29/09/2021
വാരിയംകുന്നനെ വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണം : എബിവിപി
തിരുവനന്തപുരം : വാരിയംകുന്നനെ വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണമെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി. അധികാരം ദുർവിനിയോഗം ചെയ്ത് വാരിയംകുന്നനെ പോലെയുള്ള ഒരു മതതീവ്രവാദിയെ സ്വാതന്ത്ര്യസമരസേനാനിയാക്കി ചിത്രീകരിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം. സംസ്‌ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിൽ വാരിയംകുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കി ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലാണ് വാരിയംകുന്നനെ ആസൂത്രിതമായി ഉൾപ്പെടുത്തിക്കൊണ്ട് ശരിയായ ചരിത്രം വളച്ചൊടിക്കുവാൻ ശ്രമിക്കുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് മലബാറില്‍ വ്യാപകമായി കലാപം നടത്തിയ മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലടക്കം വ്യക്തമാക്കിയിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ സ്വാതന്ത്ര്യസമരസേനാനികളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും, മതതീവ്രവാദികളെ സ്വാതന്ത്ര്യസമര സേനാനികളാക്കി വെള്ള പൂശുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.