16/07/2026
വാടാനപ്പള്ളി തീരദേശത്തെ രൂക്ഷമായ കടലാക്രമണം: അടിയന്തിരമായി സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ നേരിൽ കണ്ട് ജനപ്രതിനിധികൾ;
വർഷംതോറും കടലാക്രമണം രൂക്ഷമാകുന്ന വാടാനപ്പള്ളി തീരദേശത്തെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജൂലൈ 15 ബുധനാഴ്ച കളക്ടറെ നേരിൽ സന്ദർശിച്ച് വാടാനപ്പള്ളി പഞ്ചായത്തിലെ 17,18 വാർഡുകളിലെ മെമ്പർമാരായ നൗഫൽ വലിയകത്ത്, ഷെറീന ഷഹീർ എന്നിവർ 1, 17, 18 വാർഡുകളിലെ ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ വിശദമായി ധരിപ്പിച്ചു.
ശംസുൽ ഹുദ പള്ളി, ബദർ പള്ളി, തക്ഷശില, AKG ഉന്നതി, സൗഹൃദ ഉന്നതി തുടങ്ങിയ തീരദേശ മേഖലകളെല്ലാം കടുത്ത കടൽക്ഷോഭ ഭീഷണിയിലാണെന്നും ഇവിടെയുള്ള നിരവധി വീടുകളും റോഡുകളും ഏതു നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണെന്നും പ്രതിനിധികൾ കളക്ടറെ ബോധ്യപ്പെടുത്തി.
പ്രശ്നത്തിൽ താൽക്കാലിക പ്രതിരോധ നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്.
എന്നാൽ താൽക്കാലിക പരിഹാരങ്ങൾ തങ്ങൾക്ക് പൂർണ്ണമായി പ്രയോജനം ചെയ്യില്ലെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശങ്ക നേരിട്ടറിയാൻ അടിയന്തിരമായി പ്രദേശം സന്ദർശിച്ച് താൽക്കാലിക പ്രതിരോധ നടപടികൾക്ക് പകരം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന രീതിയിൽ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ശാശ്വത തീരസംരക്ഷണ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്നും ജന പ്രതിനിധികൾ ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കളക്ടറുടെ ഭാഗത്തുനിന്ന് ഫലപ്രദമായ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.