03/09/2026
മാടാക്കര മഹല്ല് വിഷയം ; യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ എസ്ഡിപിഐ യെ ഇരയാക്കുന്നു : ഷംസീർ ചോമ്പാല
വടകര:
മാടാക്കര മഹല്ല് വിഷയത്തിൽ യഥാർത്ഥത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചവർ തന്നെ, തങ്ങളുടെ തെറ്റ് മറച്ചുവെക്കാൻ അത് എസ്.ഡി.പി.ഐ യുടെ തലയിൽ കെട്ടിവെക്കുകയാണ് എന്ന് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല വടകര പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മഹല്ലിന്റെ ഐക്യവും സമാധാനവും തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചവർ ആരാണെന്ന് നാട്ടുകാർക്ക് നന്നായി അറിയാം.
ആഗസ്റ്റ് 24ന് മാടാക്കര മസ്ജിദിൽ ഉണ്ടായ വിഷയത്തിന്റെ പേരിൽ നാടൊന്നടങ്കം ലജ്ജിച്ചു തല താഴത്തേണ്ടി വന്നിരിക്കുകയാണ്.
ഒരു വിഷയത്തെ വിവേകത്തോടെ നേരിടേണ്ടതിന് പകരം വൈകാരികമായി ക്രമസമാധാന പ്രശ്നം വരുത്തക്ക വിധം ചില പ്രമാണികൾ ഇടപെട്ടതിന്റെ ദുരന്തഫലമാണ് ഇന്ന് നാടനുഭവിക്കുന്നത്.
വിഷയത്തിൽ എസ്.ഡി.പി.ഐ തുടക്കം മുതൽ സ്വീകരിച്ചത് സമാധാനപരമായ നിലപാടാണ്. എന്നാൽ ചില തൽപരകക്ഷികൾ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി SDPI യെ മനപ്പൂർവ്വം ഇരയാക്കുകയാണ്.
മഹല്ല് ഒരു ആരാധനാലയവും സമുദായത്തിന്റെ പൊതു സ്വത്തുമാണ്. അതിനെ രാഷ്ട്രീയവൽക്കരിക്കാനും ചേരി തിരിക്കാനുമുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നു. യഥാർത്ഥ പ്രശ്നക്കാരെ കണ്ടെത്തി നടപടി എടുക്കുന്നതിന് പകരം SDPI യെ പ്രതിക്കൂട്ടിലാക്കുന്നത് അംഗീകരിക്കാനാവില്ല.
ഭരണപക്ഷത്തും എതിർപക്ഷത്തുമുള്ളവർ മുസ്ലിം ലീഗുകാരാണ്. പള്ളിക്കകത്ത് പ്രശ്നം സൃഷ്ടിച്ചവരും കേസിൽ ഉൾപ്പെട്ടവരും മുസ്ലിം ലീഗുകാരാണ്,ഒരു വിഭാഗത്തിന്റെ കൂടെ നിന്ന് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിയത് മുസ്ലിംലീഗിന്റെ എംഎൽഎ പാറക്കൽ അബ്ദുള്ള യാണ്. മഹല്ല് വിഷയത്തിൽ ലീഗ് നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകർ ഹരിത കൂട്ടായ്മ എന്ന പേരിൽ പ്രവർത്തിക്കുന്നത്.
പ്രധാനപ്പെട്ട ആരാധനയായ ജുമാ നമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഖത്തീബിന് അനുമതി കൊടുക്കുകയും മറ്റു നമസ്കാരങ്ങളിൽ നിന്ന് ഖത്തീബിനെ മാറ്റി നിർത്തുകയും ചെയ്ത യുക്തിക്ക് നിരക്കാത്ത തീരുമാനമെടുത്തതും മുസ്ലിം ലീഗാണ്. പരിശുദ്ധമായ മസ്ജിദിനകത്ത് ബൂട്ടിട്ട് കയറിയത് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സർക്കാരിന്റെ പോലീസാണ്.
എന്നിട്ടും പ്രശ്നമുണ്ടാക്കിയതിന്റെ കുറ്റം എസ്ഡിപിഐ യുടെ തലയിലിട്ട് ആടിനെ പട്ടിയാക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്.
കാലങ്ങളായി എസ്ഡിപിഐ ക്കെതിരെ മുസ്ലിം ലീഗിന്റെ കുതന്ത്രങ്ങളുടെ തുടർച്ചയാണിത്.
കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലത്ത് കണ്ണൂക്കര മാടാക്കര പ്രദേശത്തെ നിരവധി എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസിൽ ലീഗ് കുടുക്കിയിട്ടുണ്ട്. കണ്ണൂക്കരയിലെ മുസ്ലിം ലീഗ് ഓഫീസ് കത്തിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും നിരവധി പ്രവർത്തകർ വർഷങ്ങളോളം കോടതിയിൽ കയറിയിറങ്ങിയതിനു ശേഷം ബഹുമാനപ്പെട്ട കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.
കള്ളക്കേസ്, ജയിൽ, ഒറ്റപ്പെടുത്തൽ, മഹല്ല് സംവിധാനങ്ങളെ ഉപയോഗിച്ച് മാറ്റി നിർത്തൽ ഇങ്ങനെ നിരവധിയായ രാഷ്ട്രീയ വേട്ടയാടലുകൾ എസ്ഡിപിഐക്കെതിരെ നടത്തിയിട്ടും മാടാക്കര മഹല്ലിൽ മൂന്ന് ബ്രാഞ്ച് കമ്മിറ്റികളും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയും എസ്ഡിപിഐ ക്ക് ജനസ്വീകാര്യത വർദ്ധിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ വിറളി പൂണ്ടവരാണ് മഹല്ല് വിഷയത്തിൽ എസ്ഡിപിഐ യെ വേട്ടയാടാൻ ഒരുങ്ങുന്നത്.
മതത്തിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് വളരുകയും അധികാരത്തിലേറുകയും ചെയ്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗ്,എന്നാൽ മതസ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നരീതി എസ്ഡിപിഐ ക്കില്ല.
വിശ്വാസികളിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലു ള്ളവർ ഉണ്ടാകും, സ്വാഭാവികമായും മഹല്ല് ഭരണം ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ കുത്തകയായി മാറുമ്പോൾ വിശ്വാസികളിൽ ഭിന്നിപ്പും തർക്കവും രൂപപ്പെടുകയും അതുവഴി നാടിന്റെ സമാധാനം നഷ്ടപ്പെടുകയും ചെയ്യും.കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മഹല്ലുകളെ രാഷ്ട്രീയവൽക്കരിക്കുന്നവർ നാടിന്റെ സ്വസ്ഥതയാണ് കെടുത്തുന്നത് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളിൽ നിന്ന് പിന്മാറണമെന്നും
മഹല്ല് വിഷയത്തിൽ നാടിന്റെ ഐക്യം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് നവാസ് സി.കെ,സെക്രട്ടറി റഹീസ് പി.കെ,മൻഷൂദ് പി.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.