27/05/2026
*ബക്രീദ് (بکريد): അര്‍ത്ഥവും ആശയവും.*
▪️🔅▪️🔅▪️🔅▪️🔅
ഹജ്ജ് കര്‍മ്മങ്ങളുടെ പര്യവസാനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലോകമുസ്ലിം സമൂഹം ദൈവസ്മരണയും നന്ദിയും പ്രകാശിപ്പിക്കുന്ന കര്‍മ്മമാണ് ഹജ്ജ് പെരുന്നാള്‍. ഇതിനെ بكريد (ബക്രീദ്) എന്നും عيد الأضحى (ഈദുല്‍ അള്ഹ) എന്നുമാണ് വ്യാപകമായി അറിയപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ് بكريد (ബക്രീദ്) എന്ന് വിളിക്കുന്നത്. ആടിനെ (ബകരി) ബലി നല്‍കുന്നതിനാലാണത്രെ ഈ ആഘോഷത്തിന് പ്രസ്തുത പേര് ലഭിച്ചത്. എന്നാല്‍ ലിബിയ,സിറിയ,യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനെ عيدالكَبير (ഈദുല്‍ കബീര്‍) വലിയ ആഘോഷം എന്നും നാമകരണം ചെയ്യുന്നതായി കാണാം. മറ്റൊരു പേരായ ഈദു-സ്സുഹയും ഈദുൽ-അദ്ഹയോട് സാമ്യതയുള്ള അറബി പദങ്ങളാണ്. അതിനെ ത്യാഗത്തിന്റെ ഉത്സവമായും ആത്മസമർപ്പണത്തിൻ്റെ ആഘോഷമായിട്ടുമാണ് അറിയപ്പെടുന്നത്. മലയാളത്തിൽ 'ബലിപെരുന്നാൾ' അല്ലെങ്കില്‍ 'വലിയ പെരുന്നാൾ' എന്നാണ് വിളിക്കുന്നത്. പ്രവാചകനായ ഇബ്രാഹിംനബി തന്റെ ആദ്യത്തെ പുത്രനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ദൈവപ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ അനുസ്മരണമാണ് ബലി പെരുന്നാൾ എന്നാണ് പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നത്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ സുദിനത്തിന് ബലി പെരുന്നാൾ എന്ന പേരു വന്നതും. ഇതിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയിലാണ് പ്രതീകാത്മകമായി പാരമ്പര്യ വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്തുന്നതും. എന്നാല്‍ ഖുര്‍ആനികമായി മൃഗബലി എന്ന ഈ ആചാരത്തിന് യാതൊരു പിന്‍ബലവും ഇല്ല എന്നത് വസ്തുതയാണ്.
ഈ ആഘോഷത്തിന്‍റെ പേരുകളുടെ ഉത്ഭവവും അതിന് വേദശാസ്ത്ര ഭൂമികയില്‍ എത്രത്തോളം പ്രസക്തിയുണ്ടെന്നതും വിശകലനവിധേയമാക്കുകയാണ് ലക്ഷ്യം.
ബക്രീദ് എന്ന പദത്തിന്‍റെ ഉത്ഭവം ഉറുദുഭാഷയില്‍ നിന്നാണെന്ന് സൂചിപ്പിച്ചിരുന്നു. ഉറുദുവില്‍ ആടിനെ വിളിക്കുന്ന 'ബകരി' എന്നതില്‍ നിന്നാണ് ആ പേര് വന്നതെന്നും പറയപ്പെടുന്നു.
എന്നാല്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ നോക്കിയാല്‍ ഭാഷാപരമായി بكريد എന്ന പ്രയോഗം കാണാന്‍ കഴിയില്ല. അത് بكرالعيد (ബകറല്‍ ഈദ്) എന്നത് ലോപിച്ച് വന്നതാകാമെന്ന് ചിലര്‍ പറയുന്നു.
