02/09/2026
ആകാശത്തോളം സ്വപ്നം കണ്ട കുടുംബം. ആ സ്വപ്നങ്ങൾക്ക് ചിറകുവച്ചപ്പോൾ അവരെത്തിയത് ആകാശത്തോളം ഉയരത്തിലും. അങ്ങനെ കുടുംബത്തിൽ നാലു പൈലറ്റുമാരുണ്ടായി.നാട്ടികയിലെ ഇയ്യാനി രാജന്റെയും സജിലയുടെയും മക്കളായ ദേവരാജും ശ്രീരാജും ജീവിത പങ്കാളികളുമാണ് ഒരു വീട്ടിലെ നാലു പൈലറ്റുമാർ.
തീരസംരക്ഷണസേനയിൽ 15 വർഷത്തോളം വിവിധ വിമാനങ്ങൾ പറത്തിയ ദേവരാജ് ഇപ്പോൾ ഇൻഡിഗോ വിമാനക്കമ്പനിയിൽ പൈലറ്റാണ്. തീരസംരക്ഷണസേനയിൽ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ഭാര്യ ശ്രുതി സർവീസിൽനിന്ന് വിരമിച്ച ശേഷം ഇൻഡിഗോയിൽ പ്രവർത്തിക്കുന്നു. ശ്രീരാജും ഇതേ കമ്പനിയിൽ പൈലറ്റാണ്. ഭാര്യ സ്നേഹയ്ക്ക് മെഡിക്കൽ ബിരുദം നേടിയ ശേഷമാണ് ആകാശമോഹമുദിച്ചത്. പൈലറ്റ്കോഴ്സിന് ചേർന്ന അവർ ഇപ്പോൾ വിവിധ വിമാനങ്ങളിൽ പരിശീലനം നടത്തുകയാണ്.
2010 ജൂലായ് 5-ന് ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ചേർന്ന കമാൻഡന്റ് ദേവരാജ് 6,000 മണിക്കൂറിലധികം പറക്കൽപരിചയം സ്വന്തമാക്കി. ഏഴ് വ്യത്യസ്ത വിമാനങ്ങളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ഫിക്സ്ഡ്‌വിങ്ങിലും റോട്ടറിവിങ്ങിലും യോഗ്യത നേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളിൽ മാത്രം 1,500 മണിക്കൂറിലധികം പറന്നു.
ഡിറ്റാച്ച്മെന്റ് കമാൻഡറായി വിയറ്റ്നാം, ഇൻഡോനേഷ്യ, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, ഹോങ്കോങ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ വ്യോമപ്രദേശങ്ങളിലൊന്നായ അഗത്തി, രാമനാഥപുരം തുടങ്ങിയ ചെറു റൺവേകളിൽനിന്ന് അദ്ദേഹം വിജയകരമായി വിമാനങ്ങൾ നിയന്ത്രിച്ചു. ഓഖി ഉൾപ്പടെയുള്ള ദുരന്തബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തി.
ശ്രുതിയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഡെപ്യൂട്ടി കമാൻഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും സമുദ്ര മേഖലയിലും വിലപ്പെട്ട സംഭാവനകൾ നൽകിയശേഷമാണ് ഇൻഡിഗോയിൽ ചേർന്നത്. ബഹ്‌റൈനിലെ ആർക്കിടെക്ട് സതീഷിന്റെയും ലീനയുടെയും മകളാണ്.
ശ്രീരാജ് എമിറേറ്റ്സ് ഏവിയേഷൻ അക്കാദമിയിൽ പരിശീലനം നേടിയശേഷം ദുബായിലെ പ്രമുഖ വിമാനക്കമ്പനികളിൽ ഒൻപതു വർഷത്തോളം ഫ്ലൈറ്റ്ഡിസ്പാച്ചറായി സേവനമനുഷ്ഠിച്ചു. വിമാനത്തിന്റെ സാങ്കേതികവിദ്യയിലും അനുഭവസമ്പത്തു നേടിയ ശ്രീരാജ്, പൈലറ്റാകാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് മാർഗനിർദേശവും നൽകുന്നു. വയനാട് സ്വദേശികളായ ശശിയുടെയും വിനീതയുടെയും മകളായ ഭാര്യ സ്നേഹ, പൈലറ്റ് പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.