22/06/2018
മഞ്ഞപ്പിത്തം പിടിച്ചവർക്ക് കാണുന്നതൊക്കെ മഞ്ഞയായിത്തോന്നുമെന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിക്കുകയാണ് അമിത് ഷായും ബിജെപിയും. നോട്ടുനിരോധനത്തിനുശേഷം കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് ബിജെപിക്കാർ. അതിനു പ്രചരിപ്പിച്ച കാരണമോ? സഹകരണബാങ്കുകൾ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്ന ആക്ഷേപം. ഇപ്പോഴിതാ വാർത്ത പുറത്തു വരുന്നു, നോട്ടുനിരോധനത്തിനുശേഷം നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഏറ്റവുമധികം മാറിക്കൊടുത്തത് ബിജെപി അധ്യക്ഷൻ അമിത് ഷാ നേതൃത്വം കൊടുക്കുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. നവംബർ 8 മുതൽ 14 വരെ കൈമാറിയത് 745.59 കോടി രൂപ. രണ്ടാം സ്ഥാനം രാജ്കോട്ടിലെ ജില്ലാ സഹകരണ ബാങ്കിന്. ഗുജറാത്തിലെ ബിജെപി മന്ത്രി ജയേഷ് ഭായി രാദാദിയ ചെയർമാനായ ബാങ്ക് ഇക്കാലയളവിൽ മാറിയത് 693 കോടി രൂപ.
നോട്ടു മാറാൻ ഈ ബാങ്കുകൾക്ക് സൌകര്യം ചെയ്തുകൊടുത്ത ശേഷമാണ് റിസർവ് ബാങ്ക് മറ്റു സഹകരണ ബാങ്കുകൾക്ക് ഇതു സംബന്ധിച്ച നിരോധനം ഏർപ്പെടുത്തിയത്. നിരോധിച്ച നോട്ടുകൾ മാറാൻ സഹകരണ ബാങ്കുകൾക്ക് അനുമതി നിഷേധിക്കപ്പെട്ടത് നവംബർ 14നാണ്. അപ്പോഴേയ്ക്കും ബിജെപി നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കുകൾ മാത്രം 1438 കോടി രൂപ മാറിക്കഴിഞ്ഞിരുന്നു.
ഈ പണം ആരുടേതാണ്? അതന്വേഷിക്കണം. നോട്ടുനിരോധനത്തിന്റെ മറവിൽ നടന്ന ദുരൂഹമായ അനേകം ഇടപാടുകളുടെ ഒരു ചെറിയ തുമ്പു മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. അമിത് ഷായും ജയേഷ് ഭായ് റദാദിയയും നേതൃത്വം നൽകിയിരുന്ന ബാങ്കുകളിൽ നോട്ടുനിരോധനത്തിനുശേഷം നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണം. കെവൈസി നിബന്ധനകൾ പാലിച്ചുകൊണ്ടാണോ ഈ അക്കൌണ്ടുകൾ പരിപാലിക്കപ്പെടുന്നത് എന്ന് ആർബിഐ പരിശോധിക്കണം.
ബിജെപി നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ എന്താണ് നടക്കുന്നത് എന്ന് അടുത്തറിയാവുന്നത് ബിജെപിക്കാർക്കാണ്. അതുപോലെ തന്നെയാണ് കേരളത്തിലെ ബാങ്കുകളും എന്നവർ ഉറപ്പിച്ചു. തുടർന്നാണ് അവർ കേരളത്തിന്റെ നട്ടെല്ലായ സഹകരണ ബാങ്കുകളെ തകർക്കാൻ അവർ നീചമായ നുണപ്രചരണം അഴിച്ചുവിട്ടത്. അതുമാത്രമല്ല, കേന്ദ്രസർക്കാരിന്റെ അധികാരം ഉപയോഗിച്ച് ഈ ബാങ്കുകളെ തകർക്കാനും ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധത്തിന്റെ മുന്നിലാണ് ആ നീക്കം പരാജയപ്പെട്ടത്.
കേരളത്തിലെ ബാങ്കുകളെക്കുറിച്ചുള്ള ബിജെപിയുടെ കുപ്രചരണം അക്ഷരംപ്രതി തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും കേരളത്തിലെ സഹകരണ ബാങ്കുകളെ കുരുക്കാനുള്ള ഒരു പഴുതും ആർക്കും ലഭിച്ചില്ല. എന്നാൽ നോട്ടുനിരോധനത്തിന്റെ ആരവമൊടുങ്ങിയപ്പോൾ പ്രതിക്കൂട്ടിൽ ബിജെപി നേതാക്കൾ നേതൃത്വം നൽകുന്ന ബാങ്കുകളായി. ആ ബാങ്കുകളിൽ നടന്ന ഇടപാടുകളെക്കുറിച്ചുള്ള സമഗ്രാന്വേഷണമാണ് ഇനി വേണ്ടത്.