05/09/2026
ഹിന്ദുത്വ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബി.ജെ.പി അടക്കമുള്ള സംഘപരിവാർ ശക്തികളുടെ വർഗീയ മുഖം നിരന്തരം തുറന്നുകാട്ടിയ മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്നു ഗൗരി ലങ്കേഷ്. സ്വന്തം എഴുത്തുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്. 2017 സെപ്റ്റംബർ 5ന് ഹിന്ദുത്വ ഭീകരസംഘടനയായ സനാതൻ സൻസ്ഥയുമായി ബന്ധമുള്ളവരെന്ന് കണ്ടെത്തിയ നവീൻ കുമാർ, പരശുറാം വാഗ്മോറെ, ശരത് കലാസ്കർ ഉൾപ്പെടെയുള്ള 12 പേർ ചേർന്ന് ബാംഗ്ലൂരിലെ വസതിയിൽ വെച്ച് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 4 വർഷം പിന്നിടുന്നു. ഈ കൊലപാതകം തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾക്ക് എതിരായി ശബ്ദമുയർത്തുന്നവരെ ഇല്ലാതാക്കാനുള്ള വർഗീയ ശക്തികളുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇതിന് മുമ്പ് ആക്ടിവിസ്റ്റും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഹിന്ദുത്വ അജണ്ടകളെയും ഹിന്ദുത്വ തീവ്രവാദത്തെയും ചോദ്യം ചെയ്യുന്നവരുടെ ശബ്ദങ്ങളെ കൊലപാതകങ്ങളിലൂടെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. കുറ്റം ചെയ്യുന്നവർക്ക് നിയമാനുസൃതമായ ശിക്ഷയും ലഭ്യമാകണം. സ്ത്രീ സ്വാതന്ത്ര്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയതിന് മരണാനന്തര ബഹുമതിയായി 2017ൽ അന്നത്തെ പോളിറ്റിക്കോസ്കയ അവാർഡ് ലഭിച്ചപ്പോൾ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വ്യക്തി കൂടിയായിരുന്നു ഗൗരി ലങ്കേഷ്.
സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഫാസിസ്റ്റ് ചിന്താധാരകളെ തുറന്നു കാണിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഗൗരി ലങ്കേഷിന്റെ ഓർമ്മകൾക്ക് മുന്നിൽ SFI GEC യുണിറ്റിന്റെ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.