ഈദ് عيد എന്ന പദം നിഷ്പന്നമാ
കുന്നത് ع-ي-د എന്ന ധാതുവില്‍ നിന്നാണ്. ഇത് ഖുര്‍ ആനില്‍ 63 സ്ഥലങ്ങളില്‍ ആറ് രൂപത്തില്‍ വന്നിട്ടുണ്ട്. തിരിച്ച്പോക്ക് , പുനസ്ഥാപനം, പരിഷ്കരണം, നവീകരണം, പൂര്‍വ്വസ്ഥിതി പ്രാപിക്കല്‍ എന്നീ പ്രാഥമിക അര്‍ത്ഥങ്ങള്‍ക്ക് പുറമെ 'ആദ്' എന്ന ഗോത്രനാമവും عيد അഥവാ ആഘോഷം
(പെരുന്നാള്‍) എന്ന ഭാഷാന്തരങ്ങളും ഈ പദത്തിന്‍റെ അര്‍ത്ഥമായി വന്നതായി കാണാം. മരണ ശേഷം മണ്ണിലേക്ക് ശരീരം മടങ്ങുന്നത് സൂചിപ്പിക്കുന്നതിന് وَفِيهَا نُعِيدُكُمْ (വഫീഹാ നുഈദുക്കും) എന്ന് ഖുര്‍ആന്‍ 20/55 ല്‍ പറയുന്നത് ഏവര്‍ക്കും സുപരിചിതമായ പ്രയോഗമാണ്. അതിനാല്‍ ഈദ് ഒരു ആഘോഷം എന്നതിലുപരി ഒരു മടക്കവും പുനര്‍ജനിയുമായാണ് വേദഭാഷ്യത്തില്‍ നിന്ന് ലക്ഷ്യമാകുന്നത്.
ബക്രീദിന്‍റെ പ്രഥമഭാഗമായ بكر എന്നതിനെ ഖുര്‍ ആനികമായി പഠനവിധേയമാക്കിയാല്‍ കന്യക, പ്രഭാതം, ആരംഭം എന്നിവയാണ് അടിസ്ഥാന അര്‍ത്ഥകല്‍പനകളായി ലഭ്യമാകുക. ب-ك-ر എന്ന ധാതുവില്‍ നിന്നും നിഷ്പന്നമായ പന്ത്രണ്ട് പദങ്ങള്‍ മൂന്ന് രൂപങ്ങളില്‍ മാത്രമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. അതില്‍ ഏഴ് തവണയും പ്രദോഷത്തിന്‍റെ പര്യായങ്ങളായ عَشِيًّ,أَصِيل എന്നിവയുടെ വിലോമപദമായിട്ടാണ് വന്നിട്ടുള്ളത്. وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا (നിന്‍റെ രക്ഷിതാവിന്‍റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക) എന്ന് 76/ 25 ലും, ഇതേ രീതിയില്‍ 25/5, 33/42, 48/9 എന്നീ സൂക്തങ്ങളിലും سَبِّحُوا۟ بُكْرَةً وَعَشِيًّا (നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക) എന്ന് 19/11ലും, സമാനരീതിയില്‍ 19/62 ലും കാണാം. അതുപോലെ ബഹുവചന രൂപത്തില്‍ اَبْکَار എന്ന രൂപത്തില്‍ ഉപയോഗിച്ചിട്ടുള്ളത് അവിവാഹിതയായ കന്യകകളെന്ന അര്‍ത്ഥത്തിലാണ്. കാലികളുടെ അന്യൂനമായ ശൈശവദശ സൂചിപ്പിക്കുന്നതിന് ഖുര്‍ആന്‍ 2:68 ല്‍ لاَفَارِضٌ وَلاَبِکْرٌ എന്ന് പ്രയോഗിച്ചതായും കാണാം. എന്തായാലും
ഖുര്‍ആൻ ഈ പദം ഉപയോഗിക്കുന്നത് അന്യൂനമായ അവസ്ഥക്കാണ്. താത്വികമായി പുലരി പോലെ സംശുദ്ധമായ അവസ്ഥയാണ് ശൈശവവും.
മനുഷ്യര്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വെടിഞ്ഞ് മാനസീക സംസ്കരണവും സംശുദ്ധിയും പ്രാപ്യമാക്കലാണ് ഹജ്ജിന്‍റെ ലക്ഷ്യം. അതിന്‍റെ പ്രതീകാത്മക പ്രകരണവും ഐക്യധാര്‍ഢ്യ പ്രകടനവുമാണ് ബക്രീദ്. പൈശാചികമായ എല്ലാ വികലവിചാരങ്ങളും വെടിയലാണ് ഹജ്ജുകൊണ്ട് ഓരോ വ്യക്തിയും ആര്‍ജിക്കേണ്ടത്. അതുകൊണ്ട് തന്നെ ബക്രീദ് കൊണ്ട് ലക്ഷ്യമാക്കുന്നതും മാനവവരുടെ മാനസീക സംസ്കരണമാണ്. സംശുദ്ധമായ ചൈതന്യത്തിലേക്കുള്ള പുനര്‍ജനിയാണ്. അല്ലാതെ ആടിനെ ബലിനല്‍കിയുള്ള അജ്ഞതയുടെ കാലഘട്ടത്തിലെ ഗോത്രാചാരങ്ങളിലേക്കുള്ള മടക്കമേയല്ല.
(ദൈവാധീനത്താല്‍ തുടരും)