28/09/2022
കാംപസ് ഫ്രണ്ട് നിരോധനം ജനാധിപത്യ - ഭരണഘടനാ വിരുദ്ധം; നടപടിയെ നിയമപരമായി നേരിടും. നിയമത്തെ മാനിച്ച് എല്ലാ പ്രവർത്തനങ്ങളും നിർത്തുന്നു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. കഴിഞ്ഞ ഒരു ദശകത്തിലധികമായി മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി - യുവജനങ്ങളെ വാർത്തെടുക്കാൻ പ്രവർത്തിച്ച് വരുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. ആ ലക്ഷ്യം ഒരു പരിധിവരെ പൂർത്തിയാക്കുവാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി യുവജനങ്ങൾ ഈ സംഘടനയുടെ ഭാഗവും വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരുമാണ്. നമ്മുടെ ജനാധിപത്യ ഭരണഘടനാ താത്പര്യങ്ങൾ സംരക്ഷിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുന്ന സംഘടനയാണ് കാംപസ് ഫ്രണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് അനുസരിച്ച് കാംപസ് ഫ്രണ്ട് അതിൻ്റെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമയി നിർത്തിവക്കുന്നു.
പോപുലർ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ടിനെതിരെ പടച്ച് വിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാന രഹിതമായ മുഴുവൻ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടും.
കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാർഥികളോടും സംഘടനയുടെ പേരിൽ യാതൊരു വിധ പരിപാടികളും നടത്തരുതെന്ന് അഭ്യർഥിക്കുന്നു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തിൽ, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും സംഘടനയുടെ പേരോ, ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്താല്‍ കാംപസ് ഫ്രണ്ടിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