞുവെക്കുന്നത്. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ് ഇത് ബാധിക്കുക.
ഭരണഘടനയുടെ 309ാം അനുച്ഛേദം നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖുവിന്റെ ശമ്പളത്തില്‍നിന്ന് 50 ശതമാനം മന്ത്രിമാരുടേത് 30 ശതമാനം എം.എല്‍.എമാര്‍ക്ക് 20 ശതമാനം എന്നിങ്ങനെ കുറവുവരുത്തി ശമ്പളം താല്‍ക്കാലികമായി പിടിച്ചുവെക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ വിജ്ഞാപനപ്രകാരം, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവര്‍ക്ക് ശമ്പളത്തിന്റെ മുപ്പത് ശതമാനം തുക കുറക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങിയതിനെതിരെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.