26/05/2026
അസമിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതും പശ്ചിമ ബംഗാളിൽ മദ്‌റസ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ സംസ്ഥാനത്തുടനീളമുള്ള മദ്‌റസകളിൽ 'വന്ദേ മാതരം' പൂർണമായി ചൊല്ലണമെന്ന ഉത്തവ് സംബന്ധിച്ചുമുള്ള വാർത്തകൾ അറിഞ്ഞ ഉടനെ തന്നെ അതത് സംസ്ഥാനങ്ങളിലെ സാമൂഹ്യപ്രവർത്തകരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തുകയും ന്യൂനപക്ഷങ്ങൾക്കും മുസ്‌ലിം ജനവിഭാഗത്തിനും ഉണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രസ്തുത സംസ്ഥാനങ്ങളിൽ അടുത്തകാലങ്ങളിലായി മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും വിശദമായി തന്നെ അന്വേഷിക്കുകയും അടുത്തറിയുകയുമുണ്ടായി.
അതടിസ്ഥാനത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചും ന്യൂനപക്ഷങ്ങളെ കൂടി ഉൾകൊണ്ടുള്ള വികസിത ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇ-മെയിൽ സന്ദേശമയച്ചു.
ഏകീകൃത സിവിൽകോഡ്, മദ്‌റസകളിലെ വന്ദേ മാതരം എന്നിവക്ക് പുറമെ ബുൾഡോസർ രാജ്, മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുന്ന അതിക്രമങ്ങൾ, കുടിയൊഴിപ്പിക്കൽ, തൊഴിൽ വിവേചനം, കന്നുകാലി കശാപ്പ് നിയന്ത്രണം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളാണ് കത്തിൽ പരാമർശിച്ചത്. മതപരമായി അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് നിയമനിർമാണങ്ങൾ നടത്തുന്നതാണ് ഒരു മതേതര രാജ്യമെന്ന നിലയിൽ അഭികാമ്യമെന്നും സന്ദേശത്തിൽ സൂചിപ്പിച്ചു.
വികസന-ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഛിദ്രതയും ആശങ്കയും അകൽച്ചയുമുണ്ടാക്കിയേക്കാവുന്ന നടപടികൾ ഭരണകൂടം നിർബന്ധം പിടിക്കുന്നത് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷയേയും തകർക്കുമെന്നും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന സമീപനം ഉണ്ടാവണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
വിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷാ സമൂഹങ്ങളും ഗോത്ര ജനതയും ഐക്യത്തോടെയും സമാധാനത്തോടെയും അധിവസിക്കുന്ന പ്രദേശങ്ങളിൽ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിധത്തിലുള്ള നിയമ നിർമാണങ്ങൾ നാടിന്റെ സ്വസ്ഥതയെയും സമാധാന ജീവിതത്തെയും ബാധിക്കും. രാഷ്ട്ര നിർമാണ കാലം മുതൽ നമ്മുടെ നേതാക്കളും ഭരണഘടനയും ഉദ്‌ഘോഷിക്കുന്ന മതേതരം, വൈവിധ്യത്തിലധിഷ്ഠിതമായ അഖണ്ഡത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പുവരുത്താനും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള യശസ്സും അന്തസ്സും നിലനിർത്താനും ഭരണാധികാരികളും പൗരന്മാരും ഒരേ ബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.
Sheikh Abubakr Ahmad الشيخ أبوبكر أحمد