21/12/2022
രാജ്യത്തെ അധ:സ്ഥിത വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സാമൂഹ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യത്തെ പട്ടികജാതി/ഗോത്ര വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പാണ് ഗവൺമെൻ്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ് . ഈ സ്കോളർഷിപ്പ് ലഭിക്കുവാനുള്ള മാന ദണ്ഡം ഇവയാണ്.
(1) വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം ഗവൺമെൻ്റ് അംഗീകാരമുള്ള സ്ഥാപനം ആയിരിക്കണം
(2) സംസ്ഥാനത്തിന് പുറത്തായിരിക്കണം വിദ്യാർത്ഥി പഠിക്കേണ്ടത്
(3) വാർഷിക വരുമാനം രണ്ടര ലക്ഷമായിരിക്കണം
(4) പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സംസ്ഥാന സർക്കാർ പഠനത്തിനാവശ്യമായ മുഴുവൻ തുകയും നൽകണം.
തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ
2016 മുതൽ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഈ സ്കോളർഷിപ്പിനെതിരെ 2018ൽ ഇടുക്കിയിൽ നിന്നുള്ള ചില സ്ഥാപിത താൽപര്യക്കാരായ സർക്കാർ ഉദ്യോഗസ്ഥർ കോടതിയിൽ പോവുകയുണ്ടായി.എന്നാൽ
2018ൽ തന്നെ മൂന്ന് വിദ്യാർത്ഥികൾ കേരള ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുകയും അവർക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥരും ഗവൺമെൻ്റും വീണ്ടും കുട്ടികൾക്കെതിരായി നിലപാടെടുത്തു.2019 ൽ പന്ത്രണ്ട് കുട്ടികൾ കൊടുത്ത റിട്ട് കോടതിയിൽ എത്തുകയും കോടതി കർശന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും സ്കോളർഷിപ്പ് വിതരണം ' തുടർന്ന് നടത്തുകയും ചെയ്തു. എന്നാൽ വീണ്ടും സംസ്ഥാന സർക്കാർ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഈ സ്കോളർഷിപ്പ് നൽകാതെ പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുന്ന ദ്രോഹ നടപടി കൈക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഈ നടപടി ജനാധിപത്യ വിരുദ്ധവും ദലിത് /ആദിവാസി വിരുദ്ധവുമാണ്. പട്ടിക വിഭാഗത്തിൽ നിന്നും പ്രൊഫഷണൽ കോഴ്സുകൾഅടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് ദലിത് / ആദിവാസി യുവത്വം കടന്നു വരുന്നത് സഹിക്കാൻ കഴിയാത്ത ചില തൽപര ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ പ്രമുഖരും ചില സർവിസ് സംഘടനകളും ഗൂഢാലോചന നടത്തിക്കൊണ്ട് ദലിത് /ആദിവാസി വിദ്യാർത്ഥികളുടെ അവകാശത്തെ റദ്ദ് ചെയ്തിരിക്കുന്നത്. രജനി.എസ്.ആനന്ദിനെയും രോഹിത് വെമുലയേയും സൃഷ്ടിച്ച അതേ ഭരണകൂട - ബ്യൂറോക്രാറ്റിക് - രാഷ്ട്രീയ കൂട്ടുകെട്ട് തന്നെയാണ് ഇവിടെയും ആദിവാസി - ദലിത് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് തടയിട്ടിരിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. ജനാധിപത്യ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ അവകാശങ്ങൾ റദ്ദ് ചെയ്യുന്ന ഗവൺമെന്റ് നടപടിക്കെതിരെ മുഴുവൻ ജനാധിപത്യവാദികളും രംഗത്തു വരണമെന്ന് ബഹുജൻ സമാജ് പാർട്ടി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ ഇടതു - വലതു- മധ്യപക്ഷ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം വിദ്യാർത്ഥി സംഘടനകൾ നിലപാട് വ്യക്തമാക്കണം.
വിദ്യാർത്ഥികളുടെ അവകാശം പുന:സ്ഥാപിക്കുന്നതിനായി ബി.എസ്. പി 2022 സപ്തംബർ 2 ന് സെക്രട്ടേറിയറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു.ഈ ഒന്നാംഘട്ട പ്രക്ഷോഭത്തിനു ശേഷം സാമൂഹ്യനീതി നിഷേധിക്കുന്ന സർക്കാരിൻ്റെ ഈ ആദിവാസി- ദലിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടും സ്കോളർഷിപ്പ് അടക്കമുള്ള വിദ്യാർത്ഥികളുടെ മറ്റ് അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ ഗവൺമെന്റ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആനുകൂല്യങ്ങൾ ലഭിക്കാൻ മുന്നോക്കർക്ക് കേന്ദ്രത്തിൽ 8 ലക്ഷവുംസംസ്ഥാനത്ത് 4 ലക്ഷവുമാണ് വരുമാന പരിധി എന്നിരിക്കെ പട്ടികവിഭാഗക്കാർക്ക് മാത്രം രണ്ടര ലക്ഷം പരിധി നിർണ്ണയിക്കുന്നത് ഫലത്തിൽ അവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനു വേണ്ടിയാണെന്നും സർക്കാരിന്റെ ഈ ജാതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടും ബി.എസ്. പി സംസ്ഥാന കമ്മിറ്റി *2022 ഡിസംബർ* *29, 30 തീയതികളിലായി പട്ടികജാതി/ഗോത്ര* *ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ* *രാപകൽ സമരം നടത്തുന്നു.* 29 ന് വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന പ്രക്ഷോഭ ധർണ്ണ 30 ന് വൈകീട്ട് 3 മണിക്ക് അവസാനിക്കും. ഈ ജനകീയ പ്രക്ഷോഭത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും ആണി ചേരണമെന്നും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു. ജയ് ഭീം!